05 August 2008

സെഹ് വാഗിന്‍റെ ലങ്കാദഹനം

ഇംഗ്ലീഷ് ഭാഷയില്‍ ഗ്രാമറിന് ഉള്ള സ്ഥാനമാണ് ബാറ്റിങ്ങില്‍ ഫുട് വര്‍ക്കിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. രന്‍ജിത്ത് സിംഗ്ജി മുതല്‍ സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് വരെയുള്ളവര്‍ അതിന്‍റെ ഓണേഴ്സ് ബിരുദധാരികളും. പക്ഷെ, റണ്ണെടിക്കുന്നതിന് ഫുട് വര്‍ക്ക് ഒരു വലിയ ഘടകമല്ലെന്നാണ് നിരവധി കളിക്കാര്‍ സമീപകാലത്തായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. വീരേന്ദ്ര സെഹ് വാഗ് തന്നെയാണ് അതില്‍ പ്രധാനി. മലയാളത്തില്‍ പരീക്ഷയെഴുതി റാങ്ക് നേടി എന്നൊക്കെ പറയുന്നത് പോലെയാണ് സെഹ് വാഗിന്‍റെ ഓരോ ബാറ്റിങ്ങ് നേട്ടങ്ങളും. ഗൃഹാതുരത്വത്തോടെ ക്രീസില്‍ തന്നെ പിടച്ചു നില്‍ക്കുന്ന കാലുകളിലൂന്നി ക്രിക്കറ്റിന്‍റെ വേദപുസ്കകങ്ങളില്‍ പറഞ്ഞിരിക്കുന്ന തരം ഷോട്ടുകള്‍ മാത്രം ഉതിര്‍ക്കുന്ന അ‍‍യ്യാള്‍ ബാറ്റിങ്ങിലെ ഒരുതരം sms ഭാഷയുടെ ഉപജ്ഞാതാവാണെന്ന് പറയാം. എതിരെ എറിയുന്ന ബൗളറേയും പിച്ചിലെ ചതിക്കുഴികളോയുമെല്ലാം അപ്രസക്തമാകുന്ന റണ്‍ ധോരണി തന്നെയാണ് സെഹ് വാഗിന്‍റെ ഈ ഭാഷ. ഇന്ത്യ-ശ്രീലങ്കാ ടീമുകളിലെ മറ്റെല്ലാ കളിക്കാരും സ്ഫുടമായി ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ രണ്ടാം ടെസ്റ്റ് നടന്ന ഗാളിലെ പിച്ചില്‍ നിസാരമായി ബാറ്റ് ചെയ്തത് കാണുമ്പോള്‍ ബാറ്റിനും പാഡിനുമൊപ്പം അദൃശ്യമായൊരു പിച്ച് കൂടി അ‍‍യ്യാള്‍ കൂടെ കൊണ്ടുവന്നെന്ന് തോന്നും.

തന്‍റെ കരിയറിലെ ആ‍ദ്യ ഇന്നിംഗ്സിലെ അവസാന നാളുകളില്‍ നല്ല വേഗതയില്‍ അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകളില്‍ സെഹ് വാഗ് നിരന്തരം പതറിയപ്പോള്‍ സ്റ്റീവ് വോയുടെ പ്രവചനം ഫലിക്കുമോ എന്ന് പലരും സംശയിച്ചു. കാലാന്തരത്തില്‍ സെഹ് വാഗിനെ ബൗളര്‍മാര്‍ ഒതുക്കും എന്നായിരുന്നു വോയുടെ പ്രവചനം. പക്ഷെ, ബോംബെയില്‍ പോയി ശക്തരും കാശുകാരുമായി പ്രേം നസീറും മോഹന്‍ ലാലുമൊക്കെ ഇന്‍റര്‍വെല്ലിനു ശേഷം സിനിമകളില്‍ മടങ്ങിവരുന്നത് പോലെ, ഒരു കൊല്ലം മുന്‍പത്തെ 20-20 ലോകകപ്പോടുകൂടി സെഹ് വാഗ് തിരിച്ചു വന്നു. അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകള്‍ക്ക് മിഡ് വിക്കറ്റിലെ ഫീല്‍ഡറെ വ്യര്‍ത്ഥമായി ഓടിപ്പിക്കുന്ന കൈക്കുഴ തിരിച്ചുള്ള ഫ്ലിക്ക് ഷോട്ടുമായി മറുപടി നല്‍കിയാണ് രണ്ടാം വരവ് അ‍‍യ്യാള്‍ വിജയകരമാക്കിയത്.

1 comment:

keralainside.net said...

Your post is being listed by www.keralainside.net.
Under appropriate category. When ever you write new blog posts , please submit your blog post category

details to us. Thank You..