04 July 2008

ടെന്നീസിന്റെ കറുപ്പിനഴക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്നു പറഞ്ഞാല്‍ കേബിള്‍ റ്റിവി കേരളത്തില്‍ വ്യാപകമാവുന്നതിനു മുന്‍പെയുള്ള ചിത്രഹാര്‍ യുഗത്തില്‍, നല്ല നിലവാരമുള്ള പരിപാടികളില്‍ ഒന്നായിരുന്നു ദൂരദര്‍ശനില്‍ ആഴ്ച തോറും വന്നുകൊണ്ടിരുന്ന The World This Week എന്ന പരിപാടി. പില്‍ക്കാലത്ത് Star News-ലൂടെയും പിന്നീട് NDTV-യിലൂടെയും ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ കുലപതികളിലൊരാളായി മാറിയ പ്രണോയ് റോയ് ആയിരുന്നു ആ പരിപാടിയുടെ അവതാരകന്‍. സാധാരണ പരിപാടിയുടെ ഒടുക്കം കാണിക്കാറുള്ള കായിക വാര്‍ത്തകളില്‍ ഒരു ആഴ്ച വന്നത്, തന്റെ പെണ്‍മക്കളെ കോച്ചിന്റെ സഹായമില്ലാതെ ടെന്നീസ് കളി പഠിപ്പിക്കുന്ന കറുത്ത വംശക്കാരനായ ഒരു അമേരിക്കക്കാരനെ കുറിച്ചായിരുന്നു. സാധാരണ ഒരു കോച്ചിന്റെ ഭാവവാഹാദികളൊന്നുമില്ലാതിരുന്ന അയാളുടെ അവകാശവാദം, അല്ല പ്രഖ്യാപനം, കേട്ട് നമ്മള്‍ ചൂളമടിച്ചു. സിമന്റ് തറയില്‍ ടെന്നീസ് പ്രാക്റ്റീസ് ചെയ്തുകൊണ്ടിരുന്ന ഒരു കറുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ ചൂണ്ടി അയ്യാള്‍ പറഞ്ഞു. “എന്റെ മകള്‍ ലോകത്തിലെ ഒന്നാം നംബര്‍ താരമാകും.” റിച്ചാര്‍ഡ് വില്ല്യംസ് എന്നായിരുന്നു അയ്യാളുടെ പേര്. പിന്നീട് പുള്ളിക്കാരനെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ കേബിള്‍ റ്റിവി മതമൗലികവാദം പോലെ പടര്‍ന്ന് പിടിച്ച സമയത്ത്, സ്പോര്‍ട്സ് ചാനലുകള്‍ മാറ്റുമ്പോളായിരുന്നു. അദ്ദേഹത്തിന്റെ പഴയ അവകാശവാദത്തില്‍ ചെറിയ ഒരു ഭേദഗതിയുടെ ആവ‍ശ്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഒരു മകളല്ല, രണ്ട് മക്കള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ താരങ്ങളായി. ഇന്നത്തെ വിംബിള്‍ഡന്‍ ഫൈനലില്‍ അവര്‍ ഏറ്റുമുട്ടുന്നു. ഇതുവരെ ആളെ പിടികിട്ടാത്തവരുണ്ടെങ്കില്‍,‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും പരസ്യവും ആവേശകരവുമായ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം ഇതായിരിക്കാം.

No comments: