26 June 2008

യൂറോ 2008 - ഗോള്‍ മഴ പെയ്യിച്ച് സ്പെയിന്‍‍ സെമിയില്‍

യൂറോ 2008-ല്‍ ഗോള്‍ക്ഷാമത്തിന് കുപ്രസിദ്ധി നേടിയ വിയന്നയിലെ ഏണ്‍സ്റ്റ് ഹ‍ാപ്പല്‍ സ്റ്റേ‍ഡിയത്തില്‍ ഒന്നാം പകുതിയില്‍ ഇടിവെട്ടി പെയ്ത മഴയ്ക്കു ശേഷം രണ്ടാം പകുതിയില്‍ ഫുട്ബോള്‍ വസന്തം ചമച്ച സ്പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ ഹിപ്നോട്ടൈസ് ചെയ്ത് ഫൈനലില്‍ കടന്നു. ഇരു ടീമുകളും ഏറക്കുറെ ഒപ്പത്തിനൊപ്പം നിന്ന ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടേയും ബ്രസീലിന്‍റേയും കളി അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സോക്കര്‍ ജാലവിദ്യ പുറത്തെടുത്ത സ്പെയിനിനു മുന്നില്‍ റഷ്യ ഒരു മനോഹരമായ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുട്ടികളെപ്പോലെ പകച്ചു നിന്നു.

കളിയുടെ 56-ം മിനിറ്റില്‍ സാവിയും 73-ം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫോര്‍വേഡ് ഡാനിയല്‍ ഗ്വൈസയും 82-ം മിനിറ്റില്‍ ഡേവിഡ് സില്‍വയുമാണ് സ്പെയിനിനു വേണ്ടി ഗോളുകള്‍ നേടിയത്. മൂന്ന് ഗോളുകളും നല്ല ഒത്തിണക്കത്തോടെയുള്ള പാസിങ്ങിന്‍റെ ഫലമായാണുണ്ടായത്. ആദ്യ ഗോളിന് പാസ് നല്‍കിയ ഇനിയെസ്റ്റ അത് ഗോളിലേക്കടിച്ചതാണോ പാസുകൊടുത്തതാണോ എന്ന തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഏതായാലും പെനാല്‍റ്റി ബോക്സിലൂടെ മുന്നോട്ടു കുതിച്ച സാവിയുടെ കാലുകളില്‍ അത് ഒന്നാന്തരം ഒരു ക്രോസായാണ് ചെന്ന് പതിച്ചത്. സാവിക്ക് കാലു വയ്ക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത രണ്ട് ഗോളുകളെ പറ്റി അങ്ങിനെ യാതൊരു തര്‍ക്കത്തിന്‍റേയും ആവശ്യം ഇല്ല. ഫാബ്രിഗാസിന്‍റെ, ഡിഫന്‍സിനെ കീറിമുറിച്ച, ‍എണ്ണം പറഞ്ഞ രണ്ട് പാസുകളാണ് ഗ്വൈസയും സില്‍വയും ഗോളാക്കി മാറ്റിയത്. മത്സരത്തിന്‍റെ 35-ാ മിനിറ്റില്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയയ്ക്ക് പരിക്കു പറ്റി സബ്സ്റ്റിറ്റ്യൂട്ട് ആയി ഫാബ്രിഗാസ് ഇറങ്ങിയത് സ്പെയിന്‍റെ മി‍ഡ്ഫീല്‍ഡിന്‍റെ കരുത്ത് വര്‍ദ്ധിപ്പിച്ചിരുന്നു.സ്പാനിഷ് ഡിഫന്‍‍‍ഡര്‍ കാര്‍ലോസ് പുയോള്‍ റഷ്യയുടെ തുറുപ്പ് ചീട്ടായ ആന്‍ഡ്രേ അര്‍ഷാവിനെ, ഇടതുകക്ഷികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ബന്ധിച്ചിരിക്കുന്നത് പോലെ, അനങ്ങാന്‍പറ്റാത്ത വിധം മാര്‍ക്ക് ചെയ്തു. പ്രത്യേകം തയ്യാറാക്കിയ വിമാനങ്ങളില്‍ മത്സരത്തിന് തൊട്ടുമുന്‍പ് വിയന്നയില്‍ വന്നിറങ്ങിയ റോമന്‍ അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള റഷ്യയുടെ എണ്ണ മുതലാളിമാര്‍ക്കും പരിവാരങ്ങള്‍ക്കും 1964-ല്‍ റഷ്യയെ (അന്ന് USSR) തോല്‍പ്പിച്ചുനേടിയ യൂറോപ്യന്‍ കപ്പിനു ശേഷം കീരീടങ്ങളൊന്നും നേടാന്‍ കഴിയാത്ത സ്പെയിനിന്‍റെ ഫുട്ബോള്‍ ഹോളി ഗ്രെയിലിന്‍റെ (Holy Grail) മറ്റൊരു ചുവടുവയ്പ്പിന് സാക്ഷ്യം വഹിച്ച് മടങ്ങേണ്ടിവന്നു.

No comments: