23 June 2008

യൂറോ കപ്പ്: ജൂണ്‍ 22-ന്‍റെ ശകുനം മറികടന്ന് സ്പെയിന്‍ സെമിയില്‍

രണ്ട് ടീമുകളും ഏറക്കുറെ വിരസമായ ടെക്സ്റ്റ് ബുക്ക് ഫുട്ബോള്‍ കാഴ്ച വച്ച അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2-ന് ഇറ്റലിയെ മറികടന്ന് സ്പെയിന്‍ റഷ്യയുമായി സെമിഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ഗോള്‍ ക്ഷാമം ഒരു പക്ഷേ വിയന്നയിലെ ഏണ്സ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തിന്‍റെ പ്രത്യേകതയാകാം, ക്രിക്കറ്റില്‍ ബാറ്റിങ്ങ് പിച്ച് ബൗളിങ്ങ് പിച്ച് എന്നൊക്കെ പറയുന്നത് പോലെ. ഈ യൂറോ കപ്പില്‍ അവിടെ നടന്ന കളികളില്‍ വേറും മൂന്ന് ഫീല്‍ഡ് ഗോളുകള്‍ മാത്രമാണ് സ്കോര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷെ ഇരു ടീമിലും മികച്ച ഒരു പ്രതിരോധ നിരയെ അതിജീവിക്കാന്‍ തക്ക പ്രാപ്തിയുള്ള തരത്തിലുള്ള പ്രതിഭയുള്ള ഒരു മിഡ്ഫീല്‍ഡര്‍ ഇല്ലാത്തതും ഇന്നലത്തെ മത്സരത്തില്‍ ഗോള്‍ വീഴാതിരിക്കാന്‍ കാരണമായി. സ്പെയിനെ സംബന്ധിച്ചിടത്തോളം ജൂണ്‍ 22-ന്‍റെ ഗ്രഹപ്പിഴ മാറികിട്ടി എന്നു പറയാം. കാരണം ഈ തീയതിയില്‍ മുന്‍വര്‍‍ഷങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ടൈബ്രേക്കറില്‍ സ്പെയിന്‍ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്‍റെ ആദ്യപകുതിയില്‍ സ്പെയിനായിരുന്നു ആധിപത്യമെങ്കിലും വ്യക്തമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഇറ്റലി ഉണര്‍ന്ന് കളിച്ചു. സ്പാനിഷ് ഗോള്‍കീപ്പര്‍ കാസിലാസിന്‍റെ തകര്‍പ്പന്‍ രണ്ട് സേവുകളില്ലായിരുന്നെങ്കില്‍ അവര്‍ ഗോളും നേടുമായിരുന്നു. സ്പെയിനിനു വേണ്ടി മി‍ഡ്ഫീല്‍ഡര്‍ സെന്നയുടെ ഒരു ഫ്രീകിക്കും ഇറ്റാലിയന്‍ ഗോളി ബഫണിന്‍റെ കയ്യില്‍ നിന്നും തെറിച്ച് ഗോള്‍ പോസ്റ്റില്‍ തട്ടിനിന്ന ഒരു ലോങ്ങ് റേഞ്ച് ഷോട്ടുമായിരുന്നു സ്പെയിന്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ച അവസരങ്ങള്‍ ‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനു വേണ്ടി നാലു പേര്‍ ലക്ഷ്യം കണ്ടപ്പോള്‍ വെറും രണ്ട് പേര്‍ മാത്രമാണ് ഇറ്റലിക്കുവേണ്ടി സ്കോര്‍ ചെയ്തത്. ഫ്രീകിക്കിനും പെനാല്‍റ്റിക്കും വേണ്ടി നിരവധി കളിക്കാര്‍ ഡൈവ് ചെയ്യുന്നതായിരുന്നു മത്സരത്തിലെ അരോചകമായ ഒരു പൊതുകാഴ്ച. മികച്ച ഡൈവര്‍ക്കു വേണ്ടി ആരെങ്കിലും ക്ലിന്‍സ്മാന്‍ അവാര്‍‍ഡ് ഏര്‍പ്പെടുത്തുമെങ്കില്‍ അത് സ്പെയിനിന്‍റെ ‍‍ഡേവിഡ് വിയ്യക്കു നല്‍കിയേക്കും.

യൂറോ കപ്പിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. ആദ്യസെമിയില്‍‍ ജെര്‍മ്മനി ടര്‍ക്കിയേയും, വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സ്പെയിന്‍ റഷ്യയേയും നേരിടും.

No comments: