20 June 2010

ഫുട് ബോൾ ലോക കപ്പ്: ഒരു യൂസേഴ്സ് മാന്വൽ

ദക്ഷിണ ആഫ്രിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പല൪ക്കും അതിന്റെ രസം പൂ൪ണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്താണ് ജബുലാനി അല്ലെങ്കിൽ എന്താണ് വുവുസേല? ലോക കപ്പിന് എത്ര സ്സോവാക്യകൾ ഉണ്ട്? ബ്രസീൽ കളിക്കുന്നതാണോ സാംബ ഫുട്ബോൾ? ചുവപ്പ് കാ൪ഡ് എപ്പോഴൊക്കേ കാണിക്കാം? പിന്നെ വനിതകൾക്ക് പണ്ട് മുതൽക്കെ ഉണ്ടെന്ന് പറയപ്പെടുന്ന സംശയം: ഈ ഓഫ് സൈഡ് ഓഫ് സൈഡ് എന്ന് പറയുന്നത് എന്താണ്? നിങ്ങൾക്കും അത്തരം എന്തെങ്കിലും സംശയമുണ്ടെങ്കിൽ, റീഡ് ഓൺ. നിങ്ങൾക്കും ഒരു ഫുട്ബോൾ പണ്ഡിതനാകേണ്ടേ?

ജബുലാനിയും വുവുസേലയും


ജബുലാനി
ഈ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ പേരാണ്. അഡിഡാസ് കമ്പനി നി൪മ്മിച്ച ഈ പന്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാ൪ക്ക് അവരുടെ കഴിവിന് അനുസരിച്ചുള്ള പന്തടക്കം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭൂരിപക്ഷം കളിക്കാരും ഇതിനോട് വിയോജിക്കുന്നു എന്നാണ് അവരുടെ പ്രസ്കാവനകളും സ൪വ്വോപരി കളിക്കളത്തിലെ പ്രകടനവും സാക്ഷ്യപ്പെടുത്തുന്നത്. ലയണൽ മെസ്സിയെപ്പോലെ ചുരുക്കം ചില൪ക്കൊഴിച്ച്, മിക്ക കളിക്കാ൪ക്കും ജബുലാനി ഇത് വരെ മെരുങ്ങി വന്നിട്ടില്ല. പ്രവചനാതീതമായി പെരുമാറുന്നു എന്നുള്ളതാണ് പന്തിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ലോക കപ്പ് കഴിയുതോടെ ഇംഗ്ലണ്ടിലും ഫ്രാൻസിലും ജബുലാനി മിക്കവാറും നിരോധിക്കപ്പെടാനാണ് സാധ്യത.

അപ്പോൾ വുവുസേലയും ഒരു പന്താണോ? അല്ല, വുവുസേല പ്രത്യേക തരം ഒരു ശബ്ദം ഉണ്ടാക്കുന്ന ഒരു തരം ഹോൺ ആണ്. മലയാളത്തിൽ പറഞ്ഞാൽ പീപ്പി. റ്റിവിയിൽ കളി നടക്കുമ്പോൾ ചീവീടിന്റെ കരച്ചിൽ പോലെ പശ്ചാത്തല സംഗീതം കേട്ടിട്ടില്ലേ? ഇത് സൃഷ്ടിക്കുന്നത് വുവുസേലയേന്തിയ കാണികളാണ്. വുവുസേലയുടെ നി൪ത്താതെയുള്ള കലപില കളിക്കാരുടെ ആശയ വിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട് എന്നാണ് പല തോറ്റ ടീമുകളുടേയും കോച്ചുകൾ ആക്ഷേപിക്കുന്നത്.

ജബുലാനി (Jabulani) എന്ന വാക്കിന് ദക്ഷിണ ആഫ്രിക്കയിലെ സുലു ഭാഷയിൽ ആഘോഷിക്കുക എന്നാണത്ര അ൪ത്ഥം. കേരളത്തിലും സ്ഥിരമായി ആഘോഷിക്കുന്നവ൪ക്കിടയിൽ ഈ രണ്ട് പേരുകളും പ്രചാരം നേടി വരുന്നുണ്ട്. ഫുട് ബോൾ പ്രേമികളായ മദ്യപന്മാ൪ക്കിടയിൽ വെള്ളമടിച്ചു കഴിഞ്ഞാൽ സ്വഭാവം മാറുന്ന ആളുകൾ (അതായത്, പ്രവചനാതീതമായി പെരുമാറുന്ന ആളുകൾ) ജബുലാനി എന്നും രണ്ടെണ്ണം അകത്ത് ചെന്നാൽ നി൪ത്താതെ പരിദേവനം കരയുന്ന ആളുകൾ വുവുസേല എന്നും ആണ് ഇപ്പോൾ അറിയപ്പെടുന്നത്.

ലോക കപ്പിന് എത്ര സ്സോവാക്യകൾ ഉണ്ട്?

സ്ലോവാക്യ ഒന്നേയുള്ളു. മറ്റേത് സ്ലോവേനിയ ആണ്. രണ്ടു രാജ്യങ്ങളും കമ്മ്യൂണിസത്തിന്റെ തക൪ച്ചയെ തുട൪ന്ന് 1980-കളുടെ അവസാനത്തിൽ യൂറോപ്പിൽ സൃഷ്ടിക്കപ്പെട്ട രാജ്യങ്ങളാണ്. സ്ലോവേനിയ പഴയ യൂഗോസ്ലാവിയയിൽ നിന്ന് അട൪ന്ന് മാറിയതും സ്ലോവാക്കിയ പഴയ ചെക്കോസ്ലോവാക്കിയയിൽ നിന്നും പിരിഞ്ഞുവന്നതും. രണ്ടിൽ ചെറിയ രാജ്യം സ്ലോവേനിയ ആണ്. ക്യാപ്റ്റന്റെ പേര് പോലും അവരുടെ വിനയത്തെ സൂചിപ്പിക്കുന്നു. കോരൻ (Robert Koren). പക്ഷെ ഫുട്ബോളിൽ അവ൪ ആ൪ക്കും പിന്നിലല്ല. അൾജീരിയയെ തോൽപ്പിച്ചു, അമേരിക്കയോട് സമനില നേടി. ആ ഗ്രൂപ്പിലെ ഇപ്പോഴത്തെ ദു൪ബലരായ ഇംഗ്ലണ്ടിനോട് ഒരു സമനിലയെങ്കിലും നേടിയാൽ അടുത്ത റൌണ്ടിലെത്താം.

സ്ലോവാക്യയുടെ മുന്നോട്ടുള്ള പോക്ക് അത്രയ്ക് സുഗമമല്ല. ന്യൂ സിലാൻഡിനോട് സമനില വഴങ്ങേണ്ടി വന്നത് ഇറ്റലിയും പരാഗ്വേയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവരുടെ പ്രയാണം ദുഷ്കരമാക്കിയിരിക്കുകയാണ്.

ബ്രസീൽ കളിക്കുന്നതാണോ സാംബ ഫുട്ബോൾ?

ബ്രസീൽ കളിച്ചിരുന്ന ആക്രമണത്തിൽ ഊന്നിയുള്ള കുറിയ പാസുകളുമായുള്ള ഫുട് ബോൾ ശൈലിയെയാണ് സാംബ ഫൂട്ബോൾ എന്ന് വിളിച്ചിരുന്നത്. പണ്ട് ഫുട്ബോളിൽ പ്രധാനമായും രണ്ട് ശൈലികളാണ് ഉണ്ടായിരുന്നത്. ലാറ്റിൻ അമേരിക്കൻ ശൈലിയും യൂറോപ്യൻ ശൈലിയും. ലാറ്റിൻ അമേരിക്കൻ ശൈലിയുടെ ഏറ്റവും ചേതോഹരമായ ഉദാഹരണമായിരുന്നു ബ്രസീലിന്റെ സാംബ ശൈലി. യൂറോപ്യൻ ശൈലിയാകട്ടെ പ്രതിരോധത്തിന് പ്രാധാന്യം നൽകി ലോങ്ങ് പാസുകളിലൂടെയുള്ള പ്രത്യാക്രമണത്തിൽ ഊന്നിയുള്ള കളിയാണ്.

1986-ന് ശേഷം ബ്രസീൽ കളിക്കുന്നത് യൂറോപ്യൻ ശൈലിയും ലാറ്റിൻ അമേരിക്കൻ ശൈലിയും ഇട കല൪ന്ന സങ്കര ഫുട്ബോളാണ്. ആഗോളവത്കണം തന്നെയാണ് സാംബ ശൈലിയുടേയും അപചയത്തിനു കാരണം. ഈ ലോക കപ്പിൽ തന്നെ ബ്രസീലിനേക്കാൾ ഭംഗിയായി തനത് ലാറ്റിൻ അമേരിക്കൻ ശൈലിയിൽ കളിക്കുന്നത് അ൪ജന്റീനയും ചിലിയുമൊക്കെയാണ്. പക്ഷെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം ബ്രസീൽ എത്ര വിരസമായി കളിച്ചാലും അതാണ് സാംബ ശൈലി എന്ന് വിശേഷിപ്പിക്കപ്പെടും. അത് കാര്യമാക്കേണ്ടതില്ല.

13 June 2010

ലോക കപ്പ് രണ്ടാം ദിനം: കൊറിയയും മെസ്സിയും പിന്നെ ഗ്രീനും

ഫുട്ബോൾ ലോകകപ്പിന്റെ രണ്ടാം ദിനം ആദ്യദിവസത്തേക്കാൾ സംഭവബഹുലമായിരുന്നു.

ഒരു ഏഷ്യ൯ വിജയകഥ


ദക്ഷിണ കൊറിയയും ഗ്രീസും തമ്മിൽ ദക്ഷിണ ആഫ്രിക്കയിലെ ശൈത്യകാലത്തെ മധ്യാഹ്നസൂര്യനു കീഴിൽ നടന്ന ആദ്യമത്സരം സാമ്പത്തികരംഗത്ത് മാത്രമല്ല ഫുട്ബോളിലും ഗ്രീസിന് ഇത് മാന്ദ്യ കാലമാണെന്ന് തെളിയിച്ചു. കൊറിയയ്ക്ക് രണ്ട് ഗോളുകൾ മാത്രമേ അടിക്കാ൯ കഴിഞ്ഞുള്ളൂ എന്നതാണ് വസ്തുത. 2004-ലെ യൂറോകപ്പിൽ രാവണ൯ കോട്ടയെ അനുസ്മരിപ്പിച്ച ഗ്രീക്ക് പ്രതിരോധം (10-0-0 ശൈലിയെന്ന് ചിലർ കളിയാക്കുകയും ചെയ്തിരുന്നു), കേരളത്തിലെ ചില സർക്കാർ ഓഫീസുകൾ പോലെ നോക്കാനും കാണാനും ആളില്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടാം പകുതിയിലെ ചുരുക്കം ചില നീക്കങ്ങളൊഴിച്ചാൽ മുന്നേറ്റ നിരയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കൊറിയ സന്തോഷപൂർവ്വം ഇരു പകുതികളിലുമായി ഓരോ ഗോൾ (7-ാം മിനിട്ടിൽ ലീ ജുങ്ങ്സൂവും 52-ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടികളിക്കുന്ന പാർക്ക് ജിസുങ്ങും) വീതം നേടി ഗ്യാല്ലറികളിൽ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന തങ്ങളുടെ ആരാധകർക്ക് ആഘോഷിക്കാ൯ അവസരമുണ്ടാക്കിക്കൊടുത്തു.

മറഡോണയുടെ പിള്ളേർ


കാത്തുകാത്തിരുന്ന അർജന്റീനയും നൈജീരിയയും തമ്മിലുള്ള മത്സരം പ്രതീക്ഷകൾക്കൊത്തുയർന്നു. പൊതുവേ അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിറങ്ങലിച്ചു പോകുന്ന മെസ്സി ഇന്നലെ തകർപ്പ൯ പ്രകടനമായിരുന്നു നടത്തിയത്. നിർഭാഗ്യവും നൈജീരിയ൯ ഗോളി വി൯സെന്റ് എനിയാമയുടെ അസാമാന്യ സേവുകളും മാത്രമായിരുന്നു മെസ്സിക്ക് ഇന്നലെ ഒരു ഹാട്രിക്ക് നിഷേധിച്ചത്.

അർജന്റീനയുടെ ആക്രമണത്തിന്റെ തിരമാലകളോടെയാണ് മത്സരം തുടങ്ങിയത്. ഇടത് വിങ്ങിൽ നിന്നും മത്സരത്തിലെ ആദ്യത്തെ മെസ്സി മാജിക്കിനു ശേഷം ലഭിച്ച ഒരു അനായാസ അവസരം ഹിഗ്വൈ൯ പുറത്തേക്കടിച്ചതിനു നിമിഷങ്ങൾക്കകം, പെനാൽറ്റി ബോക്സിനു തൊട്ടു പുറത്ത് നിന്നും മെസ്സി സൌമ്യമായി തൊടുത്ത് വിട്ട ഷോട്ട് ഗോളി കുത്തിയകറ്റികതിനെ തുടർന്ന് ലഭിച്ച കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗോൾ കീപ്പർക്കും ഗോൾമുഖത്തിലെ ആൾക്കൂട്ടത്തിൽ നിന്നെല്ലാം അകന്ന് പുറത്തേക്ക് കർവ് ചെയ്ത് വന്ന കോർണർ ഒരു ഡൈവിങ്ങ് ഹെഢറിലൂടെ ഗബ്രിയേൽ ഹെയി൯സെ ആയിരുന്നു വലയ്ക്കുള്ളിലാക്കിയത്. കളി തുടങ്ങിയിട്ട് വെറും ആറ് മിനിട്ട് മാത്രമായിരുന്നു അപ്പോളായത്. മത്സരത്തിലെ ഒരേ ഒരു ഗോളും അത് തന്നെയായിരുന്നു.

നൈജീരിയക്കും അർജന്റീനയ്ക്കും തുടർന്ന് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായെങ്കിലും ഒന്നു പോലും ഗോളായി മാറിയില്ല. ഇരു ടീമുകളും ആക്രമണത്തിനു മു൯തുക്കം നൽകി കളിച്ചതിനാൽ മത്സരം സ്കോർ നില സുചിപ്പിക്കുന്നതിനേക്കാൾ ആവേശകരമായിരുന്നു. കൂടാത്തതിനു സൈഡ് ലൈനിൽ നിന്ന് മറഡോണയുടെ കഥകളി ശൈലിയിലുള്ള ട്യൂഷനും.

ഇംഗ്ളണ്ടിന്റെ ഗ്രീ൯, അമേരിക്കയുടെ പച്ച

ഇംഗ്ളണ്ടും അമേരിക്കയും തമ്മിലുള്ള തുടക്കവും ഒരു ബിഗ് ബാങ്ങിലൂടെ ആയിരുന്നു. കളിയുടെ നാലാം മിനിട്ടിൽ ചടുലമായ ഒരു പ്രത്യാക്രമണത്തിനൊടുവിൽ എമിൽ ഹെസ്കിയുടെ പാസ് സ്വീകരിച്ച് സ്റ്റീവ൯ ജെറാർഡ് സ്വതസിദ്ധമായ ശൈലിയിൽ ഗോളടിച്ചപ്പോൾ സ്വതേ പൊങ്ങച്ചക്കാരായ ഇംഗ്ളീഷ് കാണികളുടെ പൊങ്ങച്ചം വീണ്ടും വർദ്ധിച്ചു. പക്ഷേ അമേരിക്കക്കാർ, ഒരു പക്ഷെ നയതന്ത്ര തലത്തിലെ തങ്ങളുടെ മേൽക്കോയ്മ ഓർത്താകണം, കീഴടങ്ങാ൯ തയ്യാറായിരുന്നില്ല.

ഇരു ടീമുകളുടേയും ആക്രമണ പ്രത്യാക്രണങ്ങൾക്കൊടുവിൽ, അവസാനം അത് സംഭവിച്ചു. ഈ ലോക കപ്പിലെ ആദ്യത്തെ കോമഡി. ബോക്സിനു പുറത്ത് നിന്ന് ക്ലിന്റ് ഡെംപ്സി ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രം അടിച്ച ദുർബലമായ ഒരു ഗ്രൌണ്ട് ഷോട്ട്, ക്രിക്കറ്റിൽ ഫീൽഡർമാർ മിസ് ഫീൽഡ് ചെയ്യുന്നത് പോലെ, തന്റെ കൈകൾക്കിടയിലൂടെ ഗോൾ പോസ്റ്റിലേക്ക് കടത്തി വിട്ട റോബർട്ട് ഗ്രീനായിരുന്നു ഇംഗ്ളണ്ട് നിരയിലെ ചാർളി ചാപ്ലി൯.

സ്ഥിരം ഗോൾകീപ്പറായ ഡേവിഡ് ജെയിംസ് ഇത്തരം അബദ്ധങ്ങൾ ചെയ്യാനിടെയുണ്ടെന്ന് കരുതിയാണ് ഇംഗ്ളണ്ടിന്റെ കോച്ച് കപ്പേളോ ഗോൾകീപ്പർമാരുടെ എ൯ട്ര൯സിൽ അവസാന റാങ്കുകാരനായിരുന്ന ഗ്രീനിനെ ആദ്യ പതിനൊന്നിൽ മാനേജ് മെന്റ് ക്വാട്ടയിൽ ഉൾപ്പെടുത്തിയത് എന്നുള്ളതാണ് അതിലും വലിയ തമാശ. വരാനുള്ളത്, ഫുട്ബോളിലായാലും, വഴിയിൽ തങ്ങാറില്ല്ലല്ലോ.

12 June 2010

ലോക കപ്പ് ഫുട്ബോൾ: ആരും ജയിക്കാത്ത ആദ്യ ദിനം

കേരളത്തിലെ ചില തുണിക്കടകളിലും ഫാൻസി സ്റ്റോറുകളിലും ഉദ്ഘാടനദിവസം ഒരു കലാപരിപാടി കണ്ടുവരാറുണ്ട്. അന്നേ ദിവസം അവിടെ വരുന്ന എല്ലാവർക്കും എന്തെങ്കിലും സമ്മാനമായി നൽകുക. ഏതാണ്ട് അതേ മോഡലാണ് ദക്ഷിണ ആഫ്രിക്കയിൽ ആരംഭിച്ച,
പതിവില്ലാത്ത വിധം കടുത്തതും ചിലപ്പോഴെങ്കിലും അസഹനീയവുമായ മീഡിയ ഹൈപ്പ് ലഭിച്ച, 20-ാമത് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യദിനം കണ്ടത്. കളിച്ച എല്ലാ ടീമുകൾക്കും ഒരു പോയിന്റ് ലഭിച്ചു.

പക്ഷെ കാണികളുടെ പോയിന്റുകൾ ആദ്യ മത്സരത്തിൽ ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ ദക്ഷിണ ആഫ്രിക്കയ്ക്കും മെക്സിക്കോയ്ക്കും മാത്രമെ ലഭിച്ചു കാണൂ. രണ്ട് ടീമുകൾക്കും മുൻതൂക്കം മാറിമാറി ലഭിച്ച ആവേശകരമായ മത്സരത്തിൽ, രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ദക്ഷിണ ആഫ്രിക്കയ്ക്കു് വേണ്ടി സിഫീവി ഷവലാല ഗോൾ നേടിയപ്പോൾ, മെക്സിക്കോയ്ക് വേണ്ടി റഫേൽ മാർക്കസ് ഗോൾ മടക്കി.

ഇന്ത്യൻ സമയം പാതിരാത്രി നടന്ന ഫ്രാൻസും ഉറുഗ്വേയും തമ്മിലുള്ള കളി ഗോൾരഹിതസമനിലയായത് മാത്രമല്ല, ഇരു ടീമുകളുടേയും നപുംസക ഫുട്ബാളിനാൽ വിരസവുമായിരുന്നു. തങ്ങളുടെ അവശേഷിക്കുന്ന ആരാധകരെപ്പാലും വെറുപ്പിക്കുന്ന പ്രകടനമായിരുന്നു ഫ്രാൻസിന്റേത്. ഫുട്ബോളിലെ ഏറ്റവും ഒടുവിലെ ഹാൻഡ് ബോൾ എപ്പിസോഡിലെ പ്രതിനായകനായ തിയറി ഒൻറി അവസാന നിമിഷങ്ങളിൽ ഇല്ലാത്ത ഹാൻഡ് ബോൾ പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്തതു മാത്രമായിരുന്നു കളിയിൽ രസം പകർന്ന ഒരേ ഒരു നിമിഷം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വനത്തിലെ പുലിക്കുട്ടികളായ ഡയാബിയും എവ്റയും അനെൽക്കയും മെച്ചപ്പെട്ട ഒരു പ്രതിരോധത്തിനു മുന്നിൽ മൃഗശാലയിലെത്തിയ മൃഗങ്ങളെപ്പോലെ സഭാകമ്പം പൂണ്ട് നിന്നു ­ ഐപിഎല്ലിൽ മാത്രം രാജാക്കൻമാരായ ഇന്ത്യൻ യുവ ക്രിക്കറ്റർമാരെപ്പോലെ.

ഇന്നത്തെ ഇംഗ്ളണ്ട്-അമേരിക്ക മത്സരം കഴിയുമ്പോളറിയാം പ്രീമിയർ ലീഗിലെ മറ്റ് വമ്പൻമാരുടെ രാജ്യാന്തരഫുട്ബോളിലെ അവസ്ഥ. ബ്രസീലിൽ നടന്ന 1950-ലെ ലോകകപ്പിൽ ഇംഗ്ളണ്ടിന് മേൽ നേടിയ 0-1 വിജയമാണ് അമേരിക്കൻ സോക്കറിലെ ഏറ്റവും പ്രധാന നേട്ടമായി ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അന്ന് ഇംഗ്ളണ്ടിലെ ജനങ്ങൾ മിക്കവരും കരുതിയത് വാർത്താ ഏജൻസികൾ 10-1 എന്നടിച്ചത് അച്ചടിപിശകായി 0-1 എന്നായതായിരുന്നു എന്നത്രെ. ഏതായാലും കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെതിരെ അമേരിക്ക കളിച്ച കളി കണ്ട ആരും ഇക്കുറി അത്തരമൊരു ഫലമുണ്ടായാൽ അത് അച്ചടിപിശകാണന്ന് കരുതില്ല.

ഇന്നത്തെ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന കളി അർജന്റീനയും നൈജീരിയയും തമ്മിലുള്ളതാണ്. മെസ്സിക്കു മുകളിൽ നൈജീരിയൻ കഴുകൻമാർ പറക്കുമോ എന്നുള്ളതാണ് കേരളത്തിൽ സുലഭമായിട്ടുള്ള അർജന്റീനയുടെ ആരാധകർ ഭയപ്പെടുന്നത്.

ആരും വലിയ താത്പര്യം കാണിക്കാത്ത ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഗോളടിക്കാത്തതിന് കുപ്രസിദ്ധി നേടിയ ഗ്രീസ് ഏഷ്യയുടെ വിനീതപ്രതിനിധികളിലൊരാളായ ദക്ഷിണ കൊറിയയെ നേരിടും.