06 July 2008

മയോര്‍ക്കയിലെ ദുര്‍മന്ത്രവാദി

ഏതോ ഒരു ആഭിചാരക്രിയയുടെ തുടക്കം പോലെയാണ് റാഫേല്‍ നഡാല്‍ സെര്‍വ് ചെയ്യാനൊരുങ്ങുന്നത്. സെര്‍വ്വ് ചെയ്യാനുള്ള പന്ത് തിര‍ഞ്ഞെടുക്കുന്നത് പൂജാസാമഗ്രികളെടുക്കുന്ന സൂക്ഷ്മതയോടെയും. സെര്‍വ് ചെയ്യുന്നതിനു മുന്‍പ് കൃത്യമായി എല്ലാ തവണയും ആവര്‍ത്തിക്കുന്ന ശരീരചലനങ്ങളും കേരളത്തിലെ സ്വാമിമാരെ പോലുള്ള നീണ്ട തലമുടിയും യോഗിതുല്യമായ ഏകാഗ്രമായ മുഖഭാവവും കണ്ടാല്‍, കയ്യിലുള്ള റാക്കറ്റ് ഒഴിവാക്കിയാല്‍, ചുട്ട കോഴിയെ പറപ്പിക്കാന്‍ ഒരുങ്ങുകയാണെന്നേ പറയുകയുള്ളൂ. ഏതാണ്ടൊക്കെ അതിനു സമാനമായ ഒരു ഒടിവിദ്യ തന്നെയാണ് റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട ടെന്നീസ് ലഹരിയില്‍ 6-4, 6-4, 6-7, 6-7, 9-7 എന്ന സ്കോറിന് തോല്‍പ്പിച്ച് തോല്‍പ്പിച്ച് നഡാല്‍ വിംബിള്‍ഢണ്‍ സ്വന്തമാക്കിയതും. ആദ്യ രണ്ട് സെറ്റുകള്‍‍ ഫെ‍‍ഡററുടെ പതിവു പോലെ അവിശ്വസനീയമായ ആംഗിളുകളിലുള്ള റിട്ടേണുകളെ അതിലും ദുര്‍ഘടമായ ആംഗിളുകളില്‍ റിട്ടേണ്‍ ചെയ്ത് നഡാല്‍ സ്വന്തമാക്കി. മൂന്നാമത്തെ സെറ്റില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ മഴ ഇടപെട്ടു.


മഴയ്ക്കുശേഷം നടന്ന രണ്ട് സെറ്റുകളും പ്രതിസന്ധിഘട്ടത്തില്‍ അസാധ്യമായ കൈയ്യടക്കത്തോടെ ഷോട്ടുകള്‍ പായിച്ച ഫെഡറര്‍ ടൈബ്രേക്കറില്‍ സ്വന്തമാക്കി. 1989-ല്‍ നടന്ന ഇവാന്‍ ലെന്‍ഡലും ബോറിസ് ബെക്കറും തമ്മില്‍ നടന്ന സെമിഫൈനലാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. വിംബിള്‍ഢണ്‍ കിട്ടാക്കനിയായി കൊതിച്ചു നടന്ന ലെന്‍ഡല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്‍പില്‍ നിന്നപ്പോള്‍ മഴ വന്നു വന്നു. തുടര്‍ന്ന് മഴയ്ക്കു ശേഷം നടന്ന രണ്ട് സെറ്റുകളും നേടി ബെക്കര്‍ ഫൈനലില്‍ എത്തി, തുടര്‍ന്ന് കിരീടം സ്വന്തമാക്കി. പക്ഷെ ആ ചരിത്രം ഇന്നലെ ആവര്‍ത്തിച്ചില്ല. വിംബിള്‍ഡണ്‍ കോര്‍ട്ടിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ എന്ന് പറയപ്പെടുന്ന ഫെഡറര്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയോടെ തിരിച്ചടിച്ചെങ്കിലും ഒരു മലയോരകുടിയേറ്റക്കാരന്‍റെ തീവ്രതയോടുകൂടി നഡാല്‍ അവസാന സെറ്റ് സ്വന്തമാക്കി. സ്പെയിനിലെ മയോര്‍ക്കയില്‍ 1986-ല്‍ ജനിച്ച നഡാലിന്റെ വിജയം സ്പാനിഷ് സ്പോര്‍ട്സിന്റെ സമീപകാല ശുക്രദശയുടെ മറ്റൊരു തെളിവാണ്.

No comments: