13 December 2008

IFFK-യില്‍ ഫുട്ബോള്‍ കിക്കോഫ്

ഇന്റര്‍നാഷണല്‍‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന IFFK-യില്‍ ഫുട്ബോള്‍ ഇടയ്ക്കിടെ പ്രതിപാദ്യവിഷയമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ഡ്രിബ്ലിങ്ങ് ഫെയ്റ്റ് (Dribbling Fate) എന്ന പോര്‍ച്ചുഗീസ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നായകന്റെ നഷ്ടപ്പെട്ട ഫുട്ബോള്‍ സ്വപ്നങ്ങളായിരുന്നു ആ സിനിമയുടെ കാതല്‍. കൂടാതെ 2005-ല്‍ സ്പോര്‍ട്സ് ഡോക്യുമെന്ററികളുടെ ഒരു പാക്കേജും കാണിച്ചിരുന്നു.

ഇക്കോല്ലം കിക്കോഫ് എന്ന പേരില്‍ ഫുട്ബോളിനെക്കുറിച്ചുള്ള മൂന്ന് ഡോക്യമെന്ററികള്‍ അടങ്ങിയ പാക്കേജ് IFFK-യിലുണ്ട്. അതില്‍ രണ്ടെണ്ണം മറഡോണയെപ്പറ്റിയാണ്. ദൈവം IFFK-യുടെ ഷെ‍ഡ്യൂളിലും കൈകടത്തുന്നുണ്ടായിരിക്കാം. പെലെ അഭിനയിച്ച എസ്കേപ്പ് റ്റു വിക്റ്ററി (Escape to Victory) കൂടി ഈ പാക്കേ‍ജില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് തോന്നുന്നു.

മൂന്നാമത്തെ ഡോക്യമെന്ററി 2002-ലെ ബ്രസീലും ജെര്‍മ്മനിയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മൂന്ന് ആദിവാസി ഗോത്രങ്ങള്‍ (നൈജീരീയയിലേയും മംഗോളിയയിലേയും ആമസോണ്‍ വനങ്ങളിലേയും) എങ്ങിനെ കണ്ടു എന്നുള്ളതിനെപ്പറ്റിയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ചെല്‍സീയും തമ്മില്‍ റഷ്യയില്‍ നടന്ന യുവേഫ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം നൈജീരീയയിലെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റേയും ചെല്‍സീയുടേയും ആരാധകര്‍ തമ്മില്‍ത്തല്ലി സമീപകാലത്ത് കുറച്ച് പേര്‍ മരിച്ച സംഭവം ഓര്‍ക്കുകയാണെങ്കില്‍ 2002-ല്‍ ഗോത്രയുദ്ധം നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മറ‍ഡോണയെപ്പറ്റിയുള്ള ഡോക്യുമെന്ററികളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് എമിര്‍ കസ്റ്റൂറിക്കയാണ് (Emir Kusturica). പച്ചക്കറിപോലത്തെ പേരാണെങ്കിലും ആള് ചില്ലറക്കാരനല്ല. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ലൈഫ് ഇസ് എ മിറക്കിള്‍ എന്ന ചിത്രം IFFK-യില്‍തന്നെ പ്ര‍ദര്‍ശിപ്പിച്ചിരുന്നു. ബാള്‍ക്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യത്തിന്റെ ഒരു വെടിക്കെട്ടായിരുന്നു ആ ചിത്രം. അതിലും ഒരു ഫുട്ബോള്‍ രംഗമുണ്ട്. കളിയില്‍ ഹോം ടീം തോല്‍ക്കാറാകുമ്പോള്‍ കാണികളിലൊരാള്‍ നല്ല നീളത്തിലൂള്ള ഒരു പ്ലാസ്റ്റിക കുഴല്‍ സംഘടിപ്പിച്ച് എതിര്‍ ടീമിന്റെ ഗോളിയുടെ പുറത്തേയ്ക്ക് മൂത്രമൊഴിക്കുന്നു (ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ തെറിവിളിയന്‍മാരായ ആസ്ത്രേലിയയിലെ ക്രിക്കറ്റ് കാണികള്‍ക്കുപോലും ഇത് ഒരു പുതുമയായിരിക്കാം). തുടര്‍ന്ന് ഒരു ടീമിന്റെ കോച്ചിനോട് ഫിലോസഫിക്കലായ ഒരു ഡയലോഗ് നായകന്‍ പറയുമ്പോള്‍, ഇത് ആര് പറഞ്ഞതാണെന്ന് കോച്ച് തിരക്കുന്നു. നായകന്‍: “വില്ല്യം ഷേക്സ്പിയര്‍”. കോച്ചിന്റെ മറുപടി: “ഞാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോള്ളോ ചെയ്യാറില്ല”!

നാളെ (14-12-08) രാവിലെ 9.30-ന് ആണ് മറഡോണയെപ്പറ്റിയുള്ള ആ‍ദ്യ ‍ഡോക്യുമെന്ററിയുടെ (കസ്റ്റൂറിക്ക സംവിധാനം ചെയ്യുന്നത് അല്ല) പ്രദര്‍ശനം. രമ്യാ തിയ്യറ്ററില്‍.

02 November 2008

ഫോര്‍മുല വണിലെ കലാശപ്പോരാട്ടം

കേരളത്തില്‍ ഏറ്റവും ജനപ്രിയമായിരുന്ന കാറോട്ടമത്സരം പഴയ ഒരു സിനിമയില്‍ (കോളിളക്കം ആണെന്ന് തോന്നുന്നു) ജയനും സുകുമാരനും കൂടി അന്നത്തെ മദ്രാസില്‍ നിന്ന് മഹാബലിപുരം വരെ ഈസ്റ്റ് കോസ്റ്റ് റോ‍‍ഡില്‍ നടത്തിയ സിനിമാറ്റിക് ഫോര്‍മുല വണ്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ട്ടന്‍ സെന്നയും നൈജല്‍ മാന്‍സലും പിന്നീട് മൈക്കല്‍ ഷൂമാക്കറും കേബിള്‍ റ്റിവിയിലും സ്പോര്‍ട്സ് പേജുകളിലും നിറഞ്ഞപ്പോഴാണ് മലയാളികളും ആഗോളവത്കരണത്തിന് വിധേയരായി ഫോര്‍മുല വണ്‍ മത്സരങ്ങളെ മുഖ്യധാരാ സ്പോര്‍ട്സ് ഇനങ്ങളുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചത്. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെട്ട ജയനെപ്പോലെ 1994-ല്‍ സാന്‍മരിനോയിലെ ട്രാക്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ അപകടത്തില്‍ കൊല്ലപ്പെട്ട അയര്‍ട്ടണ്‍ സെന്നയും കാല്‍പ്പനികമായ സാഹസികതയുടെ നിത്യസ്മാരകമായി.

ഇന്ന് അല്‍പസമയത്തിന് ശേഷം അയര്‍ട്ടണ്‍ സെന്നയുടെ നാടായ ബ്രസീലിലെ ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിന്റെ അവസാനമത്സരം നടക്കുമ്പോള്‍ വിജയിയെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ നിരവധി പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിറഞ്ഞതാണ്. ഇരുപത് പേര്‍ പങ്കെടുക്കുന്ന ഇന്നത്തെ മത്സരത്തില്‍ രണ്ട് പേര്‍ മാത്രമേ കിരീടം ലക്ഷ്യമിട്ട് ആക്സിലറേറ്റര്‍ ചവിട്ടുന്നുള്ളൂ: ബ്രിട്ടീഷ് കാര്‍ക്ക് ഫോര്‍മുല വണിലെ ബാറാക് ഒബാമയായ മക് ലാറന്‍ ടീമിന്റെ ലൂയിസ് ഹാമില്‍ട്ടണും അയര്‍ട്ടന്‍ സെന്നയ്ക്ക് ശേഷം ബ്രസീലില്‍ നിന്നുള്ള ഏറ്റവും പ്രതിഭാധനനായ ‍
‍ഡ്രൈവര്‍ എന്ന പേര് സമ്പാദിച്ചിട്ടുള്ള ഫെറാറിയുടെ ഫെലിപ്പെ മാസയും. ഹാമില്‍ട്ടണ് 94 പോയിന്റും മാസയ്ക്ക് 87 പോയിന്റുമാണുള്ളത്.

കാര്‍ നിര്‍മ്മാതാക്കളുടെ മത്സരവും കേരളത്തിലെ പ്രൈവറ്റ് ബസുകളുടെ മത്സരം പോലെ വാശിയേറിയതാണ്. ഫെറാറിയ്ക്ക് 156 പോയിന്റും മക് ലാറന് 145 പോയിന്റുമാണുള്ളത്. ഒറ്റനോട്ടത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ് ഹാമില്‍ട്ടണും കാര്‍ നിര്‍മ്മാതാക്കളുടെ ചാംപ്യന്‍ഷിപ് ഫെറാറിയ്ക്കുമാണ് സാധ്യത എന്ന് മനസിലാക്കാം. കഴിഞ്ഞ തവണയും വ്യക്തിഗത ചാംപ്യന്‍ഷിപ് ഇത് പോലെ തന്നെ ആയിരുന്നു.

കഴിഞ്ഞ തവണത്തെ ഫെറാറിയുടെ കിമി റൈക്കിനനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീ‍‍ഡുണ്ടായിരുന്നു ഹാമില്‍ട്ടണ് അവസാന മത്സരത്തിന് ബ്രസീലിലേക്ക് വരുമ്പോള്‍. ‍കഴിഞ്ഞ വര്‍ഷത്തെ പ്രധാന മത്സരം ഹാമില്‍ട്ടണും മക് ലാറന്‍ ടീം മേറ്റ് കൂടിയായിരുന്ന ഫെര്‍ണ്ണാണ്ടോ അലോന്‍സയും തമ്മിലായിരുന്നു. അലോന്‍സയ്ക്ക് ഹാമില്‍ട്ടണേക്കാള്‍ മൂന്ന് പോയിന്റ് കുറവേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഹൈവേകളിലെ ഡ്രൈവര്‍മാരുടെ മത്സരം പോലെ ഈഗോ കലുഷിതമാക്കിയ മത്സരമായിരുന്നു ഇവര്‍ തമ്മില്‍. കഴിഞ്ഞ തവണത്തെ ബ്രസീലിയന്‍ ഗ്രാന്‍‍ഡ് പ്രീ ഫോര്‍മുല വണ്‍ ചരിത്രത്തിലെ തന്നെ ആന്റി-ക്ലൈമാക്സുകളിലൊന്നായിരുന്നു. അതില്‍ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്ത റയിക്കിനന്‍ ഹാമില്‍ട്ടണെ ഒരു പോയിന്റിന് പിന്നിലാക്കി ചാംപ്യന്‍ഷിപ് നേടി. ഹാമില്‍ട്ടണ് ഏഴാമതായി എത്താനേ കഴിഞ്ഞുള്ളൂ. അലോന്‍സയ്ക്കും വിജയിക്കാനാവശ്യമായ പോയിന്റ് നേടാനായില്ല.

ഈ ഒരു ചരിത്രം തോക്കും ചൂണ്ടി ഇന്ന് വണ്ടി ഓടിക്കുമ്പോള്‍ ഹാമില്‍ട്ടന്റെ സീറ്റിന് പിറകില്‍ ഉണ്ടാകും. മാത്രമല്ല ഹാമില്‍ട്ടണെ ടെന്‍ഷനടിപ്പിച്ച് തോല്‍പ്പിക്കുവാന്‍ വേണ്ടി ഒരു വെബ് സൈറ്റ് (http://www.pinchalaruedadehamilton.com/; ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല) തന്നെ ആരോ തുടങ്ങിയിട്ടുണ്ട്. ടയര്‍ പഞ്ചറാകുന്നതിനെ സൂചിപ്പിക്കാന്‍ കുപ്പിച്ചില്ലുകളുടേയും ആണിത്തുമ്പുകളുടേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി മുന്‍ നിരയില്‍ അണിനിരക്കാനാണത്രെ കാണികളോട് ഈ വെബ് സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള ആഹ്വാനം. മത്സരം ബ്രസീലില്‍ വച്ചായതിനാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്വാഭാവികമായും മാസയ്ക്കായിരിക്കും. പക്ഷെ എന്‍ജിനുകള്‍ക്ക് കാണികളുടെ ആരവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ഹാമില്‍ട്ടണ് പ്രതീക്ഷ പുലര്‍ത്താം. മാസ പോള്‍ പൊസിഷനില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഹാമില്‍ട്ടന്‍ നാലാമതായും.

അപ് ഡേറ്റ്: അവസാന ലാപില്‍ ആറാം സ്ഥാനത്ത് നിന്ന് അ‍ഞ്ചാം സ്ഥാനത്തെത്തി കഴിഞ്ഞ തവണ നാടകീയമായി നഷ്ടപ്പെട്ട കിരീടം നാടകീയമായിത്തന്നെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. അവസാമനിമിഷങ്ങളില്‍ മഴ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച റേസില്‍ മാസ ഒന്നാമതെത്തിയെങ്കിലും ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ. ചാംപ്യന്‍ഷിപ്പില്‍ അവസാന പോയിന്റ് നില ഇങ്ങിനെയാണ്: ഹാമില്‍ട്ടണ് 98 പോയിന്റും മാസയ്ക്ക് 97 പോയിന്റും.

23 October 2008

ഒരു കൊടുങ്കാറ്റിന്‍റെ ആരംഭം

1989 ‍ഡിസംബറില്‍ ‍ പാകിസ്ഥാനെതിരായ ഒരു എക്സിബിഷന്‍ മാച്ചില്‍ പതിവ് പോലെ നൃത്തച്ചുവടുകളോടെ ബൗള്‍ ചെയ്യാനെത്തിയ അന്നത്തെ ഒന്നാം നമ്പര്‍ ലെഗ് സ്പിന്നറായിരുന്ന അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരു ഓവറില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 28റണ്‍സ് നേടിയതോടെയാണ് കടുത്ത ക്രിക്കറ്റ് പ്രേമികളുടെ സര്‍ക്കിളിന് പുറത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സംസാരവിഷയമാകാന്‍ തുടങ്ങിയത്. ‍
ദൂരദര്‍ശനിലെ ക്രിക്കറ്റ് റ്റെലികാസ്റ്റുകളിലൂടെയും പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളിലുമുള്ള ക്രിക്കറ്റില്‍ കുളിച്ച് നടന്ന “യഥാര്‍ത്ഥ” ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ ശാരാദാശ്രമം സ്കൂളിന് വേണ്ടി വിനോദ് കാംബ്ളിയുമൊത്ത് നേടിയ ലോക റെക്കോര്‍ഡും ബോംബെയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലെ പ്രകടനങ്ങളും പോലെയുള്ള ടെന്‍ഡുല്‍ക്കര്‍ പൊതുവിജ്ഞാനം സമാഹരിക്കാന്‍ തുടങ്ങിയിരുന്നു.

അന്ന് ക്രിക്കറ്റിലും ഇന്ത്യയുടെ വര്‍ഗശത്രുവായിരുന്ന പാകിസ്ഥാനെതിരെയായിരുന്നു ടെന്‍ഡുല്‍ക്കറുടെ 16 വയതിനിലെ അരങ്ങേറ്റം. അതിഗംഭീരമായിരുന്നില്ല അരങ്ങേറ്റം. ഏകദിനത്തിലെ ആ‍ദ്യ രണ്ട് ഇന്നിംഗ്സുകളില്‍ റണ്ണൊന്നും എടുത്തിരുന്നില്ല (രണ്ടാമത്തെ മത്സരം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍‍‍ഡിലെ ‍ഡ്യുണെഡിനില്‍ ആയിരുന്നു. അയത്ന ലളിതമായ ബാറ്റിങ്ങ് ടെക്നിക്കും അക്ഷോഭ്യമായ സ്ട്രെയിറ്റ് ഡ്രൈവും ആയിരുന്നു വരാനിരിക്കുന്ന റണ്‍ വസന്തത്തിന്റെ തളിരിലകളായത്. സഞ്ചയ് മഞ് രേക്കറായിരുന്നു ആ പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ്ങ് താരം. ഒരു പക്ഷെ ഇംറാന്‍ ഖാനും വാസിം അക്രവും വാക്കാര്‍ യൂനിസും അബ്ദുള്‍ ഖാ‍‍ദറും ഉള്‍പ്പെട്ട എക്കാലത്തേയും മികച്ച ഒരു ബൗളിങ്ങ് നിരയ്ക്കെതിരെ ആയതുകൊണ്ടാവണം അരങ്ങേറ്റം മങ്ങിപ്പോകാന്‍ കാരണം. അത്രയും വേഗതയേറിയ ബൗളിങ്ങ് അതിന് മുന്‍പോ ശേഷമോ കളിക്കേണ്ടിവന്നിട്ടില്ല എന്നാണ് ടെന്‍ഡുല്‍ക്കര്‍ പിന്നീട് പറ‍ഞ്ഞിട്ടുള്ളത്. ഭാവിയിലെ വാഗ്‍ദാനം എന്ന് പ്രശസ്തനായതിനാല്‍ പരമാവധി കഴിവെടുത്ത് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ആ സീരീസില്‍ ബൗള്‍ ചെയ്തിരുന്നുവെന്ന് പില്‍ക്കാലത്ത് റ്റെലിവിഷന്‍ കമന്ററിക്കിടയില്‍ വാസിം അക്രം പറഞ്ഞിട്ടുണ്ട്.

വെളിച്ചക്കുറവ് മൂലം ആകസ്മികമായി 20-20 ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പ്രദര്‍ശന ഏകദിന മത്സരത്തിലാണ് ടെന്‍ഡുല്‍ക്കര്‍ വയസറിയിച്ചത്. ആ‍ദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറും കളിച്ച് 4 വിക്കറ്റിന് 157 റണ്‍സ് എടുത്തു. അന്നെല്ലാം ജാവേദ് മിയാന്‍ദാദിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന അത്താഴം മുടക്കിയായിരുന്ന സലിം മാലിക് ആയിരുന്നു 75 റണ്‍സ് ഏടുത്ത് ടോപ് സ്കോററായത്. ടെന്‍ഡുല്‍ക്കര്‍ വരുന്നത് വരെ ഇന്ത്യ ജയിക്കാന്‍വേണ്ടിയാണ് കളിക്കുന്നത് എന്ന് തോന്നിപ്പിച്ചിരുന്നില്ല. ടെന്‍ഡുല്‍ക്കര്‍ 18 ബോളില്‍ നിന്ന് 53 റണ്‍സ് നേടി ഇന്ത്യയെ അവസാന ബോളില്‍ ഒരു സിക്സ് അടിച്ചാല്‍ ജയിക്കാം എന്ന സ്ഥിതിയിലെത്തിച്ചു. അവസാന ബോളില്‍ സിക്സടിച്ച് ജയിക്കുന്നതിന്റെ പേറ്റന്റ് ജാവേദ് മിയാന്‍ദാദിന്റെ കൈയ്യിലായതിനാല്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. അബ്ദുള്‍ ഖാ‍‍ദറിന്റെ ഒരോവറില്‍ നാല് സിക്സറുകളും ഒരു ഫോറും ആയി സച്ചിന്‍ നേടിയ 28 റണ്‍സ് തന്നെയായിരുന്നു ആ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.

പിന്നീട് ഇതിനെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് അബ്ദുള്‍ ഖാ‍‍ദര്‍ ടെന്‍ഡുല്‍ക്കറുടെ അടുത്ത് 80-കളിലെ സ്ലെഡ്ജിങ്ങ് നടത്തിയിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെന്‍ഡുല്‍ക്കര്‍ അടി തുടങ്ങിയതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഷെയിന്‍ വോണ്‍, പോള്‍ സ്ട്രാങ്ങ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പല ലെഗ് സ്പിന്നര്‍മാരും ടെന്‍ഡുല്‍ക്കറുടെ പവര്‍ ഹിറ്റിങ്ങിനിരയായിട്ടുണ്ട്. പക്ഷെ ഏതാണ്ട് സമാനമായി പന്ത് തിരിക്കുന്ന ഇടം കൈയ്യന്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഈ ആക്രമണമികവ് കാഴ്ച വയ്ക്കാന്‍ എന്തുകൊണ്ടോ സച്ചിന് കഴിഞ്ഞിട്ടില്ല.

ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സച്ചിന്‍ തിരുത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും പ്രവചിച്ചിരുന്നു. ഏതായാലും 16 വയസില്‍ തുടങ്ങിയ ആ ക്രിക്കറ്റ് കൊടുങ്കാറ്റ് പര്‍വതശിഖരങ്ങളും കൊടുമുടികളും താണ്ടി ബാറ്റിങ്ങ് ആകാശത്തിന്റെ അധിപനായി മാറുമ്പോള്‍ സച്ചിന്റെ ജീവിത ചരിത്രത്തിനെ ഒറ്റ വാക്യത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം: Chronicle of a Cricketing Life Foretold.

11 October 2008

77-ല്‍ നിന്ന് 13 കുറച്ചാല്‍

രാവിലെ കളി തുടങ്ങിയപ്പോള്‍ തന്നെ ഗൗതം ഗംഭീര്‍ ഔട്ടായി. സെഹ് വാഗ് എപ്പോള്‍ വേണമെങ്കിലും പുറത്താവാമെന്നും അതിനാല്‍ ഏത് നിമിഷവും സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുമെന്നും ചിന്തിച്ച് ഫോണ്‍ ബില്ലടയ്ക്കലും ബാങ്കില്‍ പോകലും ചില സൗഹൃദ സന്ദര്‍ശനങ്ങളും പിന്നത്തേയ്ക്ക് മാറ്റിവച്ച് ചരിത്ര മുഹൂര്‍ത്തത്തിന് ആദ്യം മുതല്‍ക്ക് തന്നെ സാക്ഷ്യം വഹിക്കണമെന്ന് കരുതി കളി കാണാനിരുന്നു. ടെന്‍ഡുല്‍ക്കര്‍ 77 റണ്‍സും കൂടി എടുത്താല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ എടുത്ത ആള്‍ എന്ന നെയിം ബോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിലെ ട്രിനി‍ഡാഡില്‍ നിന്നും ബോംബെയിലെ ഒരു വീട്ടിലെത്തും.

പ്രതീക്ഷിച്ചത് പോലെ സെഹ് വാഗ് ഔട്ടായി. പതിവ് പോലെ കാണികളുടെ കാതടപ്പിക്കുന്ന കൈയ്യടിയുടെ അകമ്പടിയില്‍ നിയുക്ത ചരിത്രരചയിതാവ് വികാരരഹിതനായി ക്രീസിലേയ്ക്ക് നടന്നുവന്നു. ഞാന്‍ റിമോട്ട് കണ്‍ട്രോള്‍ ടീപ്പോയുടെ പുറത്ത് വച്ചു. അടുത്ത കാലത്തായി ചാനല്‍ മാറ്റിയാല്‍ ടെന്‍ഡുല്‍ക്കര്‍ ഔട്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബ്രെറ്റ് ലീയുടെ ഓവറാണ് ആദ്യമായി നേരിട്ടത്. ഓവറിന്റെ അവസാന പന്തില്‍ ഒരു ഫോര്‍. പിന്നീട് മിച്ചല്‍ ജോണ്‍സന്റെ അടുത്ത ഓവറുകളില്‍ രണ്ട് ഫോറുകള്‍. മൂന്നും സുപരിചിതമായ ടെന്‍ഡുല്‍ക്കര്‍ പേറ്റന്റ് ഉള്ള വിവിധതരം ഓഫ് ഡ്രൈവുകള്‍. 17 പന്തില്‍ നിന്നും 13. ഇതിനിടയില്‍ മൈക്കല്‍ ക്ലാര്‍ക്കിനടുത്ത് പോയ പന്തില്‍ ഒടാന്‍ ശ്രമിച്ച ഒരു ആത്മഹത്യാശ്രമം പരാജയപ്പെട്ടിരുന്നു. അതുപോലെ ജോണ്‍സന്റെ ബൗളിങ്ങില്‍ രണ്ട് തവണ റ്റൈമിങ്ങ് കിട്ടാതെ പന്ത് വായുവില്‍ ഉയര്‍ന്നെങ്കിലും ഫീല്‍ഡര്‍മാരുടെ അടുത്ത് എത്തിയില്ല. 77-ല്‍ നിന്ന് 13 കുറച്ചാല്‍ ... ഇനി 64 റണ്‍സ് കൂടി മതി. വിചാരിച്ച് തീരും മുന്‍പ് ജോണ്‍സന്റെ ഒരു ഫുള്‍ ലെങ്ത് സ്ലോബോളില്‍ കാമറൂണ്‍ വൈറ്റിന് ലോകത്തിലെ ഏറ്റവും അനായാസമായ ക്യാച്ചുകളിലൊന്ന് നല്‍കി ടെന്‍ഡുല്‍ക്കര്‍ ചുറ്റുപാടുകളെപ്പറ്റി നമ്മളെ ബോധ്യവാന്‍മാരാക്കി.

പണ്ട് കപില്‍ ദേവ് റിച്ചാര്‍ഡ് ഹാ‍‍ഡ് ലിയുടെ 431 വിക്കറ്റ് എന്ന അന്നത്തെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നിരങ്ങി നിരങ്ങി നീങ്ങിയ അവസ്ഥയാണ് ഓര്‍മ്മ വന്നത്. ഏതായാലും ഫോണ്‍ ബില്ലടയ്ക്കാനും ബാങ്കില്‍ പോകാനും പറ്റി. ചരിത്ര മുഹൂര്‍ത്തത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും.

08 October 2008

പ്രവചനാതീതമായ ഒരു ക്രിക്കറ്റ് പരമ്പരയുടെ ചരിത്രം

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര 1947 മുതല്‍ ആരംഭിച്ചുവെങ്കിലും ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ആദ്യമായി പര്യടനം നടത്തുന്നത് 1956-1957 കാലത്താണ്. (ഇതിന് മുന്‍പ് പട്യാലയിലെ മഹാരാജാവിന്‍റെ അദ്ധ്യക്ഷതയില്‍ 1936-ല്‍ ഒരു ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിച്ചിട്ടുണ്ടെങ്കിലും ആ മത്സരങ്ങള്‍ക്ക് ഔദ്യോഗിക പദവി ലഭിച്ചിട്ടില്ല.) കീത്ത് മില്ലര്‍, റേ ലിന്‍ഡ് വാള്‍ തുടങ്ങിയ ഹെല്‍മറ്റ് കണ്ടുപിടിക്കുന്നതിന് മുന്‍പേയുള്ള ക്രിക്കറ്റിലെ കൊടും ഭീകരരായ ഫാസ്റ്റ് ബൗളര്‍മാരും ഒരു പക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ള ആസ്ത്രേലിയന്‍ സ്പിന്‍ ബൗളറായ റിച്ചി ബെനോഡും നീല്‍ ഹാര്‍വ്വിയുടെ നേതൃത്വത്തിലുള്ള ബാറ്റിങ്ങ് നിരയും അന്നത്തെ ആസ്ത്രേലിയന്‍ ടീമിലുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പില്‍ക്കാലത്ത് ട്രോഫികളുടെ നാമധേയത്തിലൂടെ അനശ്വരമാക്കപ്പെട്ട ഗുലാം മുഹമ്മദ്, വിജയ് മഞ്ച് രേക്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്നു. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 2-0 എന്ന സ്കോറിന് ആസ്ത്രേലിയ വിജയിച്ചു.

ഏറെക്കുറെ ഈ പരമ്പരയില്‍ ഉണ്ടായിരുന്ന ഇരു ടീമിലേയും പ്രമുഖകളിക്കാരെല്ലാം പങ്കെടുത്ത അടുത്ത പര്യടനം രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷമായിരുന്നു നടന്നത്. ഈ പരമ്പരയിലാണ് ഇന്ത്യ ആദ്യമായി ആസ്ത്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റില്‍ വിജയിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം കാന്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് കന്നി വിജയം നേടിയത്. ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മേല്‍ ഇന്ത്യയുടെ വലത്തെകയ്യന്‍ ഓഫ് സ്പിന്നര്‍മാരുടെ മേല്‍ക്കോയ്മയും ഇതോടെ തുടങ്ങി. ജാസുഭായി പട്ടേല്‍ എന്ന അഹമ്മദാബാദ് കാരന്‍ സ്പിന്നറായിരുന്നു അന്നത്തെ ഹര്‍ഭജന്‍ സിങ്ങ്. ആദ്യ ഇന്നിംഗ്സില്‍ ഒന്‍പതും രണ്ടാമിന്നിംഗ്സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ ജാസുഭായി പട്ടേല്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു. തൂടര്‍ന്നു നടന്ന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം സമനിലയായി. ഒരു ടെസ്റ്റ് കൂടി ജയിച്ച് ആസ്ത്രേലിയ പരമ്പര സ്വന്തമാക്കി.

ആസ്ത്രേലിയയുടെ അടുത്ത ഇന്ത്യന്‍ പര്യടനം നടന്നത് 1964-1965-ലാണ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-1-ന് സമനിലയായെങ്കിലും ഇന്ത്യയ്ക്ക് അത് ഒരു വിജയം പോലെയായിരുന്നു. മദ്രാസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബോബ് സിംപ്സന്‍റെ നേത്യത്തില്‍ ഇറങ്ങിയ ആസ്ത്രേലിയന്‍ ടീം 139 റണ്‍സിന് വിജയിച്ചു. ബോംബെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മുന്‍തൂക്കം ഇരുടീമിനും മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ അവസാനദിവസം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചു. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ ഉജ്ജ്വലമായ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേലിയയുടെ ആദ്യകാല ആധിപത്യത്തിന്റെ നാളുകളിലെ അവസാന പരമ്പരയായിരുന്നു 1969-ലേത്. അതിനകം തന്നെ ഒരു ഇന്ത്യ വെറ്ററന്‍ ആയി മാറിക്കഴിഞ്ഞ നീല്‍ ഹാര്‍വിയുടെ നേതൃത്വത്തില്‍ വന്ന ആസ്ത്രേലിയ 3-1-ന് അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പര സ്വന്തമാക്കി. സ്കോര്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ആസ്ത്രേലിയയ്ക്ക് വേണ്ടി ഇയാന്‍ ചാപ്പല്‍ ബാറ്റിങ്ങിലും ഓഫ് സ്പിന്നര്‍ മില്ലറ്റ് ബൗളിങ്ങിലും തിളങ്ങി. ബേദി-പ്രസന്ന സ്പിന്‍ യുഗത്തിന്‍റെ ഉയര്‍ച്ചയും ഗുണ്ടപ്പ വിശ്വനാഥിന്‍റെ അരങ്ങേറ്റവും ഈ പരമ്പരയിലായിരുന്നു സംഭവിച്ചത്. പട്ടൗ‍ഡിയായിരുന്നു ഇന്ത്യയെ നയിച്ചത്. ആ‍‍ദ്യ ടെസ്റ്റ് ആസ്ത്രേലിയ വിജയിച്ചപ്പോള്‍ ടീമില്‍ വലിയ മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വിശ്വനാഥ് ആദ്യ ഇന്നിംഗ്സില്‍ പൂജ്യവും രണ്ടാമിന്നിംഗ്സില്‍ സെഞ്ച്വറിയും നേടി അരങ്ങേറ്റം അവിസ്മരണീയമാക്കി. രണ്ടാമത്തെ മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നാലാമത്തെ ടെസ്റ്റില്‍ വിജയിച്ച് ആസ്ത്രേലിയ മുന്‍തൂക്കം നിലനിര്‍ത്തി. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ അവസാനടെസ്റ്റില്‍ ഇന്ത്യയെ 77 റണ്‍സിന് പരാജയപ്പെടുത്തി ആസ്ത്രേലിയ പില്‍ക്കാലത്ത് വളരെ ഓര്‍മ്മിക്കപ്പെട്ട ഒരു പരമ്പര വിജയം നേടി. കാരണം ഇതിന് 35 കൊല്ലത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേലിയ പിന്നീട് ഒരു പരമ്പര നേടുന്നത്. കാണികളുടെ ഗ്രൗണ്ട് കയ്യേറ്റവും പുറത്ത് നടന്ന കലാപങ്ങളും ഈ പരമ്പരയെ കലുഷിതമാക്കിയിരുന്നു.

അക്കാലത്തെല്ലാം യാത്രാസൗകര്യം കുറവായതിനാല്‍ ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം ചേര്‍ത്ത് ഒരു ഉപഭൂഖണ്ഢ സന്ദര്‍ശനമായിരുന്നു വിദേശ ടീമുകള്‍ പൊതുവേ നടത്തിയിരുന്നത്. മാത്രമല്ല ഇന്ത്യന്‍ പര്യടനം ദുര്‍ഘടമായ യാത്രയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എതിരാളികളുടെ മത്സരതീവൃതയേക്കാള്‍ സന്ദര്‍കരെ ഭയപ്പെടുത്തിയിരുന്നത് മോശപ്പെട്ട യാത്രാ, താമസ സൗകര്യങ്ങളായിരുന്നു. 1960-കളിലും 1970-കളിലും സിനിമാ, സാഹിത്യമേഖലകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചമായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഹോട്ടലുകളും വാഹനങ്ങളും ഇപ്പോഴത്തേതിന്‍റെ അത്ര മെച്ചമായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ഭക്ഷണം ആസ്ത്രേലിയക്കാര്‍ക്ക് ഓഫ് സ്പിന്നിനേക്കാള്‍ ഭയാനകമായിരുന്നു. (ബൗളിങ്ങ് റണ്ണപ്പില്‍ തുടങ്ങിയ ഓട്ടം ബാറ്റ്സ്മാനേയും അംപയര്‍മാരെയും അമ്പരപ്പിച്ചുകൊണ്ട് ഡ്രസിങ്ങ് റൂമിലെ ടോയ് ലറ്റില്‍ അവസാനിപ്പിച്ച ഒരു ഇംഗ്ലണ്ട് ബൗളറുടെ കഥ ഇവിടെ സ്മരണീയമാണ്.) പക്ഷെ 1990-കളോട് കൂടി ഇന്ത്യ ലോകക്രിക്കറ്റിന്‍റെ വരുമാനക്കിണ്ണം ആയി മാറുകയും, 2000-മാണ്ട് കഴിഞ്ഞതോടു കൂടി ഇവിടേയ്ക്ക് വരാന്‍ ടീമുകള്‍ മത്സരിച്ച് താത്പര്യപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

1979-1980 കാലഘട്ടത്തിലായിരുന്നു ആസ്ത്രേലിയന്‍ ടീമിന്‍റെ അടുത്ത വരവ്. വേള്‍ഡ് സീരീസ് മത്സരത്തില്‍ പ്രമുഖതാരങ്ങള്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ശക്തിക്ഷയം നേരിട്ട ആസ്ത്രേലിയന്‍ ടീമിനെ കാത്തിരുന്നത് ഗുണ്ടപ്പ വിശ്വനാഥും സുനില്‍ ഗവാസ്കറും കപില്‍ ദേവും ഒക്കെ അണി നിരന്ന ഇന്ത്യന്‍ ടീമിനെയാണ്. ഈ മൂവര്‍ സംഘത്തിന്‍റെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ആറ് ടെസ്റ്റുകളുണ്ടായിരുന്ന പരമ്പര 2-0 എന്ന സ്കോറിന് വിജയിച്ച് ഇന്ത്യ ആദ്യമായി ആസ്ത്രേലിയയ്ക്കെതിരെ ഒരു പരമ്പര സ്വന്തമാക്കി.


1986-1987 പരമ്പര ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് മദ്രാസിലെ ആദ്യ ടെസ്റ്റ് “റ്റൈ” ആയതിനാലാണ്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപകമായതിനു ശേഷമുള്ള കളിയായതിനാല്‍ ധാരാളം പേര്‍ കണ്ടുകാണാന്‍ സാധ്യതയുള്ള കളിയാണ് ഇത്. ഡീന്‍ ജോണ്‍സിന്‍റെ ശര്‍‍ദ്ദിലില്‍ക്കുളിച്ച ഡബിള്‍ സെഞ്ച്വറിയും ബൂണിന്റേയും ബോര്‍ഡറിന്‍റേയും സെഞ്ച്വറികളും ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ കപില്‍ ദേവിന്‍റെ സെഞ്ച്വറിയും ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ ബോര്‍ഡറിന്റെ സാഹസികമായ ഡിക്ലറേഷനും രണ്ടാമിന്നിംഗ്സില്‍ ഗവാസ്കറിന്റേയും അമര്‍നാഥിന്റേയും ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങും ജയിക്കാന്‍ ഒരു റണ്ണും തോല്‍ക്കാന്‍ ഒരു വിക്കറ്റും മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രവി ശാസ്ത്രി ഒരു റണ്ണെടുത്ത് സ്ട്രൈക്ക് മനീന്ദര്‍ സിങ്ങിന് കൈമാറിയതും “ബാറ്റ് പിടിക്കാന്‍ പോലും അറിയാത്തവന്‍” എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ച മനീന്ദര്‍ സിങ്ങ് LBW ആയി പുറത്തായതുമെല്ലാം ചായക്കടകളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം പിന്നീട് നിരവധി തവണ ചര്‍ച്ചചെയ്യപ്പെട്ടു. പരമ്പരയിലെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

പിന്നീട് 1996-ല്‍ ഒരു ടെസ്റ്റ് മാത്രമുള്ള “പരമ്പര”യ്ക്കായി ആസ്ത്രേലിയന്‍ ടീം ഇന്ത്യയില്‍ വന്നപ്പോള്‍ പരമ്പരയുടെ പേര് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി എന്നായി മാറിയിരുന്നു. മാര്‍ക്ക് ടെയ് ലറുടെ നേതൃത്വത്തില്‍ വന്ന ആസ്ത്രേലിയന്‍ ടീമിനെ നേരിട്ടത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീമായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ഡെല്‍ഹിയിലെ പിച്ചില്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരുടേയും അപ്രതീക്ഷിതമായി സെ‍‍ഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയുടെയും മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ആസ്ത്രേലിയയെ പരാജയപ്പെടുത്തി.

വെറും ഒരു കൊല്ലത്തിനു ശേഷം ആസ്ത്രേലിയന്‍ ടീം വീണ്ടും ഇന്ത്യയില്‍ വന്നപ്പോള്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പക്ഷെ ടെന്‍ഡുല്‍ക്കര്‍ക്ക് അതില്‍ എന്തെങ്കിലും അമര്‍ഷമുണ്ടായിരുന്നെങ്കില്‍ അതിന്‍റെ ഫലമനുഭവിച്ചത് ആസ്ത്രേലിയന്‍ ബൗളര്‍മാരായിരുന്നു. ഈ പരമ്പരയിലായിരുന്നു ടെന്‍ഡുല്‍ക്കര്‍ പാണന്‍ പാട്ടുകളിലെ സുപ്രധാന ഐറ്റമായ ഷെയിന്‍ വോണ്‍ വധം സംഭവിച്ചത്.
മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 446 റണ്‍സ് നേടി ടെന്‍ഡുല്‍ക്കര്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായപ്പോള്‍ കുംബ്ലെയും ശ്രീനാഥും ബൗളിങ്ങിന്‍റെ ചുക്കാന്‍ പിടിച്ചു. ആദ്യ രണ്ടു ടെസ്റ്റ് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ മൂന്നാമത്തെ ടെസ്റ്റ് വിജയിച്ച് ആസ്ത്രേലിയ ആശ്വാസവിജയം നേടി.

തുടര്‍ച്ചയായി 15 ടെസ്റ്റ് മത്സരങ്ങള്‍ വിജയച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് 2001-ല്‍ ആസ്ത്രേലിയ ഇന്ത്യയിലെത്തിയത്. സ്റ്റീവ് വോ ആയിരുന്നു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍. ഇപ്പോള്‍ നടക്കാന്‍ പോകുന്ന പരമ്പരയോടുകൂടി വിരമിക്കാന്‍ ഒരുങ്ങുന്ന സൗരവ് ഗാംഗുലി ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബോംബെയില്‍ വച്ചു നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ആസ്ത്രേലിയ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ വിജയിച്ച 1980-ലെ വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഈ സീരീസിലെ കല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റായിരിക്കണം ഇന്ത്യ കളിച്ചിട്ടുള്ള ഏറ്റവും ആവേശകരമായ ക്രിക്കറ്റ് മത്സരം. ഫോളോ ഓണ്‍ ചെയ്യുകയും അതിനേക്കാലും വലിയ ദുരന്തമായ ടെന്‍ഡുല്‍ക്കറുടെ പുറത്താകലിനും ശേഷം 281 റണ്‍സെടുത്ത വി.വി.എസ്. ലക്ഷ്മണും 180 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് തീര്‍ത്ത 376 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു മത്സരഗതിയെ തലകീഴായി മറിച്ചത്. ടെസ്റ്റിന്റെ നാലാമത്തെ ദിവസം മുഴുവന്‍ മക്ഗ്രാത്തും ഗില്ലസ്പിയും വോണും ഉള്‍പ്പെട്ട ബൗളിങ്ങ് നിരയ്ക്കെതിരെ ഇവര്‍ പുറത്താകാതെ ബാറ്റ് ചെയ്തു. അവസാന ദിവസം 75 ഓവറില്‍ 383 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ത്രേലിയന്‍ ബാറ്റിങ്ങ് നിര ഒരു ഹാറ്റ് ട്രിക് ഉള്‍പ്പെടെ 7 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിങ്ങിന് മുന്‍പില്‍ തകര്‍ന്നു. ഹെയ്‍ഡന്‍റെയും ഗില്‍ക്രിസ്റ്റിന്‍റെയും വീക്കറ്റുകള്‍ വീഴ്ത്തി ടെന്‍ഡുല്‍ക്കറും ബൗളിങ്ങില്‍ തന്‍റെ സംഭാവന നല്‍കി. ചെന്നെയില്‍ വച്ചു നടന്ന നിര്‍ണ്ണായകമായ അവസാന ടെസ്റ്റില്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിങ്ങ് മികവിലും ഹര്‍ഭജന്‍ സിങ്ങിന്റെ ബൗളിങ്ങ് മികവിന്‍റെയും പിന്‍ബലത്തില്‍ ഇന്ത്യ ആവേശകരമായ ഒരു മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ചു. മക്ഗ്രാത്തിന്റെ ബൗളിങ്ങില്‍ ഹര്‍ഭജന്‍സിങ്ങാണ് വിജയറണ്‍ നേടിയത്. ആസ്ത്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ പരമ്പരയിലുടനീളം മികച്ച ബാറ്റിങ്ങ് കാഴ്ചവച്ചു.

2004-ലെ പരമ്പരയില്‍ ആസ്ത്രേലിയ 2-1-ന് വിജയിച്ചു. ബാംഗ്ലൂരിലെ ആദ്യ ടെസ്റ്റിലും നാഗ് പൂരില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റിലും വിജയിച്ച് സ്റ്റീവ് വോ ഫൈനല്‍ ഫ്രോണ്ടിയര്‍ എന്നു വിളിച്ച ഇന്ത്യന്‍ മണ്ണിലും ആസ്ത്രേലിയ ആധിപത്യം നേടി. (ഇന്ത്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും 1990-ന് ശേഷം ആസ്ത്രേലിയ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടായിരുന്നു. ഇന്ത്യയായിരുന്നു അവസാനത്തെ കടമ്പ.) സ്റ്റീവ് വോയുടേയും റിക്കി പോണ്ടിങ്ങിന്റെയും അഭാവത്തില്‍ ആഡം ഗില്‍ക്രിസ്റ്റ് ആയിരുന്നു ആസ്ത്രേലിയയെ നയിച്ചത്. ഇന്ത്യയെ സൗരവ് ഗാംഗുലിയും. ആസ്ത്രേലിയയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മൈക്കേല്‍ ക്ലാര്‍ക്കും ഡാമിയന്‍ മാര്‍ട്ടിനും ബൗളിങ്ങില്‍ പഴയ പുള്ളികളായ മക്ഗ്രാത്തും ഗില്ലസ്പിയും വോണും മികച്ച പ്രകടനം കാഴ്ച വച്ചു. ഇന്ത്യയ്ക്ക് വേണ്ടി വീരേന്ദ്ര സെഹ് വാഗ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. നാലാമത്തെ ടെസ്റ്റില്‍ അമിതമായി സ്പിന്നിന് തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണ് ഇന്ത്യ വിജയിച്ചതെന്ന് ആരോപണമുണ്ടായി. പക്ഷെ ചെന്നൈയില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 192 റണ്‍സ് “മാത്രം” മതി എന്നുള്ള അവസ്ഥയില്‍ നിന്നപ്പോഴാണ് വല്ലപ്പോഴും മാത്രം മഴ പെയ്യുന്ന ചെന്നൈയില്‍ മഴ പെയ്ത് അവസാന ദിവസത്തെ കളി നടക്കാതെ പോയത്. അതുപോലെ അന്നത്തെ BCCI ഭാരവാഹികളും നാഗ് പൂരിലെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ശശാങ്ക് മനോഹര്‍ (അതെ, വിധിയുടെ വിരോധാഭാസത്താല്‍ ഇപ്പോഴത്തെ BCCI പ്രസിഡന്റ്!) നല്ല ഒന്നാന്തരം ഒരു പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റായിരുന്നു അവിടെ തയ്യാറാക്കിയത്. ടെന്നീസ് എല്‍ബോ പരിക്ക് കാരണം മൂന്നാമത്തെ ടെസ്റ്റ് മുതല്‍ മാത്രമെ ടെന്‍ഡുല്‍ക്കറര്‍ കളിച്ചുള്ളൂ എന്നതും ഇന്ത്യയുടെ പ്രകടനത്തിന് മങ്ങലേല്‍പ്പിക്കാന്‍ കാരണമായി.

നാളെ വീണ്ടുമൊരു ഇന്ത്യ-ആസ്ത്രേലിയ പോരാട്ടത്തിന് ഇന്ത്യന്‍ മണ്ണില്‍ തിരശ്ശീല ഉയരുകയാണ്. ഒരു കൂട്ടം മികച്ച കളിക്കാരുടെ വിരമിക്കലേല്‍പ്പിച്ച ആഘാതവുമായി ഇറങ്ങുന്ന ആസ്ത്രേലിയയും ഒരു കൂട്ടം മികച്ച കളിക്കാര്‍ വിരമിക്കാറായതിന്റെ ആഘാതവുമായി ഇറങ്ങുന്ന ഇന്ത്യയും തമ്മിലാണ് മത്സരം. ക്രിക്കറ്റു കളി സ്റ്റോക്ക് മാര്‍ക്കറ്റിനേക്കാള്‍ പ്രവചനാതീതമായതുകൊണ്ട് ഈ ലേഖനം ചരിത്രവിഷയങ്ങളില്‍ ഒതുങ്ങുന്നു – പ്രവചനങ്ങളിലൂടെ ഭാവിയുടെ പുറമ്പോക്കിലേക്ക് കടക്കാതെ.

19 September 2008

പദ്മനാഭസന്നിധിയില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ‍ടീം വന്നപ്പോള്‍

സമകാലിക ക്രിക്കറ്റിലെ ലോകമഹായുദ്ധം എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള പരമ്പര ഒക്റ്റോബര്‍ ആദ്യവാരം തുടങ്ങുന്നു. ഇതിനും 24 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്, കൃത്യമായി പറഞ്ഞാല്‍ 1984 ഒക്റ്റോബര്‍ 1-ന്, ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് 30 ദിവസങ്ങള്‍ക്ക് മുന്‍പ്, ഒരു ആസ്ത്രേലിയന്‍ ക്രിക്കറ്റ് ‍ടീം ഏക‍ദിന അന്താരാഷ്ട്രമത്സരത്തിനായി ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. ആ ടീമിനെ വിസ്ഡന്‍ അല്‍മനാക് ഇങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നു: കൃസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനത്ത് ക്രിക്കറ്റിന്‍റെ സുവിശേഷവും പേറി എത്തിയ ആസ്ത്രേലിയന്‍ ‍ടീം.

അന്ന് ഇന്ത്യ ലോകചാംപ്യന്‍മാരായിരുന്നു. 1983-ല്‍ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനായ കപില്‍ ദേവിന് അപ്പോഴേക്കും ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടിരുന്നു. ആസ്ത്രേലിയയാകട്ടെ 70-കളുടെ അവസാനത്തിലും 80-കളുടെ ആദ്യവുമായി വിരമിച്ച ചാപ്പല്‍ സഹോദരന്‍മാര്‍, ഡെന്നീസ് ലില്ലി, ജെഫ് തോംസണ്‍, റോഡ്നി മാര്‍ഷ് തുടങ്ങിയവരുടെ അഭാവം നികത്താന്‍ പാടുപെടുന്ന സമയവും. (ഏതാണ്ട് മക്ഗ്രാത്തും വോണും ഗില്‍ക്ക്രിസ്റ്റും ഒക്കെ വിരമിച്ചിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് സമാനം).

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേ‍‍ഡിയത്തിലാണ് കളി നടന്നത്. പക്ഷെ മഴ കാരണം കളി നടന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 ഓവറില്‍ 175 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത ആസ്ത്രേലിയ 7.4 ഓവറില്‍ ഒരു വിക്കറ്റിന് 29 റണ്‍സെടുത്തപ്പോള്‍ അല്‍പ്പം നേരത്തെ എത്തിയ തുലാവര്‍ഷം കളി തടസപ്പെടുത്തി. അടുത്ത പൂവിലേക്കുള്ള നിലം കൃഷി ഉടനെ തുടങ്ങാം എന്ന സന്തോഷമുണ്ടായതിനാല്‍ കാണികള്‍ നിരാശരായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി 79 പന്തില്‍ 77 റണ്‍സെടുത്ത് ‍ടോപ് സ്കോററായ ഇന്നത്തെ ചീഫ് സെലക്റ്റര്‍ ദിലീപ് വെംഗ് സര്‍ക്കാര്‍ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചതാണ് മിക്കവാറും എല്ലാ മത്സരങ്ങളിലും എന്തെങ്കിലുമൊക്കെ നാഴികകല്ലുകള്‍ സംഭവിക്കുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഈ മത്സരം സ്ഥാനം പിടിക്കാന്‍ കാരണം. സുനില്‍ ഗവാസ്കര്‍ ആറാമതായി ആണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് എന്നുള്ളതും ആസ്ത്രേലിയയ്ക്ക് നഷ്ടമായ ഒരേ ഒരു വിക്കറ്റ് നേടിയത് കപില്‍ ദേവ് ആണെന്നുള്ളതും ഇവരുടെ ഓരോരുത്തരുടേയും ആരാധകര്‍ക്ക് യഥാക്രമം നിരാശയും സന്തോഷവും നല്‍കി.

പിന്നീട് വിവ് റിച്ചാര്‍ഡ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് ടീം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ മത്സരം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് മറ്റൊരു വിശേഷത്തിനാലാണ്. മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിലെ യുവകോമളനായ രവി ശാസ്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് തള്ളിക്കയറിയ, ഇപ്പോള്‍ ഒരുപക്ഷെ പെണ്‍മക്കളെ പെണ്‍വാണിഭസംഘങ്ങളുടെ പിടിയില്‍ പെടാതെ നല്ലരീതിയില്‍ വളര്‍ത്താന്‍ യത്നിക്കുന്ന മഹിളാരത്നങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കാവുന്ന, അന്നത്തെ ചില കോളേജ് കുമാരിമാര്‍ നടത്തിയ പരാക്രമമായിരുന്നു. ഏതായാലും അധികം മത്സരങ്ങള്‍ പിന്നീട് തിരുവനന്തപുരത്ത് നടന്നിട്ടില്ല. പില്‍ക്കാലത്ത് കായികലോകത്തിലെ ഏറ്റവും പ്രശസ്തനായ മീന്‍പിടിത്തക്കാരനായി മാറിയ ആന്‍ഡ്രു സൈമണ്ട്സ് അംഗമായിരുന്ന ആസ്ത്രേലിയന്‍ അണ്ടര്‍-19 ടീം തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. പിന്നീട് കൊച്ചിയില്‍ രാ‍ജ്യാന്തരസ്റ്റേഡിയം വന്നതോടെ അന്താരാഷ്ട്ര ടീമുകളൊന്നും ശ്രീപദ്മനാഭസന്നിധിയില്‍ വരാതെയായി.

09 August 2008

ദൃശ്യങ്ങളില്‍ നഷ്ടമാകുന്നത്

ക്രിക്കറ്റ് കളി ടെലിവിഷന്‍ എന്ന മാധ്യമത്തിന് വേണ്ടി കണ്ടുപിടിച്ചതാണന്ന് ചിലര്‍ കളിയാക്കി പറയാറുണ്ട്. ഓവര്‍ തീരുമ്പോഴും വിക്കറ്റ് വീഴുമ്പോഴുമെല്ലാം പരസ്യമിടാന്‍ അവസരം നല്‍കുന്നത് കൊണ്ടാകാം അങ്ങിനെ പറയുന്നത്. അതുപോലെ റേ‍ഡിയോ എന്ന മാധ്യമത്തിനു വേണ്ടി എന്തെങ്കിലും ഒരു കായികവിനോദമുണ്ടെങ്കില്‍ അത് വള്ളംകളി ആയിരിക്കും. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, റേഡിയോയ്ക്ക് പുതുതായി കല്യാണം കഴിച്ചു വന്ന മരുമകനെ പോലെ വീട്ടില്‍ സ്ഥാനമുണ്ടായിരുന്ന കാലത്ത് നെഹൃു ട്രോഫി വള്ളംകളിയുടെ കമന്ററി കേട്ടവര്‍ക്കറിയാം അതിന്‍റെ രസം. ഇപ്പോള്‍, പഴകിയ മരുമക്കളെക്കാള്‍ സാധാരണ റേഡിയോ അപ്രസക്തമായ കാലഘട്ടത്തില്‍ റ്റിവിയില്‍ വള്ളംകളിയുടെ ലൈവ് ടെലികാസ്റ്റ് കാണുമ്പോള്‍ പഴയ റേ‍ഡിയോ കമന്ററികള്‍ മധുരതരമായി തോന്നുന്നു.

വള്ളംകളിയുടെ കമന്ററിയുടെ ഭാഷ അതിശയോക്തികളുടെ ഒരു തൃശ്ശൂര്‍ പൂരമാണ്. തുഴച്ചിലിന്റെ ആവേശത്തിനൊപ്പം വിശേഷണപദത്തിന്റെ ശക്തി കൂടുന്നു. പറയുന്നതിന്റെ അര്‍ത്ഥം മനസിലായില്ലെങ്കില്‍ പോലും ശ്വാസമടക്കിയിരുന്ന് കേട്ടുപോകുന്ന അവതരണശൈലി. മലയാള ഭാഷയില്‍ സി.വി. രാമന്‍ പിള്ളയ്ക്കുള്ള സ്ഥാനമാകണം റേ‍ഡിയോ ഭാഷയില്‍ വള്ളംകളിയുടെ കമന്ററിക്കാര്‍ക്കുള്ളത്. ഫുട്ബോളിന്റെ കമന്ററി പറഞ്ഞ് ശീലിച്ചവര്‍ “പുന്നമടക്കായലിന്റെ മൈതാനമധ്യം” എന്നും “കായലിലെ പുല്‍ക്കൊടികളെ കോരിത്തരിപ്പിച്ചുകൊണ്ട്” എന്നും ഒക്കെ ആവേശം മൂത്ത് പറഞ്ഞിട്ടുണ്ടെങ്കിലും കേള്‍വിക്കാര്‍ നിഷ്കളങ്കമായി അതെല്ലാം ക്ഷമിച്ചിട്ടേയുള്ളൂ. അല്ലെങ്കില്‍ തന്നെ ജവഹര്‍ തായങ്കരിക്കും കാരിച്ചാലിനും പിന്നാലെ കമന്ററിക്കൊപ്പം മനസ് പായുമ്പോള്‍ ഭാഷയിലെ പിശകുകള്‍ പരിഗണിക്കപ്പെടാറില്ലായിരുന്നു.

പീന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നെഹൃു ട്രോഫി വള്ളംകളി റ്റിവിയില്‍ കാണാനിടയായപ്പോള്‍ നിരാശയാണുണ്ടായത്. ഭംഗിയില്ലാത്ത വെള്ളത്തില്‍ കൂടി അകലെ നിന്നും ആര് മുന്നില്‍ നില്‍ക്കുന്നു എന്ന് പോലും തിരിച്ചറിയാനാവാത്ത വിധമുള്ള ആംഗിളില്‍ മുന്നോട്ട് നീങ്ങുന്ന റേഡിയോ കമന്ററികളിലെ ജലരാജാക്കന്‍മാര്‍. വള്ളംകളി തീര്‍ച്ചയായും ടെലിവിഷന് വേണ്ടി കണ്ടു പിടിച്ചതല്ല. മലയാളം റേ‍ഡിയോ കമന്ററിയിലെ മുടിചൂടാമന്നന്‍മാരിലൊരാളായ ശ്രീ. സതീഷ് ചന്ദ്രനെ പോലുള്ളവര്‍ പിന്നീട് ടെലിവിഷനില്‍ കമന്ററി പറയാന്‍ എത്തിയെങ്കിലും ‍‍ ദൃശ്യങ്ങളുടെ പരിമിതി മറികടക്കാന്‍ അവര്‍ക്കുമായില്ല.

ഇന്ന് നെഹൃു ട്രോഫി വള്ളംകളിയായിരുന്നു. പണ്ടുമുതല്‍ക്കേ “പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങളെ പുളകമണിയിക്കുന്ന പടക്കുതിരകളായ” കാരിച്ചാല്‍ പൂര്‍വ്വാധികം ഭംഗിയോടെ നെഹൃു ട്രോഫി സ്വന്തമാക്കി.

നെഹൃു ട്രോഫി വള്ളംകളിയുടെ മറ്റൊരു ആംഗിള്‍ ഇവിടെ കാണാം.

05 August 2008

സെഹ് വാഗിന്‍റെ ലങ്കാദഹനം

ഇംഗ്ലീഷ് ഭാഷയില്‍ ഗ്രാമറിന് ഉള്ള സ്ഥാനമാണ് ബാറ്റിങ്ങില്‍ ഫുട് വര്‍ക്കിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. രന്‍ജിത്ത് സിംഗ്ജി മുതല്‍ സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് വരെയുള്ളവര്‍ അതിന്‍റെ ഓണേഴ്സ് ബിരുദധാരികളും. പക്ഷെ, റണ്ണെടിക്കുന്നതിന് ഫുട് വര്‍ക്ക് ഒരു വലിയ ഘടകമല്ലെന്നാണ് നിരവധി കളിക്കാര്‍ സമീപകാലത്തായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. വീരേന്ദ്ര സെഹ് വാഗ് തന്നെയാണ് അതില്‍ പ്രധാനി. മലയാളത്തില്‍ പരീക്ഷയെഴുതി റാങ്ക് നേടി എന്നൊക്കെ പറയുന്നത് പോലെയാണ് സെഹ് വാഗിന്‍റെ ഓരോ ബാറ്റിങ്ങ് നേട്ടങ്ങളും. ഗൃഹാതുരത്വത്തോടെ ക്രീസില്‍ തന്നെ പിടച്ചു നില്‍ക്കുന്ന കാലുകളിലൂന്നി ക്രിക്കറ്റിന്‍റെ വേദപുസ്കകങ്ങളില്‍ പറഞ്ഞിരിക്കുന്ന തരം ഷോട്ടുകള്‍ മാത്രം ഉതിര്‍ക്കുന്ന അ‍‍യ്യാള്‍ ബാറ്റിങ്ങിലെ ഒരുതരം sms ഭാഷയുടെ ഉപജ്ഞാതാവാണെന്ന് പറയാം. എതിരെ എറിയുന്ന ബൗളറേയും പിച്ചിലെ ചതിക്കുഴികളോയുമെല്ലാം അപ്രസക്തമാകുന്ന റണ്‍ ധോരണി തന്നെയാണ് സെഹ് വാഗിന്‍റെ ഈ ഭാഷ. ഇന്ത്യ-ശ്രീലങ്കാ ടീമുകളിലെ മറ്റെല്ലാ കളിക്കാരും സ്ഫുടമായി ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ രണ്ടാം ടെസ്റ്റ് നടന്ന ഗാളിലെ പിച്ചില്‍ നിസാരമായി ബാറ്റ് ചെയ്തത് കാണുമ്പോള്‍ ബാറ്റിനും പാഡിനുമൊപ്പം അദൃശ്യമായൊരു പിച്ച് കൂടി അ‍‍യ്യാള്‍ കൂടെ കൊണ്ടുവന്നെന്ന് തോന്നും.

തന്‍റെ കരിയറിലെ ആ‍ദ്യ ഇന്നിംഗ്സിലെ അവസാന നാളുകളില്‍ നല്ല വേഗതയില്‍ അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകളില്‍ സെഹ് വാഗ് നിരന്തരം പതറിയപ്പോള്‍ സ്റ്റീവ് വോയുടെ പ്രവചനം ഫലിക്കുമോ എന്ന് പലരും സംശയിച്ചു. കാലാന്തരത്തില്‍ സെഹ് വാഗിനെ ബൗളര്‍മാര്‍ ഒതുക്കും എന്നായിരുന്നു വോയുടെ പ്രവചനം. പക്ഷെ, ബോംബെയില്‍ പോയി ശക്തരും കാശുകാരുമായി പ്രേം നസീറും മോഹന്‍ ലാലുമൊക്കെ ഇന്‍റര്‍വെല്ലിനു ശേഷം സിനിമകളില്‍ മടങ്ങിവരുന്നത് പോലെ, ഒരു കൊല്ലം മുന്‍പത്തെ 20-20 ലോകകപ്പോടുകൂടി സെഹ് വാഗ് തിരിച്ചു വന്നു. അകത്തേക്ക് കട്ട് ചെയ്ത് വരുന്ന ബോളുകള്‍ക്ക് മിഡ് വിക്കറ്റിലെ ഫീല്‍ഡറെ വ്യര്‍ത്ഥമായി ഓടിപ്പിക്കുന്ന കൈക്കുഴ തിരിച്ചുള്ള ഫ്ലിക്ക് ഷോട്ടുമായി മറുപടി നല്‍കിയാണ് രണ്ടാം വരവ് അ‍‍യ്യാള്‍ വിജയകരമാക്കിയത്.

24 July 2008

ബെയ്ജിങ്ങ് ഒളിംപിക്ല്: പ്രതിഷേധത്തിനായി ഒരു നൂറു പാര്‍ക്കുകള്‍ ഒരുങ്ങട്ടെ

ചൈനയില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സിന്‍റെ ഒരു സവിശേഷത 2004 ഏഥന്‍സ് ഒളിംപിക്സിന്‍റെ മാതൃകയില്‍ അവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം പാര്‍ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നുള്ളതാണ്. പക്ഷെ പ്രതിഷേധം തോന്നിയാലുടന്‍ മുണ്ടും മടക്കിക്കുത്തി ബാനറും മുദ്രാവാക്യങ്ങളുമായി ആളുകളെ സംഘടിപ്പിച്ച് നേരെ പോയി അങ്ങ് പ്രതിഷേധിച്ചാല്‍ ടിയാനന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും. ആദ്യം പ്രതിഷേധിക്കുന്നതിനുള്ള കാരണവും പ്രതിഷേധപ്രകടനത്തിന്‍റെ സമയവും തീയ്യതിയുമൊക്കെ കാണിച്ച് അപേക്ഷ നല്‍കണം. ആ ദിവസം മറ്റു പ്രതിഷേധങ്ങളൊന്നുമില്ലങ്കില്‍ അപേക്ഷകര്‍ക്ക് പ്രതിഷേധത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാര്‍ക്കില്‍ പോയി മതിയാകുന്നതുവരെ പ്രതിഷേധിക്കാവുന്നതാണ്. ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന മൂന്ന് പാര്‍ക്കുകളും മത്സരവേദികളില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ അതീവരഹസ്യമായിട്ടായിരിക്കും പ്രതിഷേധം. ജോര്‍ജ്ജ് ഓര്‍വ്വലോ ഒ.വി.വിജയനോ ബെയ്ജിങ്ങ് ഒളിംപിക്ലിനെപ്പറ്റി ഭാവനയില്‍ കണ്ട കാര്യമല്ല മുകളിലെഴുതിയിരിക്കുന്നത്. ഒളിംപിക്സ് വിശേഷങ്ങളുടെ കൂട്ടത്തില്‍ കണ്ടതാണ്. കേരളത്തിലെ സെക്ക്രട്ടറിയേറ്റിലെ NGO സഖാക്കളുടെ മാതിരിയാണ് ചൈനീസ് ഉദ്യോഗസ്ഥരുമെങ്കില്‍ അടുത്ത ഒളിംപിക്സിന് അനുമതി നോക്കിയാല്‍ മതി.

സിന്‍ക്രണൈസ്ഡ് സ്വിമ്മിങ്ങ് (synchronized swimming) എന്നൊക്കെ പറയുന്നതു പോലെ വേണമെങ്കില്‍ ഇതിനെ ഒരു മത്സര ഇനം ആക്കി മാറ്റുകയും ചെയ്യാം. മികച്ച പ്രതിഷേധത്തിനുള്ള വെള്ളിമെ‍ഡലെങ്കിലും ഇന്ത്യയ്ക്ക് കിട്ടാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം ടിബറ്റിനായിരിക്കാനാണ് സാധ്യത.

കേതന്‍ മേത്ത ബോളിവുഡിലേക്ക് വഴിതെറ്റുന്നതിനു മുന്‍പ് എടുത്ത അന്ധേര്‍ നഗരി എന്നോ മറ്റോ പേരുള്ള ഒരു ആക്ഷേപാത്മക, ചരിത്ര ചിത്രത്തില്‍ ഒരു രംഗമുണ്ട്. രാജകൊട്ടാരത്തിനു മുന്‍പില്‍ ഭീമാകാരമായ ഒരു മണി കെട്ടിത്തൂക്കിയിട്ടുണ്ട്. എന്തെങ്കിലും പരാതിയുള്ള പ്രജകള്‍ക്ക് ആ മണി പിടിച്ച് അടിച്ചാല്‍ പരാതിക്ക് ഉടന്‍ പരിഹാരം ഉണ്ടാകും. പക്ഷെ ആരും ആ മണി ഉപയോഗിക്കാറില്ല. ഒരിക്കല്‍ ഒരു യാത്രക്കാരന്‍ ആ രാജ്യത്തെത്തി. ഈ മണിയെപ്പറ്റി കേട്ടയുടനെ അദ്ദേഹം ഒരു പരാതി ബോധിപ്പിക്കാന്‍ തീരുമാനിച്ചു. (യാത്ര ചെയ്യുന്നവര്‍ പരാതി പറയാനുള്ള സാധ്യത കൂടും. ഉദാഹരണമായി ഗള്‍ഫില്‍ നിന്ന് വരുന്ന ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും കേരളത്തിലെ റോഡുകളെപ്പറ്റിയും ഇവിടത്തെ തനത് കലാരൂപമായ ഹര്‍ത്താലിനെപ്പറ്റിയുമൊക്കെ വലിയ ആക്ഷേപമാണല്ലോ.) അങ്ങിനെ യാത്രക്കാരന്‍ കൊട്ടാരത്തിനു മുന്‍പില്‍ മണിയുടെ കീഴിലെത്തി മണി മുഴക്കാന്‍ വേണ്ടി കയര്‍ പിടിച്ചു വലിച്ചു. ഉടന്‍ തന്നെ കയര്‍ പൊട്ടി ഭീമാകാരമായ ആ മണി തലയില്‍ വീണ് അദ്ദേഹത്തിന്‍റെ പരാതിക്ക് എന്നന്നേക്കുമായി പരിഹാരമുണ്ടായി. ഇതുപോലെ പ്രതിഷേധത്തിനു പരിഹാരം നല്‍കാന്‍ എന്തെങ്കിലും സാങ്കേതികവിദ്യ ബെയ്ജിങ്ങ് ഒളിംപിക്സിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കാത്തിരുന്നു കാണാം.

20 July 2008

ബൈസിക്കിള്‍ തീവ്സ് : ഒരു ടൂര്‍ ഡി ഫ്രാന്‍സ് പ്രതിഭാസം

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കായികമത്സരങ്ങളിലൊന്ന് എന്നാണ് ടൂര്‍ ഡി ഫ്രാന്‍സ് വി‍ശേഷിക്കപ്പെടുന്നത്. ലാറ്റിനില്‍ നിന്നോ ഫ്രഞ്ചില്‍ നിന്നോ ഇംഗ്ലീഷിലേക്ക് ചേക്കേറിയ ഒരു വാക്കിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ പേര് മൂന്ന് വര്‍ഷം മുന്‍പ് അമേരിക്കക്കാരനായ ഒരു ക്യാന്‍സര്‍ രോഗി, ലാന്‍സ് ആംസ്ട്രോങ്ങ്, തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറിയത്. ആംസ്ട്രോങ്ങ് തകര്‍ത്തത് തുടര്‍ച്ചയായി അഞ്ച് തവണ ചാംപ്യനായ സ്പെയിനിന്‍റെ മിഗ്വല്‍ ഇന്‍ഡുറൈനിന്‍റെ റെക്കോഡാണ്. രണ്ടു പത്രങ്ങള്‍ തമ്മിലുള്ള സര്‍ക്കുലേഷന്‍ യുദ്ധത്തിന്‍റെ ഭാഗമായി 1903-ല്‍ തുടങ്ങിയ ടൂര്‍ ഡി ഫ്രാന്‍സ് ലക്ലംബര്‍ഗ്, ബെല്‍ജിയം, ഇറ്റലി, സ്പെയിന്‍, ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലൂടെ 21 സ്റ്റേജുകള്‍ കടന്ന് 3500-ലധികം കിലോമീറ്ററുകള്‍ താണ്ടി ഫ്രാന്‍സില്‍ അവസാനിക്കുന്നു. പക്ഷെ തുടങ്ങിയ കാലം മുതല്‍ ‍ഡോപ്പിങ്ങിനെ പറ്റിയുള്ള ആരോപണങ്ങള്‍ ഈ മത്സരത്തിനെ ഒരു ശാപം പോലെ പിന്തുടരുന്നു.

ഡോപ്പിങ്ങ് നിയമപരമായി ടൂര്‍ ഡി ഫ്രാന്‍സില്‍ നിരോധിച്ചത് 1960-ലാണ്. അതിനു ശേഷം ഉത്തേജകമരുന്നടിച്ച് പിടിയിലായ സൈക്കിള്‍ കള്ളന്‍മാരുടെ കൂട്ടത്തില്‍ അഞ്ച് തവണ ജേതാവായ മിഗ്വല്‍ ഇന്‍ഡുറൈന്‍ മുതല്‍ 2006-ല്‍ ചാംപ്യനായ ഫ്ലോയ്‍‍‍ഡ് ലാന്‍ഡിസ് വരെയുണ്ട്. ലാന്‍സ് ആംസ്ട്രോങ്ങിനെതിരായും കടുത്ത ഡോപ്പിങ്ങ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ ഡി ഫ്രാന്‍സ്-2008-ല്‍ ഇതിനകം തന്നെ മൂന്ന് പേര്‍ ഡോപ്പിങ്ങ് നടത്തിയതിന് പിടിയിലായിട്ടുണ്ട്: സ്പെയിന്‍കാരായ ഡ്യൂനസ് നെവേഡോ, മാന്വല്‍ ബെല്‍ട്രാന്‍ എന്നിവരും ഒടുവിലായി ഇറ്റലിക്കാരമായ റിക്കാര്‍‍‍ഡോ റിക്കോയും. ടെന്‍ സ്പോര്‍ട്സില്‍ വൈകുന്നേരം 6 മണി മുതല്‍ മത്സരത്തിന്‍റെ ലൈവ് ടെലികാസ്റ്റ് ഉണ്ട്.

ഡോപ്പിങ്ങ് പോലെ തന്നെ ഡോപ്പിങ്ങ് ഒളിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും ടൂര്‍ ഡി ഫ്രാന്‍സ് കുപ്രസിദ്ധമാണ്. മൂത്രത്തില്‍ ചിലതരം അസാധാരണമായ രാസവസ്തുക്കള്‍ ഉണ്ടോ എന്ന പരിശാധനയിലൂടെയാണ് ഡോപ്പിങ്ങ് നടന്നോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത്. നേരത്തെ തന്നെ മറ്റാരുടെയെങ്കിലും മൂത്രം ഒരു ട്യൂബിലാക്കി പാന്റ്സിന്റെ പോക്കറ്റിലോ ഷര്‍ട്ടിനുള്ളിലോ ഒളിപ്പിച്ചിട്ട് ടെസ്റ്റിന് സമയമാകുമ്പോള്‍ ടോയ് ലെറ്റില്‍ പോയി ട്യൂബിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മൂത്രം എടുത്ത് സാംപിള്‍ ആയി നല്‍കുന്ന രീതി മുന്‍പ് സൈക്ലിസ്റ്റുകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നത് പിടിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മൂത്രത്തിനെ തിരിച്ച് “കുറ്റവിമുക്തമാക്കുന്ന” മരുന്നുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു.

യേശുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള കുരിശും ചുമന്ന് കൊണ്ടുള്ള പ്രയാണത്തേക്കാള്‍ ദുഷ്കരമാണ് പര്‍വതനിരകളും പരുക്കന്‍ ഭൂപ്രകൃതിയും താണ്ടിയുള്ള ടൂര്‍ ഡി ഫ്രാന്‍സ് മത്സരമെന്ന് ഹെന്‍ട്രി പെലിസിയര്‍ എന്ന ഒരു പഴയ സൈക്ലിസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വഴിവക്കില്‍ കാണപ്പെടുന്ന സൂര്യകാന്തിപ്പാടങ്ങളും ലാവന്‍ഡര്‍പൂക്കളുടെ തോട്ടങ്ങളുമൊന്നും തളരുന്ന ശരീരത്തിന് ആശ്വാസമേകില്ലത്രെ. അതിന് ലഹരി തന്നെ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പക്ഷെ വൈകുന്നേരങ്ങളിലും അവധിദിവസങ്ങള്‍ക്കു മുന്‍പും ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ അസാധാരണമായ ക്ഷമയോടെ അനുസരണാപൂര്‍വ്വം ക്യൂ നില്‍ക്കുന്ന മലയാളികള്‍ക്ക് ഈ ചിന്താഗതി മറ്റാരേക്കാളും മനസിലാക്കാന്‍ കഴിഞ്ഞേക്കും. ടൂര്‍ ഡി ഫ്രാന്‍സിലെ മരുന്നടിക്ക് ഒരു പ്രതിവിധിയും കേരളചരിത്രത്തില്‍ നിന്ന് നല്‍കാവുന്നതാണ്. എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അപേക്ഷിച്ച എല്ലാ പേര്‍ക്കും സ്വാശ്രയകോളേജ് നടത്താന്‍ അനുമതി കൊടുത്ത പോലെ എല്ലാ സൈക്ലിസ്റ്റുകളേയും മരുന്നടിക്കാന്‍ അനുവദിക്കുക!

15 July 2008

ഡ്രോഗ്ബാത്തോണ്‍

യൂറോപ്പിലെ ക്ലബ് ഫുട്ബോള്‍ സീസണ്‍ അവസാനിച്ചാല്‍ പിന്നെ കുറെ നാള്‍, സിനിമാനടിമാരുടെ പ്രണയത്തിന്‍റെ വാര്‍ത്തകളെപ്പോലെ, കളിക്കാരുടെ ക്ലബ് മാറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകളുടെ കാലമാണ്. റോണാള്‍ഡീഞ്ഞോ ബാര്‍സലോണ വിട്ട് ആദ്യം ചെല്‍സിയിലും ഇപ്പോള്‍ ഇന്‍റര്‍മിലാനിലും, കൃസ്റ്റ്യാനോ റൊണാള്‍ഡോ മാന്‍യുവില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കും, സെനിത്ത് സെയിന്‍റ് പീറ്റേഴ്സ് ബെര്‍ഗിന്‍റെ യൂറോ-2008-ലെ താരങ്ങളിലൊരാളായ ആന്ദ്രെ അര്‍ഷാവിന്‍ ബാര്‍സലോണയിലേക്കോ ചെല്‍സിയിലേക്കോ ഒക്കെ മാറാനൊരുങ്ങുകയാണെന്ന്, ഗോള്‍മുഖത്തേക്ക് പ്രതീക്ഷാപൂര്‍വ്വം അടിക്കുന്ന ലോങ്ങ് ബോള്‍ പോലെ, വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം നടന്നിട്ട് നടന്നെന്ന് പറയാം. എന്നാല്‍ നടക്കണേ എന്ന് നമ്മളെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്ന വിധത്തിലുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് ദിദിയര്‍ ഡ്രോഗ്ബയുടേത്.

ചെല്‍സിയില്‍ നിന്ന് പോകാന്‍ താത്പര്യപ്പെടുന്ന ഐവറികോസ്റ്റ് കാരനായ ഈ ഒറ്റക്കൊമ്പന്‍ എസി മിലാനിലേക്ക് പോകുന്നു എന്നാണ് എന്നാണ് ആദ്യം കേട്ടത്. തന്‍റെ ആഫ്രിക്കന്‍ കരുത്തും ബാലിറ്റിസ്റ്റിക് മിസൈലിന്‍റ കൃത്യതയുമെല്ലാം ആദ്യം ഡ്രോഗ്ബ ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത് ഫ്രാന്‍സിലെ ലീഗില്‍ ഒളിംപിക് മാര്‍സെയില്‍സിന് വേണ്ടി കളിച്ചപ്പോഴാണ്. മാര്‍സെയില്‍സിന് ഇപ്പോള്‍ ഡ്രോഗ്ബയെ തിരിച്ച് കൊണ്ടുവരാന്‍ താത്പര്യമുണ്ടെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളേയും പോലെ, കാശ് അവര്‍ക്ക് ഒരു പ്രശ്നമാണ്. അപ്പോഴാണ് മാത്യു ഗോമിയ എന്ന 24-കാരന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആരാധകര്‍ കൂടി പിരിവെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു വെബ് സൈറ്റും അവര്‍ തുടങ്ങി. ഡ്രോഗ്ബാത്തോണ്‍ എന്ന് ഈ സംരംഭത്തിനു പേരും നല്‍കി. ഈ വാര്‍ത്ത പത്രങ്ങളില്‍ വന്നതൊടെ സംഭാവനകള്‍ കൂമ്പാരമായി. പക്ഷെ ട്രാഫികിന്‍റെ ആധിക്യം കാരണം വെബ് സൈറ്റിന്‍റെ പരിപാടി തീര്‍ന്നു. വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയപ്പോള്‍ പൂര്‍വ്വാധികം ഭംഗിയോടെ സംഭാവനകള്‍ എത്തി. ഇതിനകം ഏട്ട് മില്ല്യണിലധികം യൂറോ പിരിഞ്ഞുകഴിഞ്ഞെന്നാണ് കണക്ക്. ഡ്രോഗ്ബയ്ക്ക് വേണ്ടി 28 മില്ല്യണ്‍ യൂറോയാണ് വ്യാപാരമേ ഹനനമാം ചെല്‍സിമുതലാളി റോമന്‍ അബ്രമോവിച്ച് ചോദിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകരുടെ ഡ്രോഗ്ബയെ കൊണ്ടുവരാനുള്ള ഭഗീരഥയജ്ഞം വിഫലമാകാനാണ് സാധ്യതയെന്നാണ് മാര്‍സെയില്‍സിന്‍റെ മുതലാളിയും ഡ്രോഗ്ബയെ കൊണ്ട് വരാന്‍ സ്വന്തം അക്കൗണ്ടില്‍ത്തന്നെ പണമുള്ളവനുമായ പാപാ ‍‍‍‍ഡയഫ് ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിക്കുന്നത്.

13 July 2008

സഞ്ജയന്റെ യഥാര്‍ത്ഥ അവകാശി

അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തിന്റെ ദൃക്സാക്ഷി വിവരണം നല്‍കിയതിന്റെ പേരിലാണ് സഞ്ജയന്റെ പേര് പുരാണങ്ങളില്‍ അച്ചടിക്കപ്പെട്ടത്. ഇപ്പോള്‍ ക്രിക്കറ്റ് കളിയില്‍ അന്ധരായ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികളുടെ ഇടയില്‍, ഇന്റര്‍നെറ്റില്‍ ക്രിക്കറ്റിന്റെ ആദ്യത്തേയും അവസാനത്തേയും വാക്കായ ക്രിക്കിന്‍ഫോ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സഞ്ജയന്റെ യഥാര്‍ത്ഥ അവകാശിയെ തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ ആരാണെന്നായിരുന്നു ചോദ്യം. റിച്ചി ബെനോ‍‍‍ഡ്, ഡേവിഡ് ഗവര്‍ തുടങ്ങിയവരെ പിന്നിലാക്കി ഇന്ത്യയുടെ ഹര്‍ഷാ ഭോഗ്ലെയാണ് വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്ത് വന്നത്. ഒരു റണ്ണോ വിക്കറ്റോ ക്യാച്ചോ എടുക്കാതെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും പ്രശസ്തി നേടിയ ഇന്ത്യക്കാരനും അദ്ദേഹമായിരിക്കും. ലലിത് മോഡി സമീപകാലത്തായി ആ സ്ഥാനത്തിന് ഒരു ഭീഷണിയാണെങ്കിലും. ഇന്ത്യക്കാര്‍ കൂടുതല്‍ പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത് കൊണ്ടാണ് ഭോഗ്ലെ ഒന്നാമതെത്തിയതെന്ന് ഒരു പക്ഷെ രണ്ടാം സ്ഥാനത്തെത്തുന്നത് സഹിക്കാന്‍ പറ്റാത്ത ആസ്ത്രേലിയക്കാര്‍ പറഞ്ഞേക്കും. പക്ഷെ ഇത്തരമൊരു ബഹുമതിയ്ക്ക് അദ്ദേഹം യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ അതിശയോക്തിയുടെ കാട്ടടികളില്ലാത്ത നര്‍മ്മത്തിന്റെ ലേറ്റ് കട്ടുകളുള്ള കമന്ററി കേട്ടിട്ടുള്ള ആര്‍ക്കും പറയാന്‍ കഴിയില്ല.

09 July 2008

ക്രിക്കറ്റിലെ ക്യാരംസ്

ക്രിക്കറ്റില്‍ ഇപ്പോള്‍ പുതിയ തരത്തിലുളള ഷോട്ടുകളുടേയും ബോളുകളുടേയും പ്രജനനകാലമാണ്. അവയ്ക്കെല്ലാം ആരെങ്കിലും പെട്ടന്നു തന്നെ ഒരു പേര് കണ്ടുപിടിച്ച് നൂലുകെട്ടും നടത്തും. ഒരു മാസം മുന്‍പ് ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്സണ്‍‍ പൊടുന്നനെ ഇടതുവശം തിരി‍ഞ്ഞു സ്ട്രെയിറ്റ് സിക്സ് അടിച്ചതാണ് “സ്വിച്ച് ഹിറ്റിങ്ങ് ” എന്ന വാക്കിന്റെ പിറവിക്കു കാരണമായത്. പീറ്റേഴ്സന്റെ ഷോട്ട് വിവാദമായപ്പോള്‍ ICC യോഗം ചേര്‍ന്ന് ബാറ്റിങ്ങിലെ കാലുമാറ്റം നിയമാനുസൃതമാക്കി . ഇനി ബാറ്റ്സ്മാന്‍മാര്‍ക്ക് ഇടം വലം നോക്കാതെ അടിക്കാം.

ഇപ്പോള്‍ ശ്രീലങ്കക്കാരനായ അജന്താ മെന്‍ഡിസ് നടുവിരലുപയോഗിച്ച് ഇന്ത്യന്‍ ടീമീലെ കളിക്കാര്‍ക്ക് തീര്‍ച്ചയായും എങ്ങോട്ടു തിരിയുന്നു എന്ന് മനസിലാകാത്ത വിധത്തില്‍ എറിയുന്ന പന്തിനെ “ക്യാരം ബോള്‍ ” എന്നാണ് പേരിട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന വെബ് സൈറ്റായ ക്രിക്കിന്‍ഫോയിലാണ് ഈ നാമകരണം നടന്നത്. ഒരു വായനക്കാരനാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. പക്ഷെ IPL-ല്‍ മെന്‍‍‍ഡിസിന്റെ കൂടെ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്മി രത്തന്‍ ശുക്ല പറയുന്നത് മെന്‍‍‍ഡിസിന്റെ കൈയ്യുടെ ആക്ഷനില്‍ നിന്ന് പന്ത് എങ്ങോട്ട് തിരിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ്. ക്രിക്കറ്റിലെ നല്ലൊരു കൈനോട്ടക്കാരന്‍ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്‍ഡിസിനെ ഫെയ്സ് ചെയ്യുമ്പോള്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് കരുതാം.

ക്രിക്കറ്റിലെ പേരുകളെപ്പറ്റിപ്പറയുമ്പോള്‍ വികെഎന്‍ മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയില്‍ ബാറ്റ്സ്മാനേയും ബൗളറേയും തര്‍ജ്ജമ ചെയ്തതാണ് ഓര്‍മ്മ വരുന്നത് : അടിയോടിയും ഏറാടിയും, യഥാക്രമം.

06 July 2008

മയോര്‍ക്കയിലെ ദുര്‍മന്ത്രവാദി

ഏതോ ഒരു ആഭിചാരക്രിയയുടെ തുടക്കം പോലെയാണ് റാഫേല്‍ നഡാല്‍ സെര്‍വ് ചെയ്യാനൊരുങ്ങുന്നത്. സെര്‍വ്വ് ചെയ്യാനുള്ള പന്ത് തിര‍ഞ്ഞെടുക്കുന്നത് പൂജാസാമഗ്രികളെടുക്കുന്ന സൂക്ഷ്മതയോടെയും. സെര്‍വ് ചെയ്യുന്നതിനു മുന്‍പ് കൃത്യമായി എല്ലാ തവണയും ആവര്‍ത്തിക്കുന്ന ശരീരചലനങ്ങളും കേരളത്തിലെ സ്വാമിമാരെ പോലുള്ള നീണ്ട തലമുടിയും യോഗിതുല്യമായ ഏകാഗ്രമായ മുഖഭാവവും കണ്ടാല്‍, കയ്യിലുള്ള റാക്കറ്റ് ഒഴിവാക്കിയാല്‍, ചുട്ട കോഴിയെ പറപ്പിക്കാന്‍ ഒരുങ്ങുകയാണെന്നേ പറയുകയുള്ളൂ. ഏതാണ്ടൊക്കെ അതിനു സമാനമായ ഒരു ഒടിവിദ്യ തന്നെയാണ് റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട ടെന്നീസ് ലഹരിയില്‍ 6-4, 6-4, 6-7, 6-7, 9-7 എന്ന സ്കോറിന് തോല്‍പ്പിച്ച് തോല്‍പ്പിച്ച് നഡാല്‍ വിംബിള്‍ഢണ്‍ സ്വന്തമാക്കിയതും. ആദ്യ രണ്ട് സെറ്റുകള്‍‍ ഫെ‍‍ഡററുടെ പതിവു പോലെ അവിശ്വസനീയമായ ആംഗിളുകളിലുള്ള റിട്ടേണുകളെ അതിലും ദുര്‍ഘടമായ ആംഗിളുകളില്‍ റിട്ടേണ്‍ ചെയ്ത് നഡാല്‍ സ്വന്തമാക്കി. മൂന്നാമത്തെ സെറ്റില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ മഴ ഇടപെട്ടു.


മഴയ്ക്കുശേഷം നടന്ന രണ്ട് സെറ്റുകളും പ്രതിസന്ധിഘട്ടത്തില്‍ അസാധ്യമായ കൈയ്യടക്കത്തോടെ ഷോട്ടുകള്‍ പായിച്ച ഫെഡറര്‍ ടൈബ്രേക്കറില്‍ സ്വന്തമാക്കി. 1989-ല്‍ നടന്ന ഇവാന്‍ ലെന്‍ഡലും ബോറിസ് ബെക്കറും തമ്മില്‍ നടന്ന സെമിഫൈനലാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. വിംബിള്‍ഢണ്‍ കിട്ടാക്കനിയായി കൊതിച്ചു നടന്ന ലെന്‍ഡല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്‍പില്‍ നിന്നപ്പോള്‍ മഴ വന്നു വന്നു. തുടര്‍ന്ന് മഴയ്ക്കു ശേഷം നടന്ന രണ്ട് സെറ്റുകളും നേടി ബെക്കര്‍ ഫൈനലില്‍ എത്തി, തുടര്‍ന്ന് കിരീടം സ്വന്തമാക്കി. പക്ഷെ ആ ചരിത്രം ഇന്നലെ ആവര്‍ത്തിച്ചില്ല. വിംബിള്‍ഡണ്‍ കോര്‍ട്ടിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ എന്ന് പറയപ്പെടുന്ന ഫെഡറര്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയോടെ തിരിച്ചടിച്ചെങ്കിലും ഒരു മലയോരകുടിയേറ്റക്കാരന്‍റെ തീവ്രതയോടുകൂടി നഡാല്‍ അവസാന സെറ്റ് സ്വന്തമാക്കി. സ്പെയിനിലെ മയോര്‍ക്കയില്‍ 1986-ല്‍ ജനിച്ച നഡാലിന്റെ വിജയം സ്പാനിഷ് സ്പോര്‍ട്സിന്റെ സമീപകാല ശുക്രദശയുടെ മറ്റൊരു തെളിവാണ്.

04 July 2008

ടെന്നീസിന്റെ കറുപ്പിനഴക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്നു പറഞ്ഞാല്‍ കേബിള്‍ റ്റിവി കേരളത്തില്‍ വ്യാപകമാവുന്നതിനു മുന്‍പെയുള്ള ചിത്രഹാര്‍ യുഗത്തില്‍, നല്ല നിലവാരമുള്ള പരിപാടികളില്‍ ഒന്നായിരുന്നു ദൂരദര്‍ശനില്‍ ആഴ്ച തോറും വന്നുകൊണ്ടിരുന്ന The World This Week എന്ന പരിപാടി. പില്‍ക്കാലത്ത് Star News-ലൂടെയും പിന്നീട് NDTV-യിലൂടെയും ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ കുലപതികളിലൊരാളായി മാറിയ പ്രണോയ് റോയ് ആയിരുന്നു ആ പരിപാടിയുടെ അവതാരകന്‍. സാധാരണ പരിപാടിയുടെ ഒടുക്കം കാണിക്കാറുള്ള കായിക വാര്‍ത്തകളില്‍ ഒരു ആഴ്ച വന്നത്, തന്റെ പെണ്‍മക്കളെ കോച്ചിന്റെ സഹായമില്ലാതെ ടെന്നീസ് കളി പഠിപ്പിക്കുന്ന കറുത്ത വംശക്കാരനായ ഒരു അമേരിക്കക്കാരനെ കുറിച്ചായിരുന്നു. സാധാരണ ഒരു കോച്ചിന്റെ ഭാവവാഹാദികളൊന്നുമില്ലാതിരുന്ന അയാളുടെ അവകാശവാദം, അല്ല പ്രഖ്യാപനം, കേട്ട് നമ്മള്‍ ചൂളമടിച്ചു. സിമന്റ് തറയില്‍ ടെന്നീസ് പ്രാക്റ്റീസ് ചെയ്തുകൊണ്ടിരുന്ന ഒരു കറുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ ചൂണ്ടി അയ്യാള്‍ പറഞ്ഞു. “എന്റെ മകള്‍ ലോകത്തിലെ ഒന്നാം നംബര്‍ താരമാകും.” റിച്ചാര്‍ഡ് വില്ല്യംസ് എന്നായിരുന്നു അയ്യാളുടെ പേര്. പിന്നീട് പുള്ളിക്കാരനെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ കേബിള്‍ റ്റിവി മതമൗലികവാദം പോലെ പടര്‍ന്ന് പിടിച്ച സമയത്ത്, സ്പോര്‍ട്സ് ചാനലുകള്‍ മാറ്റുമ്പോളായിരുന്നു. അദ്ദേഹത്തിന്റെ പഴയ അവകാശവാദത്തില്‍ ചെറിയ ഒരു ഭേദഗതിയുടെ ആവ‍ശ്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഒരു മകളല്ല, രണ്ട് മക്കള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ താരങ്ങളായി. ഇന്നത്തെ വിംബിള്‍ഡന്‍ ഫൈനലില്‍ അവര്‍ ഏറ്റുമുട്ടുന്നു. ഇതുവരെ ആളെ പിടികിട്ടാത്തവരുണ്ടെങ്കില്‍,‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും പരസ്യവും ആവേശകരവുമായ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം ഇതായിരിക്കാം.

30 June 2008

യൂറോ - 2008 സ്പെയിനിന്: ഇനി ഞാന്‍ ഉറങ്ങട്ടെ

ഒരു ഫൈനലിന്‍റെ ആവേശവും നിലവാരവും പുലര്‍ത്താത്ത മത്സരത്തില്‍ ജെര്‍മ്മനിയുടെ നിരവധി പ്രതിരോധ പിഴവുകളിലൊന്നിനെ ഒരു കാളപ്പോരുകാരന്‍റെ വീറോട മുതലെടുത്ത ടോറസിന്‍റ ഒന്നാം പകുതിയിലെ ഒരേയോരു ഗോളിന് ജെര്‍മ്മനിയെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പരാജയപ്പെടുത്തി സ്പെയിന്‍ യൂറോ - 2008കിരീടം സ്വന്തമാക്കി. കിരീടം മാഡ്രിഡിലേക്ക് പോയതോടെ ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും മികച്ച ടീം തന്നെ കപ്പ് നേടി എന്ന ദൈവനീതിയും നടപ്പായി. നഷ്ടസ്വപ്നങ്ങളുടേയും കിട്ടാതെപോയ കിരീടങ്ങളുടേയും കഥകള്‍ അധികമുള്ള സ്പാനിഷ് ഫുട്ബോളിന് ഇനി യൂറോപ്പിലെ ഫുട്ബോള്‍ കവലയില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാം.

തുടക്കത്തില്‍ ഫെനല്‍ അധികെ കളിക്കാത്തതിന്‍റെ സഭാകന്പവുമായാണ് സ്പെയിന്‍ കളിച്ചത്. പിന്നീട് ഇനിയെസ്റ്റയും ഫാബ്രിബാസും സെന്നയും റാമോസും മുന്‍കൈയ്യെടുത്ത് സ്പെയിന്‍റെ മിഡ്ഫീല്‍ഡിലെ "പാസിങ്ങ് യന്ത്രം" പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയതിനു ശേഷം ഒരു ‍ടീം മാത്രമേ മത്സരത്തിലുണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിലുള്ള സൂക്ഷ്മതക്കുറവ് കൊണ്ട് മാത്രമാണ് സ്പെയിനിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാത്തത്. ജെര്‍മ്മനിക്ക് മത്സരത്തില്‍ എന്തെങ്കിലും ഗെയിം പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ അത് പുറത്ത് കാണിക്കാതിരിക്കുന്നതില്‍ അവര്‍ വിജയിച്ചു. അനായാസമായ ഗ്രൂപ്പും ലക്കി ഡ്രായുമായതിനാലാണ് ജെര്‍മ്മനി ഫൈനലിലെത്തിയത് എന്ന ആക്ഷേപത്തെ ശരിവയ്ക്കും പ്രകാരമാണ് അവര്‍ കളിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ഫുട്ബോള്‍ കാണാന്‍ പറ്റില്ല എന്ന വിഷമമുണ്ടെങ്കിലും തടസമില്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസവുമുണ്ട്. ഇനി ഞാന്‍ ഉറങ്ങട്ടെ.

28 June 2008

യൂറോമാനിയ: “ഒരു സ്പെയിന്‍ !”

യൂറോ - 2008-ല്‍ ആരാവും ചാംപ്യന്‍ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചിന്താവിഷയം. ഇന്നലെ രാവിലെ ഓഫീസില്‍ പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോഴും അത് തന്നെയായിരുന്നു ചിന്ത. മനസ് സ്പെയിനെന്ന് പറയുന്നു. പക്ഷെ‍ തലച്ചോര്‍ ജെര്‍മ്മനിയെ തുണയ്ക്കുന്നു. ഡേവിഡ് വിയയ്ക്ക് പരിക്ക് പറ്റിയത് ഒരു കണക്കിന് നന്നായി. ഫാബ്രിഗാസിന് കളിക്കാമല്ലോ. മകളുടെ കല്ല്യാണക്കാര്യങ്ങള്‍ തീരുമാനിക്കുന്ന പിതാവിന്‍റെ ശുഷ്കാന്തിയോടെ ഞാന്‍ ചിന്തിച്ചു. തീര്‍‍ച്ചയായും ബല്ലാക്കിന്‍റേയും ഷ്വാന്‍സ്റ്റൈഗറുടേയും പോ‍‍ഡോള്‍സ്കിയുടേയും മി‍ഡ്ഫീല്‍ഡ് കളിയുടെ മികവില്‍ ഇതുവരെ എത്തിയ ജെര്‍മ്മനിക്കെതിരെ മിഡ്ഫീല്‍ഡ് ശക്തിപ്പെടിത്തുന്നത് സ്പെയിനിന് ഗുണം ചെയ്യുമായിരിക്കും. നടന്ന് നടന്ന് ബസ് സ്റ്റോപ്പിലെത്തി. പക്ഷെ നിര്‍ണ്ണായകമത്സരങ്ങളില്‍ പതറാറുള്ള സ്പെയിനിന്‍റെ ചരിത്രത്തെപ്പറ്റിയും കളി തീരും വരെ ഏത് സാഹചര്യത്തിലും പൊരുതാനുള്ള ജെര്‍മ്മനിയുടെ വീറിനെപ്പറ്റിയും ആലോചിച്ചാല്‍ .... ഒരു ബസ് വരുന്നു. കയറിയേക്കാം. ആരായിരിക്കും ജയിക്കുക. ദൗര്‍ബല്യങ്ങള്‍ കുറവ് സ്പെയിനിനാണ്. പക്ഷെ ബല്ലാക്കിനെപ്പോലെ ഒരു നിമിഷം കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള കളിക്കാരന്‍ അവര്‍ക്കില്ലല്ലോ. കണ്ടക്റ്റര്‍ ടിക്കറ്റ് നല്‍കാന്‍ വേണ്ടി അടുത്ത് വന്നു. ഞാന്‍ യാന്ത്രികമായി 10 രൂപ എടുത്ത് കൊടുത്ത് പറ‍‍‍ഞ്ഞു. “ഒരു സ്പെയിന്‍ !” അന്തം വിട്ട് കണ്ടക്റ്ററും സഹയാത്രികരും എന്നെ നോക്കിയപ്പോള്‍ സെല്‍ഫ് ഗോള്‍ അടിച്ചത് പോലെ ഞാന്‍ പരുങ്ങി. അബദ്ധം മനസിലായി ഞാന്‍ ഇറങ്ങാനുള്ള സ്ഥലം തിരുത്തിപ്പറഞ്ഞപ്പോള്‍ മഞ്ഞക്കാര്‍‍‍ഡ് കാണിക്കുന്നത് പോലെ ഒരു മഞ്ഞനിറമുള്ള ടിക്കറ്റ് തന്ന് കണ്ടക്റ്റര്‍ മുന്നിലേക്ക് പോയി.

26 June 2008

യൂറോ 2008 - ഗോള്‍ മഴ പെയ്യിച്ച് സ്പെയിന്‍‍ സെമിയില്‍

യൂറോ 2008-ല്‍ ഗോള്‍ക്ഷാമത്തിന് കുപ്രസിദ്ധി നേടിയ വിയന്നയിലെ ഏണ്‍സ്റ്റ് ഹ‍ാപ്പല്‍ സ്റ്റേ‍ഡിയത്തില്‍ ഒന്നാം പകുതിയില്‍ ഇടിവെട്ടി പെയ്ത മഴയ്ക്കു ശേഷം രണ്ടാം പകുതിയില്‍ ഫുട്ബോള്‍ വസന്തം ചമച്ച സ്പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ ഹിപ്നോട്ടൈസ് ചെയ്ത് ഫൈനലില്‍ കടന്നു. ഇരു ടീമുകളും ഏറക്കുറെ ഒപ്പത്തിനൊപ്പം നിന്ന ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടേയും ബ്രസീലിന്‍റേയും കളി അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സോക്കര്‍ ജാലവിദ്യ പുറത്തെടുത്ത സ്പെയിനിനു മുന്നില്‍ റഷ്യ ഒരു മനോഹരമായ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുട്ടികളെപ്പോലെ പകച്ചു നിന്നു.

കളിയുടെ 56-ം മിനിറ്റില്‍ സാവിയും 73-ം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫോര്‍വേഡ് ഡാനിയല്‍ ഗ്വൈസയും 82-ം മിനിറ്റില്‍ ഡേവിഡ് സില്‍വയുമാണ് സ്പെയിനിനു വേണ്ടി ഗോളുകള്‍ നേടിയത്. മൂന്ന് ഗോളുകളും നല്ല ഒത്തിണക്കത്തോടെയുള്ള പാസിങ്ങിന്‍റെ ഫലമായാണുണ്ടായത്. ആദ്യ ഗോളിന് പാസ് നല്‍കിയ ഇനിയെസ്റ്റ അത് ഗോളിലേക്കടിച്ചതാണോ പാസുകൊടുത്തതാണോ എന്ന തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഏതായാലും പെനാല്‍റ്റി ബോക്സിലൂടെ മുന്നോട്ടു കുതിച്ച സാവിയുടെ കാലുകളില്‍ അത് ഒന്നാന്തരം ഒരു ക്രോസായാണ് ചെന്ന് പതിച്ചത്. സാവിക്ക് കാലു വയ്ക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത രണ്ട് ഗോളുകളെ പറ്റി അങ്ങിനെ യാതൊരു തര്‍ക്കത്തിന്‍റേയും ആവശ്യം ഇല്ല. ഫാബ്രിഗാസിന്‍റെ, ഡിഫന്‍സിനെ കീറിമുറിച്ച, ‍എണ്ണം പറഞ്ഞ രണ്ട് പാസുകളാണ് ഗ്വൈസയും സില്‍വയും ഗോളാക്കി മാറ്റിയത്. മത്സരത്തിന്‍റെ 35-ാ മിനിറ്റില്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയയ്ക്ക് പരിക്കു പറ്റി സബ്സ്റ്റിറ്റ്യൂട്ട് ആയി ഫാബ്രിഗാസ് ഇറങ്ങിയത് സ്പെയിന്‍റെ മി‍ഡ്ഫീല്‍ഡിന്‍റെ കരുത്ത് വര്‍ദ്ധിപ്പിച്ചിരുന്നു.സ്പാനിഷ് ഡിഫന്‍‍‍ഡര്‍ കാര്‍ലോസ് പുയോള്‍ റഷ്യയുടെ തുറുപ്പ് ചീട്ടായ ആന്‍ഡ്രേ അര്‍ഷാവിനെ, ഇടതുകക്ഷികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ബന്ധിച്ചിരിക്കുന്നത് പോലെ, അനങ്ങാന്‍പറ്റാത്ത വിധം മാര്‍ക്ക് ചെയ്തു. പ്രത്യേകം തയ്യാറാക്കിയ വിമാനങ്ങളില്‍ മത്സരത്തിന് തൊട്ടുമുന്‍പ് വിയന്നയില്‍ വന്നിറങ്ങിയ റോമന്‍ അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള റഷ്യയുടെ എണ്ണ മുതലാളിമാര്‍ക്കും പരിവാരങ്ങള്‍ക്കും 1964-ല്‍ റഷ്യയെ (അന്ന് USSR) തോല്‍പ്പിച്ചുനേടിയ യൂറോപ്യന്‍ കപ്പിനു ശേഷം കീരീടങ്ങളൊന്നും നേടാന്‍ കഴിയാത്ത സ്പെയിനിന്‍റെ ഫുട്ബോള്‍ ഹോളി ഗ്രെയിലിന്‍റെ (Holy Grail) മറ്റൊരു ചുവടുവയ്പ്പിന് സാക്ഷ്യം വഹിച്ച് മടങ്ങേണ്ടിവന്നു.

25 June 2008

യൂറോ 2008: യുവതുര്‍ക്കികളെ മറികടന്ന് ജെര്‍മ്മനി ഫൈനലില്‍

ദാവൂദ്-ഗോലിയാത്ത് പോരാട്ടത്തെ ഓര്‍മ്മിപ്പിച്ച യൂറോ - 2008-ലെ ആദ്യ സെമിയില്‍ ഫുട്ബോളിലെ ഒരു സ്ഥിരം ഗോലിയാത്തിന് വിജയം. അവിശ്വസനീയമാം വിധം ആക്രമിച്ച് കളിച്ച് ടര്‍ക്കിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കഷ്ടിച്ച് മറികടന്നാണ് ജെര്‍മ്മനി ഫൈനലില്‍ അനര്‍ഹമെന്ന് ഭൂരിഭാഗം കാണികളും വിധിയെഴുതാനിടയുള്ള സ്ഥാനം നേടിയത്. പക്ഷെ ഫുട്ബോളിലെ ന്യായാന്യായങ്ങള്‍ക്കും സൗന്ദര്യവശങ്ങള്‍ക്കുമെല്ലാം കേരളത്തിലെ RTO ഓഫീസുകളില്‍ സാംബത്തികസദാചാരത്തിനുള്ള സ്ഥാനം മാത്രമേ ജെര്‍മ്മന്‍ ഫുട്ബോളില്‍ എന്നും ഉണ്ടായിരുന്നുള്ളൂ.

കളിയുടെ ആദ്യത്തെ 20 മിനിറ്റില്‍ ജെര്‍മ്മനിക്ക് പന്ത് കിട്ടിയില്ലെന്ന് തന്നെ പറയാം. വിശന്ന് പൊരിഞ്ഞ വന്യമൃഗങ്ങളെപ്പോലെ ടര്‍ക്കി ജെര്‍മ്മന്‍ ഗോള്‍മുഖം ആക്രമിച്ചു. നിര്‍ഭാഗ്യം കൊണ്ടും മികച്ച ഒരു സ്ട്രൈക്കര്‍ ഇല്ലാതിരുന്നത് കൊണ്ടും മാത്രമാണ് ടര്‍ക്കി ഗോള്‍ നേടാതിരുന്നത്. രണ്ട് തവണ ടര്‍ക്കിയുടെ കാസിം കാസിമിന്‍റെ ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങി. രണ്ടാമത്തെ തവണ റീബൗണ്ട് ചെയ്ത പന്ത് ജെര്‍മ്മന്‍ വലയിലെത്തിച്ച് ഉഗര്‍ ബോറാല്‍ ടര്‍ക്കിയുടെ ആദ്യ ഗോള്‍ നേടി. അതിനു ശേഷം മാത്രമാണ് ജെര്‍മ്മനിക്ക് മാന്യമായ ഒരു മുന്നേറ്റമെങ്കിലും നടത്താനായത്. പക്ഷെ അതിനു ഉടനടി ഫലവും കണ്ടു. ഇടതുവിങ്ങില്‍ നിന്ന് പോഡോള്‍സ്‍കി പെനാല്‍റ്റി ബോക്ലിലേക്ക് നല്‍കിയ പാസ് മുന്നോട്ട് ഓടിക്കയറി ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ഗോള്‍ലയിലേക്ക് തിരിച്ച് വിട്ട് ഷ്വാന്‍സ്റ്റെയിഗര്‍ ജെര്‍മ്മനിക്കുവേണ്ടി സമനിലഗോള്‍ നേടി. തുടര്‍ന്ന് വീണ്ടും ടര്‍ക്കിയുടെ ആക്രമണ തിരമാലകളായിരുന്നു. ജെര്‍മ്മനി ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജെര്‍മ്മനിയുടെ ഗോള്‍മുഖത്ത് തന്നെയായിരുന്നു മിക്കവാറും സമയവും കളി നടന്നത്. ജെര്‍മ്മന്‍ ഗോള്‍‍കീപ്പര്‍ ലേമാന്‍ തകര്‍പ്പന്‍ ചില സേവുകള്‍ നടത്തി ജെര്‍മ്മനിയെ കൂടുതല്‍ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചു. ഫോര്‍വേര്‍ഡുകള്‍ക്ക് നീണ്ടപാസുകളിലൂടെ പന്തെത്തിക്കുന്ന ജെര്‍മ്മന്‍ രീതി ഇന്നലെ റ‍‍ഡാര്‍ നഷ്ടപ്പെട്ടത് പോലെയായിരുന്നു. ജെര്‍മ്മനിയുടെ ലോങ്ങ് പാസുകളും ലോബുകളുമെല്ലാം അനുസരണയുള്ള മാടപ്പ്രാവുകളെപ്പെലെ ടര്‍ക്കി കളിക്കാരുടെ നെഞ്ചിലും തലയിലുമെല്ലാം പറന്നു വന്നിരുന്നു.

സെക്കന്‍ഡ് ഹാഫിലും ടര്‍ക്കിയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും ജെര്‍മ്മനി ആദ്യ പകുതിയില്‍ കളിച്ചതിനേക്കാള്‍ നന്നായി കളിച്ചു. കളിയുടെ അവസാന 20 മിനിറ്റ് റ്റിവിയില്‍ കളി തുടര്‍ച്ചയായി ഉണ്ടായിരുന്നില്ല. സ്റ്റേ‍‍ഡിയത്തില്‍ വൈദ്യുതി തടസ്സം ഉണ്ടായെന്നും അതിനാല്‍ ESPN-ന് പടം കിട്ടുന്നില്ലെന്നുമെല്ലാം അറിയിപ്പിണ്ടായി. (സ്വിറ്റ്സര്‍ലാന്‍ഡില്‍ മഴ പെയ്യുന്നത് കഴിഞ്ഞ മത്സരങ്ങളില്‍ നമ്മള്‍ കണ്ടതാണ്. പിന്നെയും കേരളത്തിലെപ്പോലെ ഇവിടയും ലോ‍ഡ് ഷെഡ്ഡിങ്ങോ?) കളിയുടെ ഗതിക്ക് വിരുദ്ധമായി ക്ലോസെ 79-മത്തെ മിനിറ്റില്‍ ഒരു ഹെഡ്ഡറിലൂടെ ഗോള്‍ നേടി ജെര്‍മ്മനിയെ മുന്നിലെത്തിച്ചത് ഇതിനിടയില്‍ കണ്ടു. കളി തീരാന്‍ 11 മിനിറ്റുകള്‍ അവശേഷിക്കവേ ടര്‍ക്കിക്ക് ഒരു അവസാനനിമിഷ തിരിച്ചുവരവിന് മറ്റൊരു അവസരം. പിന്നീട് കളി റ്റിവിയില്‍ വന്നപ്പോള്‍ കാണുന്നത് ക്രൊയേഷ്യക്കെതിരെ അവസാനമിമിഷം ഗോള്‍ നേടിയപ്പോള്‍ ചെയ്ത പോലെ ആഹ്ലാദപ്രകടനം നടത്തുന്ന സെന്‍ടുര്‍ക്കിനെ ആണ്. കളിയുടെ 86-മത്തെ മിനിറ്റിലായിരുന്നു ടര്‍ക്കിയുടെ സമനില ഗോള്‍ . പക്ഷെ ഇക്കുറി അവസാനം ഗോള്‍ നേടിയത് ടര്‍‍ക്കിയായിരുന്നില്ല. മത്സരത്തിന്‍റെ 90-മത്തെ മിനിറ്റില്‍ ഇടത് വിങ്ങില്‍കൂടി മുന്നേറിയ ജെര്‍മ്മന്‍ ഡിഫന്‍ഡര്‍ ഫിലിപ്പ് ലാം മിഡ്ഫീല്‍ഡര്‍ ഫിറ്റ്സ്ബെര്‍ഗര്‍ക്ക് പാസ്നല്‍കി തിരികെ വാങ്ങിച്ച് സ്തബ്ധരായി നിന്ന ടര്‍ക്കിയുടെ ‍ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പെനാല്‍റ്റി ബോക്സില്‍ കയറി ഒന്നാന്തരം ഒരു ഷോട്ടിലൂടെ ടര്‍ക്കിയുടെ ഗോള്‍വല കുലുക്കി. തുടര്‍ന്ന് നാലു മിനിറ്റ് കൂടി ഇന്‍ജുറി റ്റൈം ഉണ്ടായിരുന്നെങ്കിലും ടര്‍ക്കിയ്ക് മറ്റൊരു സ്വപ്നതുല്യമായ തിരിച്ചുവരവിന് അവസരമുണ്ടായില്ല.

രണ്ടാമത്തെ സെമി ഇന്ന് റഷ്യയും സ്പെയിനും തമ്മിലാണ്. ഇതിനു മുന്‍പ് റഷ്യയും സ്പെയിനും യൂറോ കപ്പിന്‍റെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ ഏര്‍പ്പെട്ടത് 1964-ല്‍ സ്പെയിനില്‍ നടന്ന രണ്ടാമത്തെ യൂറോപ്യന്‍ കപ്പിന്‍റെ ഫൈനലില്‍ ആയിരുന്നു. ഒരു ഫുട്ബോള്‍ മത്സരം എന്നതിലുപരി ഒരു രാഷ്ട്രീയ മത്സരം കൂടിയായി മാറിയ ആ ഫൈനലില്‍ ജെനറല്‍ ഫ്രാങ്കോയുടെ സ്പെയിന്‍ കമ്മ്യൂണിസ്റ്റ് റഷ്യയെ (അന്ന് USSR) 2-1-ന് തോല്‍പ്പിച്ച് കിരീടം നേടുകയായിരുന്നു. ഇന്ന് രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും യൂറോ-2008-ലെ ഏറ്റവും മികച്ച രീതിയില്‍ ആക്രമണഫുട്ബോള്‍ കളിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള‍ മത്സരത്തില്‍ , അധികം ഗോള്‍ വീഴാത്ത ഗ്രൗണ്ട് എന്ന ദുഷ്പേര് വിയന്നയിലെ ഏണ്‍സ്റ്റ് ഹാപ്പല്‍ സ്റ്റേ‍ഡിയത്തിന് മാറിക്കിട്ടും എന്ന് വിശ്വസിക്കാം.

24 June 2008

യൂറോ കപ്പ് 2008: സെമിഫൈനല്‍ ഇന്നു മുതല്‍

യൂറോ കപ്പ് 2008-ന്‍റെ ‍സെമിഫൈനലില്‍ ഇന്ന് ടര്‍ക്കി ജെര്‍മ്മനിയേയും നാളെ സ്പെയിന്‍ റഷ്യയേയും നേരിടും. തികച്ചും വ്യത്യസ്തനായ ദേശീയതകളും വൈകാരികതകളും തമ്മിലായിരിക്കും യൂറോപ്പിലെ ഫുട്ബോള്‍ മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം. നിരവധി അന്താരാഷ്ട്രകിരീടവി‍ജയങ്ങളുടെ ക്യാപ്പിറ്റലിസ്റ്റ് കരുത്തുമായി‍ ജെര്‍മ്മനിയും യൂറോപ്പിനും ഏഷ്യക്കുമിടയിലും ഇസ്ലാമിനും കൃസ്തുവിനുമിടയിലും ഉള്ള കയ്യാലപ്പുറത്ത് നിന്നും പുറത്തിറങ്ങാന്‍ ഒരു അവസാനനിമിഷഗോള്‍ പ്രതീക്ഷിച്ചുനില്‍ക്കുന്ന ടര്‍ക്കിയും ഫുട്ബോളിലെ മോഹഭംഗങ്ങളും ഗൃഹാതുതരത്വങ്ങളുമായി , എം.ടി. വാസുദേവന്‍ നായര്‍ യൂറോപ്പിനെപ്പറ്റി നോവലെഴുതുകയാണെങ്കില്‍ നായകനാകാന്‍ എല്ലാ യോഗ്യതയുമുള്ള സ്പെയിനും, കമ്മ്യൂണിസത്തിന്‍റെ വിപ്ലവവീര്യം ഉള്‍ക്കൊണ്ട് നിര്‍ഭയമായി ആക്രമണഫുട്ബോള്‍ കളിക്കുന്ന റഷ്യയും യൂറോപ്യന്‍ ഫുട്ബോളിന്‍റെ പരമാവധി സൗന്ദര്യം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

ജെര്‍മ്മനിക്കെതിരെ ടര്‍ക്കിക്ക് ആരും വലിയ സാധ്യത കൊടുക്കുന്നില്ല. പ്രധാനകളിക്കാരുടെ പരിക്കും സസ്പെന്‍ഷനുമാണ് ടര്‍ക്കി നേരിടുന്ന പ്രധാനപ്രശ്നം. ജെര്‍മ്മനിക്കാണെങ്കില്‍ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നും തന്നെയില്ല. പോര്‍ച്ചുഗലിനെതിരായ മത്സരത്തിലേതുപോലെ ജര്‍മ്മനിയുടെ മി‍‍ഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങുകയാണെങ്കില്‍ ടര്‍ക്കിയുടെ യൂറോ സ്വപ്നങ്ങള്‍ അവസാനിക്കും. പക്ഷെ ഫുട്ബോളല്ലേ, എന്തും സംഭവിക്കാം.

ഏഴാം ക്ലാസും ഗുസ്തിയും

റ്റിവി ചാനലുകളില്‍ ഏഴാം ക്ലാസിലെ ചരിത്രപുസ്തകത്തെ ചൊല്ലി ഗുസ്തി നടത്തുന്നവര്‍ക്കറിയില്ലല്ലോ സ്വയം ഭോഗത്തിന്‍റെ ആദ്യപാപവും പേറി നടക്കുന്ന ഏഴാം ക്ലാസുകാര്‍ക്ക് ചരിത്രത്തോടുള്ള അവജ്ഞ. മിനാരങ്ങളുണ്ടാക്കിയതും റോ‍‍ഡുകള്‍ വെട്ടിയതും അക്ബറാണോ ഔറംഗസീബാണോ എന്നത് പരീക്ഷക്ക് ചോദിച്ചാല്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. പരീക്ഷക്കെന്തിന് ടെക്സ്റ്റ് ബുക്ക്? ലേബര്‍ ഇന്ത്യ ഉണ്ടല്ലോ. ടെക്സ്റ്റ് ബുക്ക് മാറ്റിയാലും ഇല്ലെങ്കിലും ചരിത്രത്തിന്‍റെ വാല്‍ വളഞ്ഞുതന്നെ ഇരിക്കും. ചരിത്രം പ്രവചനാതീതമാണെന്ന് റഷ്യയില്‍ (വേറെയെവിടെ) ഒരു പറച്ചിലുണ്ടെന്ന് കേള്‍ക്കുന്നു. ഈ വിവാദവും എളുപ്പത്തില്‍ ചരിത്രമാകട്ടെ എന്ന് അവശേഷിക്കുന്ന ആള്‍ദൈവങ്ങളുടെ അടുത്ത് പോയി നമുക്ക് പ്രാര്‍‍ത്ഥിക്കാം.

23 June 2008

യൂറോ കപ്പ്: ജൂണ്‍ 22-ന്‍റെ ശകുനം മറികടന്ന് സ്പെയിന്‍ സെമിയില്‍

രണ്ട് ടീമുകളും ഏറക്കുറെ വിരസമായ ടെക്സ്റ്റ് ബുക്ക് ഫുട്ബോള്‍ കാഴ്ച വച്ച അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2-ന് ഇറ്റലിയെ മറികടന്ന് സ്പെയിന്‍ റഷ്യയുമായി സെമിഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ഗോള്‍ ക്ഷാമം ഒരു പക്ഷേ വിയന്നയിലെ ഏണ്സ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തിന്‍റെ പ്രത്യേകതയാകാം, ക്രിക്കറ്റില്‍ ബാറ്റിങ്ങ് പിച്ച് ബൗളിങ്ങ് പിച്ച് എന്നൊക്കെ പറയുന്നത് പോലെ. ഈ യൂറോ കപ്പില്‍ അവിടെ നടന്ന കളികളില്‍ വേറും മൂന്ന് ഫീല്‍ഡ് ഗോളുകള്‍ മാത്രമാണ് സ്കോര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷെ ഇരു ടീമിലും മികച്ച ഒരു പ്രതിരോധ നിരയെ അതിജീവിക്കാന്‍ തക്ക പ്രാപ്തിയുള്ള തരത്തിലുള്ള പ്രതിഭയുള്ള ഒരു മിഡ്ഫീല്‍ഡര്‍ ഇല്ലാത്തതും ഇന്നലത്തെ മത്സരത്തില്‍ ഗോള്‍ വീഴാതിരിക്കാന്‍ കാരണമായി. സ്പെയിനെ സംബന്ധിച്ചിടത്തോളം ജൂണ്‍ 22-ന്‍റെ ഗ്രഹപ്പിഴ മാറികിട്ടി എന്നു പറയാം. കാരണം ഈ തീയതിയില്‍ മുന്‍വര്‍‍ഷങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ടൈബ്രേക്കറില്‍ സ്പെയിന്‍ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്‍റെ ആദ്യപകുതിയില്‍ സ്പെയിനായിരുന്നു ആധിപത്യമെങ്കിലും വ്യക്തമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഇറ്റലി ഉണര്‍ന്ന് കളിച്ചു. സ്പാനിഷ് ഗോള്‍കീപ്പര്‍ കാസിലാസിന്‍റെ തകര്‍പ്പന്‍ രണ്ട് സേവുകളില്ലായിരുന്നെങ്കില്‍ അവര്‍ ഗോളും നേടുമായിരുന്നു. സ്പെയിനിനു വേണ്ടി മി‍ഡ്ഫീല്‍ഡര്‍ സെന്നയുടെ ഒരു ഫ്രീകിക്കും ഇറ്റാലിയന്‍ ഗോളി ബഫണിന്‍റെ കയ്യില്‍ നിന്നും തെറിച്ച് ഗോള്‍ പോസ്റ്റില്‍ തട്ടിനിന്ന ഒരു ലോങ്ങ് റേഞ്ച് ഷോട്ടുമായിരുന്നു സ്പെയിന്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ച അവസരങ്ങള്‍ ‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനു വേണ്ടി നാലു പേര്‍ ലക്ഷ്യം കണ്ടപ്പോള്‍ വെറും രണ്ട് പേര്‍ മാത്രമാണ് ഇറ്റലിക്കുവേണ്ടി സ്കോര്‍ ചെയ്തത്. ഫ്രീകിക്കിനും പെനാല്‍റ്റിക്കും വേണ്ടി നിരവധി കളിക്കാര്‍ ഡൈവ് ചെയ്യുന്നതായിരുന്നു മത്സരത്തിലെ അരോചകമായ ഒരു പൊതുകാഴ്ച. മികച്ച ഡൈവര്‍ക്കു വേണ്ടി ആരെങ്കിലും ക്ലിന്‍സ്മാന്‍ അവാര്‍‍ഡ് ഏര്‍പ്പെടുത്തുമെങ്കില്‍ അത് സ്പെയിനിന്‍റെ ‍‍ഡേവിഡ് വിയ്യക്കു നല്‍കിയേക്കും.

യൂറോ കപ്പിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. ആദ്യസെമിയില്‍‍ ജെര്‍മ്മനി ടര്‍ക്കിയേയും, വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സ്പെയിന്‍ റഷ്യയേയും നേരിടും.

21 June 2008

യൂറോ കപ്പ്: റഷ്യ ന്‍ വിളവെടുപ്പില്‍ ഓറഞ്ചുകള്‍ കൊഴിഞ്ഞു

ഒട്ടുമിക്ക കണക്ക്കൂട്ടലുകളും പ്രതീക്ഷകളും തെറ്റിയ ഒരു മത്സരത്തില്‍ നിര്‍ഭയമായി ഫുട്ബോള്‍ കളിച്ച റഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ തോല്‍പ്പിച്ച് യൂറോ കപ്പ് സെമിഫൈനലില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി. വിദഗ്ധനായ ഒരു കെജിബി ചാരനെപ്പോലെ ‍‍ഡച്ച് പ്രതിരോധത്തെ സദാ കബളിപ്പിച്ച ആന്‍‍ഡ്രേ അര്‍ഷാവിന്‍റെ അസാമാന്യപ്രകടനമായിരുന്നു റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും തീവ്രതയില്ലാത്ത കളിയാണ് ഹോളണ്ട് കാഴ്ചവച്ചത്.
മത്സരം തുടങ്ങിയപ്പോള്‍ തന്നെ ഹോളണ്ട് ചുവടുറപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ റഷ്യ മി‍‍ഡ്ഫീല്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. രണ്ട് വിങ്ങുകളില്‍ കൂടിയും ആക്രമണം അഴിച്ച് വിട്ട റഷ്യ നല്ല ഷൂട്ടിങ്ങിന്‍റെ അഭാവം ‍ഒന്നുകൊണ്ട് മാത്രമാണ് ഗോള്‍ നേടാതിരുന്നത്. എട്ടാമത്തെ മിനിറ്റില്‍ റോമന്‍ പൗലൂചെങ്കോയ്ക്ക് നല്ല ഒരു അവസരം കിട്ടിയെങ്കിലും അദ്ദേഹം സന്തോഷ് ട്രോഫിയിലെ കേരളത്തിന്‍റെ സ്ട്രൈക്കര്‍മാരെപ്പോലെ പുറത്തേക്ക് ഹെഡ് ചെയ്ത് കളഞ്ഞു. കളിയുടെ മുപ്പതാമത്തെ മിനിറ്റിലായിരുന്നു ഹോളണ്ടിന് മാന്യമായ ഒരു ചാന്‍സ് ലഭിച്ചത്. റാഫേല്‍ വാന്‍‍‍ഡര്‍‍വാര്‍ട്ടിന്‍റെ ‍റഷ്യന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചുവന്ന ഒരു ഫ്രീകിക്ക് കണക്റ്റ് ചെയ്യാന്‍ വാന്‍ നിസ്റ്റല്‍റൂയിക്ക് കഴിഞ്ഞില്ല. ഇതിനുള്ള റഷ്യയുടെ മറുപടി ഹോളണ്ടിനെ വിറപ്പിച്ചു. ഇടത് വിങ്ങില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലെ ഗ്രീന്‍ചാനലിലൂടെ പെനാല്‍റ്റി ബോക്സിലേക്ക് നുഴഞ്ഞുകയറിയ അര്‍ഷാവിന്‍ തൊടുത്ത ഗ്രൗണ്ട്ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ വാന്‍ഡര്‍സാര്‍ വളരെ കഷ്ടപ്പെട്ട് തട്ടിയകറ്റി. തൂടര്‍ന്ന് ലഭിച്ച കോര്‍ണര്‍കിക്കിനു ശേഷം പന്ത് റഷ്യന്‍ ഡിഫന്‍ഡര്‍ കൊളോ‍ഡിന് ലഭിച്ചു. പെനാല്‍റ്റി ബോക്സിനു പുറത്ത് നിന്ന് അദ്ദേഹം അടിച്ച ഷോട്ട് വാന്‍ഡര്‍സാര്‍ കളരിമുറയില്‍ പറന്ന് ചാടി കുത്തിയകറ്റി. അടുത്ത കോര്‍ണറിനു ശേഷവും പന്ത് കൊളോ‍ഡിന് തന്നെ ലഭിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലോങ്ങ് റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത് പോയി. ഒന്നാം പകുതിയുടെ തുടര്‍ന്നുള്ള സമയത്ത് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയും റഷ്യന്‍ ആക്രമണത്തോടെ ആയിരുന്നു തുടങ്ങിയത്.കളിയുടെ 56-മത്തെ മിനിറ്റില്‍ ഹോളണ്ട് ആരാധകര്‍ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. സെര്‍ജി സെമാക് ഇടത് വിങ്ങില്‍ നിന്നും കൊടുത്ത ക്രോസ് അനായാസമായി പൗലൂചെങ്കോ ഗോള്‍വലയിലേക്ക് തട്ടിയിട്ടു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനായി ഹോളണ്ട് രണ്ട് ഡിഫന്‍ഡര്‍മാരെ പിന്‍വലിച്ച് കൂടുതല്‍ ആക്രമോത്സുകരായ കളിക്കാരെ ഇറക്കിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. അര്‍ഷാവിനും കൂട്ടുകാര്‍ക്കും ഡിഫന്‍ഡര്‍മാരെ വെട്ടിക്കാതെ തന്നെ ഹോളണ്ടിന്‍റെ പേനാല്‍റ്റി ബോക്സില്‍ കയറാം എന്ന സ്ഥിതി മാത്രമാണ് ഇത് കൊണ്ടുണ്ടായത്. ഫ്രീകിക്കുകളിലും, വെസ്ലി സ്നൈഡര്‍ ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴും മാത്രമാണ് ഹോളണ്ട് ഗോളടിക്കുമെന്ന് തോന്നിപ്പിച്ചത്. എന്നാല്‍ റഷ്യക്കാര്‍ ഏത് നിമിഷവും ഒരു ഗോള്‍ കൂടി അടിച്ചേക്കും എന്ന നിലയില്‍ അയിരുന്നു. എന്നാല്‍ 86-മത്തെ മിനിറ്റില്‍ സ്നൈഡറുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത് വാന്‍ നിസ്റ്റല്‍റൂയി ഏറക്കുറെ അപ്രതീക്ഷിതമായി സമനില ഗോള്‍ നേടിയപ്പോള്‍ ഗ്യാലറിയിലെ ഓറഞ്ച് സമുദ്രത്തില്‍ അലകളടിച്ചു.
എക്സ്ട്രാ റ്റൈമിന്‍റെ ആദ്യപകുതിയില്‍ ഹോളണ്ട് ഒരുവിധം പിടിച്ചുനിന്നു. അവസാന 15 മിനിറ്റില്‍ വിജയം മണത്ത വിപ്ലവകാരികളെ പോലെ റഷ്യക്കാര്‍ ഹോളണ്ടിന്‍റെ പെനാല്‍റ്റി ബോക്സ് വളഞ്ഞപ്പൊള്‍ കീരീടം നഷ്ടപ്പെടുമെന്ന് ഉറപ്പായ രാജാക്കന്‍മാരെപ്പോലെ ഹോളണ്ടിന്‍റെ കളിക്കാര്‍ വിറങ്ങലിച്ചു നിന്നു. ആദ്യം അര്‍ഷാവിന്‍റെ ക്രോസില്‍നിന്ന് ‍ഡിമിട്രി ടോര്‍ബിന്‍സ്കിയും പിന്നീട് അര്‍ഷാവിന്‍ സ്വയവും ഗോളുകള്‍ നേടി റഷ്യന്‍ ഫുട്ബോളിലെ സമീപകാലവിജയങ്ങളുടെ പുഞ്ചിരി നിലനിര്‍ത്തി.
ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ യൂറോപ്യന്‍ ഫുട്ബോളിലെ പഴയ തറവാടികളായ ഇറ്റലിയും സ്പെയിനും തമ്മിലാണ്. ചരിത്രം ഇറ്റലിക്കുവേണ്ടി പന്ത്രണ്ടാമനായി കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ആകെ നാല് തവണ ഇവര്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് തവണയും ഇറ്റലിയാണ് ജയിച്ചത്. ഈ യൂറോ കപ്പില്‍ തന്നെ കഴിഞ്ഞ മൂന്ന് ക്വോര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ജയിച്ചത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരാണ്. വര്‍ത്തമാനകാലത്തിലും അവരുടെ ഫോര്‍വേഡുകളുടെ അതിശയിപ്പിക്കുന്ന മികവിലും ആയിരിക്കണം സ്പെയിനിന് പ്രതീക്ഷ.

20 June 2008

ടര്‍ക്കിയുടെ "ഹൗഡീനി ആക്ററ്" വീണ്ടും; ക്രൊയേഷ്യ യൂറോ കപ്പില്‍ നിന്നും പുറത്ത്

ആരുമാരും ഗോളടിക്കാത്ത 90 മിനിറ്റുകളും, തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് കാത്ത് കളിച്ച എക്സ്ട്രാ റ്റൈമിന്റെ 27 മിനിറ്റുകളും കഴിഞ്ഞ് വൃക്ക രോഗിയായിരുന്ന ഇവാന്‍ ക്ലാസ്നിക് ലൂക്കാ മോ‍ഡ്രിച്ചിന്റെ ഉയര്‍ന്ന ക്രോസ് ഹെ‍ഡ് ചെയ്ത് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ യൂറോ കപ്പ് നേടിയ പോലത്തെ സന്തോഷത്തില്‍ കളിക്കാരും കോച്ചും ആരാധകരും കെട്ടിമറിഞ്ഞു. വെറും 2 മിനിറ്റ് മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ജീവന്‍. ഈ യൂറോ കപ്പില്‍ അവസാന നിമിഷങ്ങളില്‍ നാടകീയമായി തിരച്ചുവരവ് നടത്തുന്നത് ശീലമാക്കിയ ടര്‍ക്കിക്ക് വേണ്ടി സെമിത്ത് സെന്‍ടുര്‍ക്ക് മത്സരത്തിന്റെ അവസാനത്തെ കിക്കില്‍ ഗോള്‍ നേടിയപ്പോള്‍ ആഹ്ലാദന്യത്തം മറുചേരിയിലായി. ക്രൊയേഷ്യന്‍ ക്യാംപ് മരണവീടിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ മരണം ഉറപ്പായത് പെനാല്‍റ്റി ഷൂട്ടൗട്ടിനു ശേഷമായിരുന്നു. ക്രൊയേഷ്യക്ക് വേണ്ടി പെനാല്‍റ്റി എടുത്ത നാല് പേരില്‍ മൂന്ന് പേരും പാഴാക്കായപ്പോള്‍ ടര്‍ക്കി തങ്ങളുടെ അവസാന നിമിഷങ്ങളിലെ മാന്ത്രിക സ്പര്‍ശം പെനാല്‍റ്റി ഷൂട്ടൗട്ടിലും നിലന‍ിര്‍ത്തി.

മത്സരത്തിന്റെ ആദ്യത്തെ 90 മിനിറ്റില്‍ ക്രൊയേഷ്യക്ക് ആയിരുന്നു മുന്‍തൂക്കം. അവരുടെ സെന്റര്‍ ഫോര്‍വേര്‍ഡ് ഒലീക് ഉറപ്പായ നാല് അവസരങ്ങളെങ്കിലും പാഴാക്കി. രണ്ടാം പകുതിയില്‍ സെര്‍ന എടുത്ത ഫ്രീകിക്ക് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നത് ടര്‍ക്കിയുടെ ഗോള്‍കീപ്പര്‍ റുസ്റ്റു മനോഹരമായി രക്ഷപ്പെടുത്തി. ക്രൊയേഷ്യക്ക് വേണ്ടി മോ‍ഡ്രിച്ച് മൈതാനം നിറഞ്ഞ് കളിച്ചെങ്കിലും ആദ്ദേഹം സൃഷ്ടിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്കായില്ല. ടര്‍ക്കി ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രം നടത്തി തങ്ങളുടെ ഊര്‍ജ്ജം അവസാന നിമിഷങ്ങളിലേക്ക് കരുതി വയ്ക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ ഒഴിച്ചുന‍ിര്‍ത്തിയാല്‍ കളി മൊത്തത്തില്‍ ആവേശകരമായിരുന്നില്ല.

യൂറോ കപ്പിലെ ഇന്നത്തെ കളി ടൂര്‍ണമെന്റില്‍‍ ഇതുവരെ ഏറ്റവും മികച്ച കളി കാഴ്ച വച്ചിട്ടുള്ള ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബാളും "കൊച്ചു ഹോളണ്ട് " എന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന റഷ്യയുടെ അത്രയൊന്നും ടോട്ടലല്ലാത്ത ഫുട്ബാളും തമ്മിലാണ്.

ജെർമ്മനി യൂറോ കപ്പ് സെമിയില്‍

യൂറോ 2008 ഫുട്ബോളിലെ ക്വാർട്ടർ ഫൈനലിലെ ആദ്യമത്സരത്തിൽ ജെർമ്മനി പോർച്ചുഗലിനെ 3-2 ന് തോൽപ്പിച്ചു. യൂറോപ്പിലെ ബ്രസീൽ എന്ന് കുറച്ചൊക്കെ അന്യായമായിട്ടാണെങ്കിലും വിശേഷിക്കപ്പെടുന്ന പോർച്ചുഗൽ, എണ്ണയിട്ട യന്ത്രം പോലെ കളിച്ച് ഫുട്ബോളിൽ വ്യവസായികവിപ്ളവം നടപ്പാക്കിയ ജെർമ്മനിയുടെ കാര്യക്ഷമതയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 3-2 എന്ന സ്കോർ സൂചിപ്പിക്കുന്നത് പോലെ അത്രയൊന്നും ആവേശകരമായിരുന്നില്ല ഈ മത്സരം. (യുവേഫയുടെ ഒഫീഷ്യൽ സൈറ്റിൽ പോയപ്പോഴാണ് മത്സരത്തിൽ ആവേശം അലതല്ലുകയായിരുന്നെന്ന് മനസിലാക്കാ൯ കഴിഞ്ഞത്.) ആദ്യപകുതിയിൽ ജെർമ്മനി തുടർച്ചയായി രണ്ട് ഗോളുകൾ നേടിയപ്പോള്‍ പോർച്ചുഗീസ് കളിക്കാരുടേയും ആരാധകരുടേയും മുഖങ്ങൾ മേഘങ്ങൾ ഉരുണ്ട് കൂടിയ ബാസലിലെ ആകാശം പോലെ കറുത്തു. ജെർമ്മനിയുടെ ആദ്യഗോൾ അവരുടെ മു൯നിരതാരങ്ങളുടെ കൂട്ടുകൃഷിയുടെ ഫലമായിരുന്നു. മൈക്കേൽ ബല്ലാക്കുമായി ഒന്നും രണ്ടും പറഞ്ഞ് (playing one two എന്ന് പറയും) ചാട്ടുളി പോലെ ഇടത് വിങ്ങിൽ കൂടി മുന്നേറിയ പോഡോൾസ്കി പെനാൽട്ടിബോക്സിലേക്ക് കൊടുത്ത പന്ത് ചെന്നെത്തിയത് മൈതാനമധ്യത്തിൽ നിന്ന് പാഞ്ഞെത്തിയ ഷ്വാ൯സ്റ്റൈഗറുടെ വിശപ്പാർന്ന കാലുകളിലേക്കാണ്. വന്ന അതേ വേഗത്തിൽ അതീവ നിയന്ത്രണത്തോടെ ഷ്വാ൯സ്റ്റൈഗർ പോർച്ചുഗീസ് ഗോൾവല പ്രകബ്ബനം കൊള്ളിച്ചു. ഈ ഗോളിന്റെ ആഘാതത്തിൽ നിന്ന് പോർച്ചുഗൽ മോചിതമാകും മുൻപേ അഞ്ച് മിനിറ്റിനകം മിറോസ്ളോവ് ക്ളോസെ ജെർമ്മനിയുടെ അടുത്ത ഗോൾ നേടി. ഷ്വാ൯സ്റ്റൈഗറുടെ നിർദ്ദോഷമെന്ന് തോന്നിച്ച ഒരു ഫ്രീ കിക്ക് ഉയരാൻ മടിച്ച് നിന്ന ഡിഫൻഡർമാരുടെ തലകൾ കടന്ന് ക്ളോസെയുടെ തലയിലെത്തുകയും ക്ളോസെ അത് ഗോൾകീപ്പറുടെ ഇടത് വശത്ത് കൂടി വലയിലെത്തിക്കുകയും ചെയ്തു. അപ്പോൾ 25 മിനിറ്റ് കഴിഞ്ഞിരുന്നു. പോർച്ചുഗൽ കൂടുതൽ വാശിയോടെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ ശക്തമായ മാൻ-മാർക്കിങ്ങിനു മുന്നിൽ അവ നിഷ്പ്രഭമായി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിച്ചിരുന്നപ്പോൾ പെനാൽറ്റി ബോക്സിൽ ലഭിച്ച ലൂസ് ബാൾ ഗോളാക്കി നൂനോ ഗോമസ് ഹാഫ് റ്റൈമിൽ പോർച്ചുഗീസ് ആരാധകർക്ക് പ്രതീക്ഷകളെ കയറൂരി വിടാൻ അവസരം നൽകി.

മഴ പെയ്ത് തുടങ്ങിയ രണ്ടാം പകുതിയിൽ ‍‍ഡെക്കോയുടെ ശാന്തമായ ഇടപെടലുകളിലൂടെ മിഡ് ഫീൽ‍‍‍ഡിൽ പോർച്ചുഗൽ മെച്ചപ്പെട്ട കളി കാഴ്ചവച്ചെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഭേദിക്കാൻ കഴി‍‍‍ഞ്ഞില്ല. മാത്രമല്ല, ബല്ലാക്ക് ജെർമ്മനിയുടെ മുന്നാമത്തെ ഗോൾ നേടുകയും ചെയ്തു. ക്ളോസെയുടെ ഗോളിന്റെ ഒരു തനിയാവർത്തനമായിരുന്നു ഈ ഗോൾ. നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ ആവേശത്തിൽ പോർച്ചുഗൽ തുടരെ ആക്രമിക്കാൻ തുടങ്ങിയെങ്കിലും ജെർമ്മനിയുടെ പ്രതിരോധം ഉറച്ചു നിന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നാനിയുടെ ക്രോസിൽ തല വച്ച് പോസ്റ്റീഗ പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി ഒരു താത്കാലിക ആവേശം സൃഷ്ടിച്ചെങ്കിലും ജെർമ്മനിക്ക് അർഹമായ ഒരു വിജയം നിഷേധിക്കാൻ അതിനായില്ല.

ഇന്ന് മത്സരം കറുത്ത കുതിരകളായ ക്രൊയേഷ്യയും തിരിച്ചുവരവിന്റെ അശാന്‍മാരായ ടര്‍ക്കിയും തമ്മിലാണ്.