15 July 2008

ഡ്രോഗ്ബാത്തോണ്‍

യൂറോപ്പിലെ ക്ലബ് ഫുട്ബോള്‍ സീസണ്‍ അവസാനിച്ചാല്‍ പിന്നെ കുറെ നാള്‍, സിനിമാനടിമാരുടെ പ്രണയത്തിന്‍റെ വാര്‍ത്തകളെപ്പോലെ, കളിക്കാരുടെ ക്ലബ് മാറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകളുടെ കാലമാണ്. റോണാള്‍ഡീഞ്ഞോ ബാര്‍സലോണ വിട്ട് ആദ്യം ചെല്‍സിയിലും ഇപ്പോള്‍ ഇന്‍റര്‍മിലാനിലും, കൃസ്റ്റ്യാനോ റൊണാള്‍ഡോ മാന്‍യുവില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കും, സെനിത്ത് സെയിന്‍റ് പീറ്റേഴ്സ് ബെര്‍ഗിന്‍റെ യൂറോ-2008-ലെ താരങ്ങളിലൊരാളായ ആന്ദ്രെ അര്‍ഷാവിന്‍ ബാര്‍സലോണയിലേക്കോ ചെല്‍സിയിലേക്കോ ഒക്കെ മാറാനൊരുങ്ങുകയാണെന്ന്, ഗോള്‍മുഖത്തേക്ക് പ്രതീക്ഷാപൂര്‍വ്വം അടിക്കുന്ന ലോങ്ങ് ബോള്‍ പോലെ, വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം നടന്നിട്ട് നടന്നെന്ന് പറയാം. എന്നാല്‍ നടക്കണേ എന്ന് നമ്മളെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്ന വിധത്തിലുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് ദിദിയര്‍ ഡ്രോഗ്ബയുടേത്.

ചെല്‍സിയില്‍ നിന്ന് പോകാന്‍ താത്പര്യപ്പെടുന്ന ഐവറികോസ്റ്റ് കാരനായ ഈ ഒറ്റക്കൊമ്പന്‍ എസി മിലാനിലേക്ക് പോകുന്നു എന്നാണ് എന്നാണ് ആദ്യം കേട്ടത്. തന്‍റെ ആഫ്രിക്കന്‍ കരുത്തും ബാലിറ്റിസ്റ്റിക് മിസൈലിന്‍റ കൃത്യതയുമെല്ലാം ആദ്യം ഡ്രോഗ്ബ ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത് ഫ്രാന്‍സിലെ ലീഗില്‍ ഒളിംപിക് മാര്‍സെയില്‍സിന് വേണ്ടി കളിച്ചപ്പോഴാണ്. മാര്‍സെയില്‍സിന് ഇപ്പോള്‍ ഡ്രോഗ്ബയെ തിരിച്ച് കൊണ്ടുവരാന്‍ താത്പര്യമുണ്ടെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളേയും പോലെ, കാശ് അവര്‍ക്ക് ഒരു പ്രശ്നമാണ്. അപ്പോഴാണ് മാത്യു ഗോമിയ എന്ന 24-കാരന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആരാധകര്‍ കൂടി പിരിവെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു വെബ് സൈറ്റും അവര്‍ തുടങ്ങി. ഡ്രോഗ്ബാത്തോണ്‍ എന്ന് ഈ സംരംഭത്തിനു പേരും നല്‍കി. ഈ വാര്‍ത്ത പത്രങ്ങളില്‍ വന്നതൊടെ സംഭാവനകള്‍ കൂമ്പാരമായി. പക്ഷെ ട്രാഫികിന്‍റെ ആധിക്യം കാരണം വെബ് സൈറ്റിന്‍റെ പരിപാടി തീര്‍ന്നു. വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയപ്പോള്‍ പൂര്‍വ്വാധികം ഭംഗിയോടെ സംഭാവനകള്‍ എത്തി. ഇതിനകം ഏട്ട് മില്ല്യണിലധികം യൂറോ പിരിഞ്ഞുകഴിഞ്ഞെന്നാണ് കണക്ക്. ഡ്രോഗ്ബയ്ക്ക് വേണ്ടി 28 മില്ല്യണ്‍ യൂറോയാണ് വ്യാപാരമേ ഹനനമാം ചെല്‍സിമുതലാളി റോമന്‍ അബ്രമോവിച്ച് ചോദിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകരുടെ ഡ്രോഗ്ബയെ കൊണ്ടുവരാനുള്ള ഭഗീരഥയജ്ഞം വിഫലമാകാനാണ് സാധ്യതയെന്നാണ് മാര്‍സെയില്‍സിന്‍റെ മുതലാളിയും ഡ്രോഗ്ബയെ കൊണ്ട് വരാന്‍ സ്വന്തം അക്കൗണ്ടില്‍ത്തന്നെ പണമുള്ളവനുമായ പാപാ ‍‍‍‍ഡയഫ് ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിക്കുന്നത്.

No comments: