25 June 2008

യൂറോ 2008: യുവതുര്‍ക്കികളെ മറികടന്ന് ജെര്‍മ്മനി ഫൈനലില്‍

ദാവൂദ്-ഗോലിയാത്ത് പോരാട്ടത്തെ ഓര്‍മ്മിപ്പിച്ച യൂറോ - 2008-ലെ ആദ്യ സെമിയില്‍ ഫുട്ബോളിലെ ഒരു സ്ഥിരം ഗോലിയാത്തിന് വിജയം. അവിശ്വസനീയമാം വിധം ആക്രമിച്ച് കളിച്ച് ടര്‍ക്കിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കഷ്ടിച്ച് മറികടന്നാണ് ജെര്‍മ്മനി ഫൈനലില്‍ അനര്‍ഹമെന്ന് ഭൂരിഭാഗം കാണികളും വിധിയെഴുതാനിടയുള്ള സ്ഥാനം നേടിയത്. പക്ഷെ ഫുട്ബോളിലെ ന്യായാന്യായങ്ങള്‍ക്കും സൗന്ദര്യവശങ്ങള്‍ക്കുമെല്ലാം കേരളത്തിലെ RTO ഓഫീസുകളില്‍ സാംബത്തികസദാചാരത്തിനുള്ള സ്ഥാനം മാത്രമേ ജെര്‍മ്മന്‍ ഫുട്ബോളില്‍ എന്നും ഉണ്ടായിരുന്നുള്ളൂ.

കളിയുടെ ആദ്യത്തെ 20 മിനിറ്റില്‍ ജെര്‍മ്മനിക്ക് പന്ത് കിട്ടിയില്ലെന്ന് തന്നെ പറയാം. വിശന്ന് പൊരിഞ്ഞ വന്യമൃഗങ്ങളെപ്പോലെ ടര്‍ക്കി ജെര്‍മ്മന്‍ ഗോള്‍മുഖം ആക്രമിച്ചു. നിര്‍ഭാഗ്യം കൊണ്ടും മികച്ച ഒരു സ്ട്രൈക്കര്‍ ഇല്ലാതിരുന്നത് കൊണ്ടും മാത്രമാണ് ടര്‍ക്കി ഗോള്‍ നേടാതിരുന്നത്. രണ്ട് തവണ ടര്‍ക്കിയുടെ കാസിം കാസിമിന്‍റെ ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങി. രണ്ടാമത്തെ തവണ റീബൗണ്ട് ചെയ്ത പന്ത് ജെര്‍മ്മന്‍ വലയിലെത്തിച്ച് ഉഗര്‍ ബോറാല്‍ ടര്‍ക്കിയുടെ ആദ്യ ഗോള്‍ നേടി. അതിനു ശേഷം മാത്രമാണ് ജെര്‍മ്മനിക്ക് മാന്യമായ ഒരു മുന്നേറ്റമെങ്കിലും നടത്താനായത്. പക്ഷെ അതിനു ഉടനടി ഫലവും കണ്ടു. ഇടതുവിങ്ങില്‍ നിന്ന് പോഡോള്‍സ്‍കി പെനാല്‍റ്റി ബോക്ലിലേക്ക് നല്‍കിയ പാസ് മുന്നോട്ട് ഓടിക്കയറി ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ഗോള്‍ലയിലേക്ക് തിരിച്ച് വിട്ട് ഷ്വാന്‍സ്റ്റെയിഗര്‍ ജെര്‍മ്മനിക്കുവേണ്ടി സമനിലഗോള്‍ നേടി. തുടര്‍ന്ന് വീണ്ടും ടര്‍ക്കിയുടെ ആക്രമണ തിരമാലകളായിരുന്നു. ജെര്‍മ്മനി ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജെര്‍മ്മനിയുടെ ഗോള്‍മുഖത്ത് തന്നെയായിരുന്നു മിക്കവാറും സമയവും കളി നടന്നത്. ജെര്‍മ്മന്‍ ഗോള്‍‍കീപ്പര്‍ ലേമാന്‍ തകര്‍പ്പന്‍ ചില സേവുകള്‍ നടത്തി ജെര്‍മ്മനിയെ കൂടുതല്‍ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചു. ഫോര്‍വേര്‍ഡുകള്‍ക്ക് നീണ്ടപാസുകളിലൂടെ പന്തെത്തിക്കുന്ന ജെര്‍മ്മന്‍ രീതി ഇന്നലെ റ‍‍ഡാര്‍ നഷ്ടപ്പെട്ടത് പോലെയായിരുന്നു. ജെര്‍മ്മനിയുടെ ലോങ്ങ് പാസുകളും ലോബുകളുമെല്ലാം അനുസരണയുള്ള മാടപ്പ്രാവുകളെപ്പെലെ ടര്‍ക്കി കളിക്കാരുടെ നെഞ്ചിലും തലയിലുമെല്ലാം പറന്നു വന്നിരുന്നു.

സെക്കന്‍ഡ് ഹാഫിലും ടര്‍ക്കിയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും ജെര്‍മ്മനി ആദ്യ പകുതിയില്‍ കളിച്ചതിനേക്കാള്‍ നന്നായി കളിച്ചു. കളിയുടെ അവസാന 20 മിനിറ്റ് റ്റിവിയില്‍ കളി തുടര്‍ച്ചയായി ഉണ്ടായിരുന്നില്ല. സ്റ്റേ‍‍ഡിയത്തില്‍ വൈദ്യുതി തടസ്സം ഉണ്ടായെന്നും അതിനാല്‍ ESPN-ന് പടം കിട്ടുന്നില്ലെന്നുമെല്ലാം അറിയിപ്പിണ്ടായി. (സ്വിറ്റ്സര്‍ലാന്‍ഡില്‍ മഴ പെയ്യുന്നത് കഴിഞ്ഞ മത്സരങ്ങളില്‍ നമ്മള്‍ കണ്ടതാണ്. പിന്നെയും കേരളത്തിലെപ്പോലെ ഇവിടയും ലോ‍ഡ് ഷെഡ്ഡിങ്ങോ?) കളിയുടെ ഗതിക്ക് വിരുദ്ധമായി ക്ലോസെ 79-മത്തെ മിനിറ്റില്‍ ഒരു ഹെഡ്ഡറിലൂടെ ഗോള്‍ നേടി ജെര്‍മ്മനിയെ മുന്നിലെത്തിച്ചത് ഇതിനിടയില്‍ കണ്ടു. കളി തീരാന്‍ 11 മിനിറ്റുകള്‍ അവശേഷിക്കവേ ടര്‍ക്കിക്ക് ഒരു അവസാനനിമിഷ തിരിച്ചുവരവിന് മറ്റൊരു അവസരം. പിന്നീട് കളി റ്റിവിയില്‍ വന്നപ്പോള്‍ കാണുന്നത് ക്രൊയേഷ്യക്കെതിരെ അവസാനമിമിഷം ഗോള്‍ നേടിയപ്പോള്‍ ചെയ്ത പോലെ ആഹ്ലാദപ്രകടനം നടത്തുന്ന സെന്‍ടുര്‍ക്കിനെ ആണ്. കളിയുടെ 86-മത്തെ മിനിറ്റിലായിരുന്നു ടര്‍ക്കിയുടെ സമനില ഗോള്‍ . പക്ഷെ ഇക്കുറി അവസാനം ഗോള്‍ നേടിയത് ടര്‍‍ക്കിയായിരുന്നില്ല. മത്സരത്തിന്‍റെ 90-മത്തെ മിനിറ്റില്‍ ഇടത് വിങ്ങില്‍കൂടി മുന്നേറിയ ജെര്‍മ്മന്‍ ഡിഫന്‍ഡര്‍ ഫിലിപ്പ് ലാം മിഡ്ഫീല്‍ഡര്‍ ഫിറ്റ്സ്ബെര്‍ഗര്‍ക്ക് പാസ്നല്‍കി തിരികെ വാങ്ങിച്ച് സ്തബ്ധരായി നിന്ന ടര്‍ക്കിയുടെ ‍ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പെനാല്‍റ്റി ബോക്സില്‍ കയറി ഒന്നാന്തരം ഒരു ഷോട്ടിലൂടെ ടര്‍ക്കിയുടെ ഗോള്‍വല കുലുക്കി. തുടര്‍ന്ന് നാലു മിനിറ്റ് കൂടി ഇന്‍ജുറി റ്റൈം ഉണ്ടായിരുന്നെങ്കിലും ടര്‍ക്കിയ്ക് മറ്റൊരു സ്വപ്നതുല്യമായ തിരിച്ചുവരവിന് അവസരമുണ്ടായില്ല.

രണ്ടാമത്തെ സെമി ഇന്ന് റഷ്യയും സ്പെയിനും തമ്മിലാണ്. ഇതിനു മുന്‍പ് റഷ്യയും സ്പെയിനും യൂറോ കപ്പിന്‍റെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ ഏര്‍പ്പെട്ടത് 1964-ല്‍ സ്പെയിനില്‍ നടന്ന രണ്ടാമത്തെ യൂറോപ്യന്‍ കപ്പിന്‍റെ ഫൈനലില്‍ ആയിരുന്നു. ഒരു ഫുട്ബോള്‍ മത്സരം എന്നതിലുപരി ഒരു രാഷ്ട്രീയ മത്സരം കൂടിയായി മാറിയ ആ ഫൈനലില്‍ ജെനറല്‍ ഫ്രാങ്കോയുടെ സ്പെയിന്‍ കമ്മ്യൂണിസ്റ്റ് റഷ്യയെ (അന്ന് USSR) 2-1-ന് തോല്‍പ്പിച്ച് കിരീടം നേടുകയായിരുന്നു. ഇന്ന് രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും യൂറോ-2008-ലെ ഏറ്റവും മികച്ച രീതിയില്‍ ആക്രമണഫുട്ബോള്‍ കളിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള‍ മത്സരത്തില്‍ , അധികം ഗോള്‍ വീഴാത്ത ഗ്രൗണ്ട് എന്ന ദുഷ്പേര് വിയന്നയിലെ ഏണ്‍സ്റ്റ് ഹാപ്പല്‍ സ്റ്റേ‍ഡിയത്തിന് മാറിക്കിട്ടും എന്ന് വിശ്വസിക്കാം.

No comments: