ആരുമാരും ഗോളടിക്കാത്ത 90 മിനിറ്റുകളും, തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് കാത്ത് കളിച്ച എക്സ്ട്രാ റ്റൈമിന്റെ 27 മിനിറ്റുകളും കഴിഞ്ഞ് വൃക്ക രോഗിയായിരുന്ന ഇവാന്‍ ക്ലാസ്നിക് ലൂക്കാ മോഡ്രിച്ചിന്റെ ഉയര്‍ന്ന ക്രോസ് ഹെഡ് ചെയ്ത് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ യൂറോ കപ്പ് നേടിയ പോലത്തെ സന്തോഷത്തില്‍ കളിക്കാരും കോച്ചും ആരാധകരും കെട്ടിമറിഞ്ഞു. വെറും 2 മിനിറ്റ് മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ജീവന്‍. ഈ യൂറോ കപ്പില്‍ അവസാന നിമിഷങ്ങളില്‍ നാടകീയമായി തിരച്ചുവരവ് നടത്തുന്നത് ശീലമാക്കിയ ടര്‍ക്കിക്ക് വേണ്ടി സെമിത്ത് സെന്‍ടുര്‍ക്ക് മത്സരത്തിന്റെ അവസാനത്തെ കിക്കില്‍ ഗോള്‍ നേടിയപ്പോള്‍ ആഹ്ലാദന്യത്തം മറുചേരിയിലായി. ക്രൊയേഷ്യന്‍ ക്യാംപ് മരണവീടിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ മരണം ഉറപ്പായത് പെനാല്‍റ്റി ഷൂട്ടൗട്ടിനു ശേഷമായിരുന്നു. ക്രൊയേഷ്യക്ക് വേണ്ടി പെനാല്‍റ്റി എടുത്ത നാല് പേരില്‍ മൂന്ന് പേരും പാഴാക്കായപ്പോള്‍ ടര്‍ക്കി തങ്ങളുടെ അവസാന നിമിഷങ്ങളിലെ മാന്ത്രിക സ്പര്‍ശം പെനാല്‍റ്റി ഷൂട്ടൗട്ടിലും നിലനിര്‍ത്തി.
മത്സരത്തിന്റെ ആദ്യത്തെ 90 മിനിറ്റില്‍ ക്രൊയേഷ്യക്ക് ആയിരുന്നു മുന്‍തൂക്കം. അവരുടെ സെന്റര്‍ ഫോര്‍വേര്‍ഡ് ഒലീക് ഉറപ്പായ നാല് അവസരങ്ങളെങ്കിലും പാഴാക്കി. രണ്ടാം പകുതിയില്‍ സെര്‍ന എടുത്ത ഫ്രീകിക്ക് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നത് ടര്‍ക്കിയുടെ ഗോള്‍കീപ്പര്‍ റുസ്റ്റു മനോഹരമായി രക്ഷപ്പെടുത്തി. ക്രൊയേഷ്യക്ക് വേണ്ടി മോഡ്രിച്ച് മൈതാനം നിറഞ്ഞ് കളിച്ചെങ്കിലും ആദ്ദേഹം സൃഷ്ടിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്കായില്ല. ടര്‍ക്കി ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രം നടത്തി തങ്ങളുടെ ഊര്‍ജ്ജം അവസാന നിമിഷങ്ങളിലേക്ക് കരുതി വയ്ക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കളി മൊത്തത്തില്‍ ആവേശകരമായിരുന്നില്ല.
യൂറോ കപ്പിലെ ഇന്നത്തെ കളി ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും മികച്ച കളി കാഴ്ച വച്ചിട്ടുള്ള ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബാളും "കൊച്ചു ഹോളണ്ട് " എന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന റഷ്യയുടെ അത്രയൊന്നും ടോട്ടലല്ലാത്ത ഫുട്ബാളും തമ്മിലാണ്.
No comments:
Post a Comment