09 July 2008

ക്രിക്കറ്റിലെ ക്യാരംസ്

ക്രിക്കറ്റില്‍ ഇപ്പോള്‍ പുതിയ തരത്തിലുളള ഷോട്ടുകളുടേയും ബോളുകളുടേയും പ്രജനനകാലമാണ്. അവയ്ക്കെല്ലാം ആരെങ്കിലും പെട്ടന്നു തന്നെ ഒരു പേര് കണ്ടുപിടിച്ച് നൂലുകെട്ടും നടത്തും. ഒരു മാസം മുന്‍പ് ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്സണ്‍‍ പൊടുന്നനെ ഇടതുവശം തിരി‍ഞ്ഞു സ്ട്രെയിറ്റ് സിക്സ് അടിച്ചതാണ് “സ്വിച്ച് ഹിറ്റിങ്ങ് ” എന്ന വാക്കിന്റെ പിറവിക്കു കാരണമായത്. പീറ്റേഴ്സന്റെ ഷോട്ട് വിവാദമായപ്പോള്‍ ICC യോഗം ചേര്‍ന്ന് ബാറ്റിങ്ങിലെ കാലുമാറ്റം നിയമാനുസൃതമാക്കി . ഇനി ബാറ്റ്സ്മാന്‍മാര്‍ക്ക് ഇടം വലം നോക്കാതെ അടിക്കാം.

ഇപ്പോള്‍ ശ്രീലങ്കക്കാരനായ അജന്താ മെന്‍ഡിസ് നടുവിരലുപയോഗിച്ച് ഇന്ത്യന്‍ ടീമീലെ കളിക്കാര്‍ക്ക് തീര്‍ച്ചയായും എങ്ങോട്ടു തിരിയുന്നു എന്ന് മനസിലാകാത്ത വിധത്തില്‍ എറിയുന്ന പന്തിനെ “ക്യാരം ബോള്‍ ” എന്നാണ് പേരിട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന വെബ് സൈറ്റായ ക്രിക്കിന്‍ഫോയിലാണ് ഈ നാമകരണം നടന്നത്. ഒരു വായനക്കാരനാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. പക്ഷെ IPL-ല്‍ മെന്‍‍‍ഡിസിന്റെ കൂടെ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്മി രത്തന്‍ ശുക്ല പറയുന്നത് മെന്‍‍‍ഡിസിന്റെ കൈയ്യുടെ ആക്ഷനില്‍ നിന്ന് പന്ത് എങ്ങോട്ട് തിരിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ്. ക്രിക്കറ്റിലെ നല്ലൊരു കൈനോട്ടക്കാരന്‍ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്‍ഡിസിനെ ഫെയ്സ് ചെയ്യുമ്പോള്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് കരുതാം.

ക്രിക്കറ്റിലെ പേരുകളെപ്പറ്റിപ്പറയുമ്പോള്‍ വികെഎന്‍ മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയില്‍ ബാറ്റ്സ്മാനേയും ബൗളറേയും തര്‍ജ്ജമ ചെയ്തതാണ് ഓര്‍മ്മ വരുന്നത് : അടിയോടിയും ഏറാടിയും, യഥാക്രമം.

No comments: