13 December 2008

IFFK-യില്‍ ഫുട്ബോള്‍ കിക്കോഫ്

ഇന്റര്‍നാഷണല്‍‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന IFFK-യില്‍ ഫുട്ബോള്‍ ഇടയ്ക്കിടെ പ്രതിപാദ്യവിഷയമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ഡ്രിബ്ലിങ്ങ് ഫെയ്റ്റ് (Dribbling Fate) എന്ന പോര്‍ച്ചുഗീസ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നായകന്റെ നഷ്ടപ്പെട്ട ഫുട്ബോള്‍ സ്വപ്നങ്ങളായിരുന്നു ആ സിനിമയുടെ കാതല്‍. കൂടാതെ 2005-ല്‍ സ്പോര്‍ട്സ് ഡോക്യുമെന്ററികളുടെ ഒരു പാക്കേജും കാണിച്ചിരുന്നു.

ഇക്കോല്ലം കിക്കോഫ് എന്ന പേരില്‍ ഫുട്ബോളിനെക്കുറിച്ചുള്ള മൂന്ന് ഡോക്യമെന്ററികള്‍ അടങ്ങിയ പാക്കേജ് IFFK-യിലുണ്ട്. അതില്‍ രണ്ടെണ്ണം മറഡോണയെപ്പറ്റിയാണ്. ദൈവം IFFK-യുടെ ഷെ‍ഡ്യൂളിലും കൈകടത്തുന്നുണ്ടായിരിക്കാം. പെലെ അഭിനയിച്ച എസ്കേപ്പ് റ്റു വിക്റ്ററി (Escape to Victory) കൂടി ഈ പാക്കേ‍ജില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് തോന്നുന്നു.

മൂന്നാമത്തെ ഡോക്യമെന്ററി 2002-ലെ ബ്രസീലും ജെര്‍മ്മനിയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മൂന്ന് ആദിവാസി ഗോത്രങ്ങള്‍ (നൈജീരീയയിലേയും മംഗോളിയയിലേയും ആമസോണ്‍ വനങ്ങളിലേയും) എങ്ങിനെ കണ്ടു എന്നുള്ളതിനെപ്പറ്റിയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ചെല്‍സീയും തമ്മില്‍ റഷ്യയില്‍ നടന്ന യുവേഫ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം നൈജീരീയയിലെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റേയും ചെല്‍സീയുടേയും ആരാധകര്‍ തമ്മില്‍ത്തല്ലി സമീപകാലത്ത് കുറച്ച് പേര്‍ മരിച്ച സംഭവം ഓര്‍ക്കുകയാണെങ്കില്‍ 2002-ല്‍ ഗോത്രയുദ്ധം നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മറ‍ഡോണയെപ്പറ്റിയുള്ള ഡോക്യുമെന്ററികളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് എമിര്‍ കസ്റ്റൂറിക്കയാണ് (Emir Kusturica). പച്ചക്കറിപോലത്തെ പേരാണെങ്കിലും ആള് ചില്ലറക്കാരനല്ല. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ലൈഫ് ഇസ് എ മിറക്കിള്‍ എന്ന ചിത്രം IFFK-യില്‍തന്നെ പ്ര‍ദര്‍ശിപ്പിച്ചിരുന്നു. ബാള്‍ക്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യത്തിന്റെ ഒരു വെടിക്കെട്ടായിരുന്നു ആ ചിത്രം. അതിലും ഒരു ഫുട്ബോള്‍ രംഗമുണ്ട്. കളിയില്‍ ഹോം ടീം തോല്‍ക്കാറാകുമ്പോള്‍ കാണികളിലൊരാള്‍ നല്ല നീളത്തിലൂള്ള ഒരു പ്ലാസ്റ്റിക കുഴല്‍ സംഘടിപ്പിച്ച് എതിര്‍ ടീമിന്റെ ഗോളിയുടെ പുറത്തേയ്ക്ക് മൂത്രമൊഴിക്കുന്നു (ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ തെറിവിളിയന്‍മാരായ ആസ്ത്രേലിയയിലെ ക്രിക്കറ്റ് കാണികള്‍ക്കുപോലും ഇത് ഒരു പുതുമയായിരിക്കാം). തുടര്‍ന്ന് ഒരു ടീമിന്റെ കോച്ചിനോട് ഫിലോസഫിക്കലായ ഒരു ഡയലോഗ് നായകന്‍ പറയുമ്പോള്‍, ഇത് ആര് പറഞ്ഞതാണെന്ന് കോച്ച് തിരക്കുന്നു. നായകന്‍: “വില്ല്യം ഷേക്സ്പിയര്‍”. കോച്ചിന്റെ മറുപടി: “ഞാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോള്ളോ ചെയ്യാറില്ല”!

നാളെ (14-12-08) രാവിലെ 9.30-ന് ആണ് മറഡോണയെപ്പറ്റിയുള്ള ആ‍ദ്യ ‍ഡോക്യുമെന്ററിയുടെ (കസ്റ്റൂറിക്ക സംവിധാനം ചെയ്യുന്നത് അല്ല) പ്രദര്‍ശനം. രമ്യാ തിയ്യറ്ററില്‍.

No comments: