24 June 2008

യൂറോ കപ്പ് 2008: സെമിഫൈനല്‍ ഇന്നു മുതല്‍

യൂറോ കപ്പ് 2008-ന്‍റെ ‍സെമിഫൈനലില്‍ ഇന്ന് ടര്‍ക്കി ജെര്‍മ്മനിയേയും നാളെ സ്പെയിന്‍ റഷ്യയേയും നേരിടും. തികച്ചും വ്യത്യസ്തനായ ദേശീയതകളും വൈകാരികതകളും തമ്മിലായിരിക്കും യൂറോപ്പിലെ ഫുട്ബോള്‍ മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം. നിരവധി അന്താരാഷ്ട്രകിരീടവി‍ജയങ്ങളുടെ ക്യാപ്പിറ്റലിസ്റ്റ് കരുത്തുമായി‍ ജെര്‍മ്മനിയും യൂറോപ്പിനും ഏഷ്യക്കുമിടയിലും ഇസ്ലാമിനും കൃസ്തുവിനുമിടയിലും ഉള്ള കയ്യാലപ്പുറത്ത് നിന്നും പുറത്തിറങ്ങാന്‍ ഒരു അവസാനനിമിഷഗോള്‍ പ്രതീക്ഷിച്ചുനില്‍ക്കുന്ന ടര്‍ക്കിയും ഫുട്ബോളിലെ മോഹഭംഗങ്ങളും ഗൃഹാതുതരത്വങ്ങളുമായി , എം.ടി. വാസുദേവന്‍ നായര്‍ യൂറോപ്പിനെപ്പറ്റി നോവലെഴുതുകയാണെങ്കില്‍ നായകനാകാന്‍ എല്ലാ യോഗ്യതയുമുള്ള സ്പെയിനും, കമ്മ്യൂണിസത്തിന്‍റെ വിപ്ലവവീര്യം ഉള്‍ക്കൊണ്ട് നിര്‍ഭയമായി ആക്രമണഫുട്ബോള്‍ കളിക്കുന്ന റഷ്യയും യൂറോപ്യന്‍ ഫുട്ബോളിന്‍റെ പരമാവധി സൗന്ദര്യം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

ജെര്‍മ്മനിക്കെതിരെ ടര്‍ക്കിക്ക് ആരും വലിയ സാധ്യത കൊടുക്കുന്നില്ല. പ്രധാനകളിക്കാരുടെ പരിക്കും സസ്പെന്‍ഷനുമാണ് ടര്‍ക്കി നേരിടുന്ന പ്രധാനപ്രശ്നം. ജെര്‍മ്മനിക്കാണെങ്കില്‍ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നും തന്നെയില്ല. പോര്‍ച്ചുഗലിനെതിരായ മത്സരത്തിലേതുപോലെ ജര്‍മ്മനിയുടെ മി‍‍ഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങുകയാണെങ്കില്‍ ടര്‍ക്കിയുടെ യൂറോ സ്വപ്നങ്ങള്‍ അവസാനിക്കും. പക്ഷെ ഫുട്ബോളല്ലേ, എന്തും സംഭവിക്കാം.

No comments: